ജയന്റെത് മലയാള സിനിമ ഏറ്റവുംവേദനിച്ച മരണം: ഭാനുപ്രകാശ്
കണ്ണൂര്‍: മലയാളസിനിമ ഏറ്റവും വേദനിച്ച മരണങ്ങളിലൊന്ന് ജയന്റെതാണെന്ന് ചലച്ചിത്രനിരൂപകന്‍ ഭാനുപ്രകാശ് പറഞ്ഞു. ജയന്‍ സാംസ്‌കാരിക വേദിയും കണ്ണൂര്‍ ഫീലിം സൊസൈറ്റിയും ചലച്ചിത്ര അക്കാദമി റീജ്യനല്‍ കേന്ദ്രത്തിന്റെ സഹകരണത്തോടെ മഹാത്മ മന്ദിരത്തില്‍ നടന്ന ജയന്‍മഹോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡ്യൂപ്പില്ലാതെ രംഗങ്ങള്‍ തനിച്ചുചെയ്യാന്‍ ധൈര്യം കാണിച്ച നടനാണ് ജയന്‍.അദ്ദേഹം മികച്ചനടനല്ലെന്നാണ് പലരും വിമര്‍ശനമുന്നയിക്കുന്നത്. എന്നാല്‍ മികച്ചസംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചുവരുമ്പോഴാണ് ജയന്‍ അപമൃത്യുവിനിരയായതെന്ന് ഓര്‍ക്കണമെന്നും ഭാനുപ്രകാശ് പറഞ്ഞു.മിമിക്രിക്കാര്‍ അപഹാസ്യമാക്കാന്‍ ശ്രമിച്ച ജയന്‍ ഇന്നും ചലച്ചിത്ര പ്രേമികളുടെ മനസില്‍ ജീവിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ജയനെകുറിച്ചു അനുസ്മരിക്കാതെ സോഷ്യല്‍മീഡിയപോലും ഒരു ദിവസം പോലും കടന്നു പോകാത്തതെന്നും ഭാനു പ്രകാശ്പറഞ്ഞു.

ജയന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പോലും ചിലര്‍ മായ്ച്ചുകളയാന്‍ ശ്രമിച്ചു.നാലുക്യാമറവെച്ചു ഷൂട്ടുചെയ്ത കോളിളക്കത്തിലെ അപകടം നടന്ന ദൃശ്യങ്ങള്‍ പോലും നശിപ്പിക്കപ്പെട്ടു. ജയന്റെസമ്പാദ്യം ആരുടെ കൈയ്യിലാണെന്ന് ഇന്നും അറിയില്ല.ജയന്റെമരണത്തോടെ അദ്ദേഹത്തിന്റെ കുടുംബവുംതാറുമാറായിപ്പോയി. എന്നാല്‍ ജയനെന്ന നടനെ കുറിച്ചു എന്തൊക്കെഅപവാദങ്ങള്‍ പറഞ്ഞാലും മലയാളികള്‍ ഉളള കാലംവരെ അദ്ദേഹം സിനിമാ ആസ്വാദകരില്‍ ജീവിക്കുമെന്നും അതിനുള്ള തെളിവാണ് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഫാന്‍സ് ക്ലബുകളെന്നും ഭാനുപ്രകാശ് പറഞ്ഞു.
ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി അംഗംപ്രദീപ് ചൊക്‌ളി, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ. ടി.സരള, പി.കെ ബൈജു എന്നിവര്‍ പങ്കെുത്തു. രാജീവന്‍ കാട്ടമ്പള്ളി സ്വാഗതവും കെ.ജയരാജന്‍ നന്ദിയും പറഞ്ഞു.രാവിലെ നടന്നപുസ്തകോല്‍സവം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇകെ പത്മനാഭന്‍ ഉദ്ഘാടനചെയ്തു. ചലച്ചിത്ര അക്കാദമിയുടെ പുസ്തകങ്ങളും ജയന്റെ ജീവ ചരിത്രവും മേളയില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ജയന്‍ ഗാനാലാപനം നടന്നു.












Click it and Unblock the Notifications