കൂത്ത്പറമ്പ് സബ് ജയില്‍ നിര്‍മാണം തുടങ്ങുമെന്ന് ജയില്‍ ഡിജിപി; 10 ദിവസത്തിനകം പണി തുടങ്ങും
കൂത്തുപറമ്പ്: വര്‍ഷങ്ങളുടെ മുറവിളിക്കു ഒടുവില്‍ കൂത്തുപറമ്പ് സബ് ജയിലിന്റെ നിര്മാണമാരംഭിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ക്ഷേമ ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് കൂത്തുപറമ്പ് സബ് ജയിലിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായും 10 ദിവസത്തിനകം പണി തുടങ്ങുമെന്നും അറിയിച്ചത്.
പിണറായി സര്‍ക്കാരിന് ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടും: എൻഡിഎ കരുത്ത് കാട്ടുമെന്ന് തുഷാർ
സംസ്ഥാന ബജറ്റില്‍ മൂന്നു കോടിയോളം രൂപ വകയിരുത്തിയിട്ടും കൂത്തുപറമ്പ് സബ് ജയില്‍ നിര്‍മ്മാണം ആരംഭിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബജറ്റില്‍ തുക വകയിരുത്തിയത്. സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലായിരുന്നു കൂത്തുപറമ്പില്‍ കൂടി സബ് ജയില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കൂത്തുപറമ്പ് പഴയ പോലീസ് സ്റ്റേഷന് കെട്ടിടത്തിന് സമീപം ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന സബ് ജയില്‍ പൊളിച്ച് പുതിയ ജയില്‍ നിര്‍മ്മിക്കാനായിരുന്നു ധാരണ. പോലീസ് വകുപ്പിന്റെ കയ്യിലുള്ള സ്ഥലം സബ് ജയില്‍ നിര്‍മിക്കുന്നതിനായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ജയില്‍ വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍, എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അടക്കമുള്ള കാലതാമസം നിര്‍മ്മാണം ആരംഭിക്കാന്‍ തടസ്സമായി. അതോടൊപ്പം ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായില്ല.
മാത്രമല്ല,നിര്‍ദിഷ്ട ജയില്‍ വളപ്പിലെ മരങ്ങള്‍ മുറിച്ചു മാറ്റാനുമുണ്ട്. സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതാണ് നിര്‍മ്മാണത്തിന് തടസ്സമായത് എന്നും ആരോപണം ഉണ്ടായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് അന്നത്തെ ജയില്‍ മേധാവിയായിരുന്ന ആര് ശ്രീലേഖ ഇവിടം സന്ദര്‍ശിച്ചപ്പോള്‍ ആറ് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ പ്രഖ്യാപനം പ്രസംഗത്തില്‍ മാത്രം ഒതുങ്ങുകയായിരുന്നു .