ഇരിട്ടി പുതിയ പാലം ജങ്ഷൻ വീതി കൂട്ടൽ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്
ഇരിട്ടി പുതിയ പാലം ജങ്ഷൻ വീതി കൂട്ടൽ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്:
കണ്ണൂർ: നിർമാണം പുരോഗമിക്കുന്ന ഇരിട്ടി പുതിയ പാലം ജങ്ഷന്‍ വീതികൂട്ടുന്ന പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലേക്ക്. തലശ്ശേരി - വളവുപാറ അന്തര്‍സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് പുതിയ പാലം ജങ്ഷന്‍ വീതി കൂട്ടി നവീകരിക്കുന്നത്. പുതിയ പാലത്തിന്റെ പായം പഞ്ചായത്തിന്റെ അധീനതയില്‍ വരുന്ന ഭാഗത്തെ കുന്ന് ഒന്നര ഏക്കറോളം അധികമായി ഏറ്റെടുത്താണ് വീതികൂട്ടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി
കുന്നിടിച്ച് വിവിധ തട്ടുകളാക്കി തിരിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി. നേരത്തെ മണ്ണിടിച്ചലുണ്ടായ ഭാഗമായതിനാല്‍ അപകടം ഒഴിവാക്കുന്നതിനാണ് കുന്ന് വിവിധ തട്ടുകളാക്കി തിരിച്ചിരിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനെത്തിയ ലോക ബാങ്കിന്റെയും കെ.എസ്.ടി.പിയുടേയും ഉന്നത തല സംഘമാണ് പാലം ജംങ്ങ്ഷനില്‍ ആവശ്യമായ വീതിയില്ലെന്ന് കണ്ടെത്തിയത്. ഇവിടെ കൂടുതല്‍ ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നാലു കോടിയിലധികം രൂപ ചിലവഴിച്ചാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍ പഴയ പാലത്തിലും ജംങ്ഷനിലും അനുഭപ്പെടുന്ന ഗതാഗതക്കുരുക്കിന് പ്രധാന കാരണം പാലത്തിന്റെ വീതികുറവും ജംങ്ഷനിലെ വീതിക്കുറവുമാണ്. പുതിയ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് വീതികൂട്ടി വികസിപ്പിക്കുന്നത്. ഇരിട്ടി, മാടത്തില്‍ എടൂര്‍, കൂട്ടപുഴ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പാലം ജംങ്ഷനില്‍ വെച്ചാണ് തിരിഞ്ഞുപോകുന്നത് അതുപോലെ ഇരിട്ടി ടൗണ്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളും തളിപ്പറമ്പ്, ഉളിക്കല്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും പാലം ജംങ്ഷന്‍ വഴിയാണ് കടന്നുപോകുന്നത്.
ഇതുമൂലം നിലവിലെ രീതിയില്‍ റോഡ് വികസിപ്പിച്ചാല്‍ നിരന്തരമായി അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അധിക ഭൂമി ഏറ്റെടുത്തത്. ആഴ്ചകളോളം നീണ്ടുനിന്ന പ്രവര്‍ത്തനത്തിലൂടെയാണ് കുന്നിടിച്ച് വിവിധ തട്ടുകളാക്കി തിരിച്ചത്. അപകട സാധ്യത കണക്കിലെടുത്ത് നിര്‍മ്മാണ സമയത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ വീതികൂട്ടല്‍ പ്രവൃത്തി പൂര്‍ത്തിയാവുമെന്ന് കരാറുകാർ പറഞ്ഞു.