സർവീസിൽ നിന്നും പിരിച്ചുവിട്ട അഴീക്കൽ സിഐയുടെ അനധികൃത സ്വത്തു സമ്പാദനവും അന്വേഷിക്കും
കണ്ണൂർ: സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സർവീസിൽ നിന്നും പിരിച്ചു വിട്ട കണ്ണൂർ അഴീക്കൽ സിഐയ്ക്കെതിരെ കൂടുതൽ അന്വേഷണമുണ്ടായേക്കും. ഇയാൾ അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചുവെന്ന സൂചനയെ തുടർന്നാണ് കൂടുതൽ അന്വേഷണം നടത്തുന്നത്. സർവീസിൽ ഇരിക്കെ വിവിധകേസുകളിൽ അനാവശ്യ ഇടപെടൽ നടത്തിയെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഇയാളെ പോലീസ് വകുപ്പിൽ നിന്നും പ്രത്യേക ഉത്തരവിറക്കിയാണ് ഡിജിപി പിരിച്ചു വിട്ടത്.
ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യംവെച്ച് പ്രകടന പത്രിക ഒരുക്കാന്‍ ബിജെപി
കണ്ണൂർ അഴിക്കൽ കോസ്റ്റൽ സിഐ എൻജി ശ്രീമോനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇദ്ദേഹം തൊടുപുഴ സിഐ യുടെ ചുമതല വഹിക്കുമ്പോഴാണ് വ്യാപക പരാതിയുയർന്നത്. സമാധാനപരമായി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ഒരു കാരണവുമില്ലാതെ തല്ലിച്ചതച്ച സംഭവത്തിൽ നേരത്തെ ഇയാൾക്കെതിരെ ആരോപണമുയർന്നിരുന്നു. തലസ്ഥാന നഗരിയിൽ കോണ്‍ഗ്രസ് മാർച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചു തൊടുപുഴയിൽ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവർത്തകരെ ക്രൂരമായ തല്ലിയ സംഭവം അന്നു തന്നെ വിവാദമുയർത്തിയിരുന്നു. 2017 ജൂലൈ മാസം ആറിനായിരുന്നു സംഭവം.
ഇതു കൂടാതെ തൊടുപുഴ സർക്കിൾ ഇൻസ്പെക്ടറായിരിക്കെ ശ്രീ മോൻ തന്റെ അധികാര പരിധിയിലല്ലാത്ത കേസുകളിൽ പോലും അനാവശ്യ ഇടപെടൽ നടത്തിയതായി നിരവധി പേർ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ഇതിനു ശേഷമാണ് വസ്തു ഇടപാട് കേസിൽ അനധികൃതമായി ഇടപെടൽ നടത്തിയ സിഐ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായതായി ചൂണ്ടിക്കാട്ടി തൊടുപുഴ കരിമണ്ണൂർ സ്വദേശി ബേബിച്ചൻ വർക്കി ഇയാൾക്കെതിരെ കോടതിയിൽ പരാതി നൽകിയത്.
വസ്തു ഇടപാട് കേസിൽ സിഐ ശ്രീമോൻ അനാവശ്യമായി ഇടപെട്ടെന്നായിരുന്നു ബേബിച്ചൻ വർക്കി അഡ്വ. തോമസ് ആനക്കല്ലുങ്കൽ മുഖേന നൽകിയ പരാതി. ഇതിനു പുറമെ കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചത് ഉൾപ്പെടെ 33ഓളം കേസുകൾ ഇയാൾക്കതിരെയുണ്ടെന്നതും കോടതി പരിഗണിച്ചിരുന്നു.
തൊടുപുഴയിൽനിന്നു കോട്ടയം ക്രൈംബ്രാഞ്ച് സിഐ യായി സ്ഥലം മാറിയ സമയത്താണ് ശ്രീമോനെ സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സിഐക്ക് എതിരായ മുപ്പതോളം പരാതികളിൽ കോടതി വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
ഉടനടി അന്വേഷണം തുടങ്ങണമെന്നു കാണിച്ചു വിജിലൻസ് ഐജി എച്ച്.വെങ്കിടേഷിനു കോടതി നോട്ടീസ് നൽകുകയും ചെയ്തു. ഐജി ആയിരം പേജുള്ള അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്.ഇതേത്തുടർന്നാണ് സർവീസിൽനിന്നു സസ്പെൻഡ് ചെയ്യാൻ കോടതി ഡി.ജി.പിയോട് ഉത്തരവിട്ടത്. അഞ്ചു മാസത്തിനുള്ളിൽ നടപടിയെടുക്കണമെന്നായിരുന്നു നിർദേശം. അനുവദിച്ച കാലാവധി അവസാനിച്ചതോടെയാണ് പിരിച്ചു വിട്ടത്. ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് അന്നു ഹൈക്കോടതി നടത്തിയത. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥർ സമൂഹത്തിനു ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.
കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ കൈത്തോക്ക് നീട്ടിയതിനും നഗരത്തിലെ ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിലും ശ്രീമോനെതിരെ പരാതി ഉയർന്നിരുന്നു. പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി സിഐ മർദിച്ചതിനെ തുടർന്നാണ് ഓട്ടോ ഡ്രൈവറായ യുവാവ് ജീവനൊടുക്കിയതെന്ന് ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർച്ചയായുള്ള ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഇയാളെ അഴിക്കൽ തീരദേശ പൊലിസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ഇവിടെ സർവിസ് ചെയ്യുന്നതിനിടെയാണ് പിരിച്ചുവിടൽ നടപടിയുണ്ടാകുന്നത്. എന്നാൽപിരിച്ചുവിടൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ രണ്ടു മാസത്തെ കാലയളവും കോടതി അനുവദിച്ചിട്ടുണ്ട്. ലോ ആന്‍ഡ് ഓർഡർ എഡിജിപിയ്ക്ക് അപ്പീൽ നൽകുകയോ സർക്കാരിന് അപേക്ഷ സമർപ്പിക്കുകയോ ചെയ്യാം.