കണ്ണൂരിൽ ക്ഷേത്രഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച: മോഷ്ടിച്ച തുക തിട്ടപ്പെടുത്തിയിട്ടില്ലെന്ന്
കണ്ണൂര്‍: കണ്ണൂര്‍ നഗരഹൃദയത്തില്‍ ക്ഷേത്രഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രകവര്‍ച്ചയുടെ വിവരം പുറം ലോകമറിയുന്നത്. കണ്ണൂര്‍ നഗരത്തിലെ പ്രധാനഭാഗമായ താണയിലാണ് കവര്‍ച്ച നടന്നത്. താണയിലെ കണ്ണൂക്കര മാണിക്കക്കാവിലാണ് (മാണിക്ക ശ്രീ കൂറുമ്പ തെയ്യമ്പള്ളി ക്ഷേത്രം)തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്.
ഭണ്ഡാരം തകര്‍ത്ത മോഷ്ടാവ് 1500 രൂപയോളം മോഷ്ടിച്ചു. മറ്റൊരു ഭണ്ഡാരം ഭാഗികമായി തകര്‍ത്തനിലയിലാണ്. കമ്പിപ്പാര കൊണ്ടാണ് ഭണ്ഡാരങ്ങള്‍ തകര്‍ത്തത്. സ്റ്റോര്‍ റൂമും വഴിപാട് കൗണ്ടറും തകര്‍ത്തിട്ടുണ്ട്. എന്നാല്‍ നഷ്ടപ്പെട്ട തുകയെത്രയെന്നു ഇതുവരെയെന്നു തിട്ടപ്പെടുത്തിയിട്ടില്ലെന്നു ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.

2014ല്‍ തെയ്യമ്പള്ളിക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടന്നിരുന്നു. മോഷണക്കേസിലെ പ്രതിയായ പത്തനംതിട്ട റാന്നിയിലെ യുവാവിനെ രണ്ടാഴ്ചമുമ്പാണ് പോലീസ് പിടികൂടിയത്. മറ്റൊരു കേസില്‍ അറസ്റ്റിലായ ഇയാള്‍ ഈ കേസിലെ പങ്കിനെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. അന്ന് 1000 രൂപയാണ് കിട്ടിയതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ക്ഷേത്രത്തിലെ വിഗ്രഹം ഇളക്കിമാറ്റി മോഷണശ്രമം നടന്നിരുന്നു. ആ കേസിലെ പ്രതികളെ ഇനിയും പിടികിട്ടിയിട്ടില്ല.
മോഷണവിവരമറിഞ്ഞ് കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷന്‍ ചുമതലയുടെ സി ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഡിസംബര്‍ 28, 29 തിയ്യതികളില്‍ ക്ഷേത്രത്തില്‍ മഹോത്സവം നടക്കുന്നതിനിടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിനടുത്തെ റോഡുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications