ഇനിയെങ്കിലും യാഥാർത്ഥ്യം മനസിലാക്കണം; സിപിഎം അക്രമരാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് കെ മുരളീധരൻ
തലശ്ശേരി: തെരഞ്ഞെടുപ്പു വിധി തങ്ങള്‍ക്കെതിരാണെന്ന യാഥാര്‍ഥ്യം മനസിലാക്കി ഇനിയെങ്കിലും സിപിഎം അക്രമരാഷ്ട്രീയത്തിന്റെ പാതവെടിയണമെന്നു നിയുക്ത വടകര ലോകസഭാ എംപി കെ മുരളീധരന്‍ തലശ്ശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇനിയും അക്രമപാത വെടിഞ്ഞില്ലെങ്കില്‍ ജനകീയവിധി നടപ്പാക്കാനുള്ള പ്രചരണപരിപാടികളുമായി യുഡിഎഫ് മുന്നോട്ടുവരും. തലശ്ശേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന യുഡിഎഫ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവികാരങ്ങളെ മുറിവേല്‍പ്പിച്ച സിപിഎമ്മിനും കപട ഭക്തികാണിച്ച ബിജെപിക്കും ജനം കൊടുത്ത ശിക്ഷയാണ് കേരളത്തിലെ തെരഞ്ഞെടുപ്പു വിധി.
മിഷന്‍ രാജ്യസഭ'യുമായി ബിജെപി; മാസങ്ങള്‍ക്കകം ഭൂരിപക്ഷം, പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റാകും
എല്‍ഡിഎഫ് തെരഞ്ഞെടുപ്പിലെ തോല്‍വി മനസിലാക്കുന്നതിനു പകരം ജനങ്ങളുടെ തെറ്റിദ്ധാരണകാരണമാണ് തങ്ങള്‍ തോറ്റതെന്ന് പറഞ്ഞു നടക്കുകയാണ്. തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയവരെ ജനങ്ങള്‍ തിരിച്ചറിയുകയാണ് ഉണ്ടായതെന്ന് മുരളി പറഞ്ഞു. ബിജെപിയുടെ വിശ്വാസം കപടവിശ്വാസമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്ത് ഒരു ലക്ഷം വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. അവിടെയും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായി.
ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പറഞ്ഞ പ്രദേശങ്ങളിലൊക്കെ ജനം യുഡിഎഫിന് വോട്ടു ചെയ്തു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും യുഡിഎഫിനു നയം ഒന്നാണ്. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്നാണ് അത്. 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ യുഡിഎഫ് ഉറച്ചുനിന്നു. അതു ജനങ്ങള്‍ക്ക് മനസിലായി.
നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്നപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ശബരിമലവിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്നാണ്. എന്നാല്‍ ജനം ചോദിച്ചത് ഇത്രകാലം എന്തുകൊണ്ടാണ് നിയമം നിര്‍മിക്കാത്തതെന്നാണ്. വടകരയില്‍ പ. ജയരാജന്‍ ജയിച്ചുകഴിഞ്ഞാല്‍ പലര്‍ക്കും ഇനിയും ജീവന്‍ നഷ്ടപ്പെടും. പൊതുജനങ്ങള്‍ ജീവനിലുള്ള പേടികാരണമാണ് അദ്ദേഹത്തെ തോല്‍പ്പിച്ചത്. പൊലിസിന്റെ പ്രവര്‍ത്തനം ഒട്ടും തൃപ്തികരമല്ല. പൊലിസിനെ നിയന്ത്രിക്കുന്നത് ഇപ്പോഴും സിപിഎമ്മാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.