കണ്ണൂരില്‍ കോണ്‍ഗ്രസിന് സിപിഎമ്മിനെക്കാള്‍ ശല്യം യതീഷ് ചന്ദ്ര; രൂക്ഷ വിമർശനമുന്നയിച്ച് കെ മുരളീധരന്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എം പി തലശേരിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപവാസസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്ന വേളയിലാണ് മുരളീധരന്‍ ജില്ലാ പോലീസ് മേധാവിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കലക്ടറേറ്റിനു മുന്‍പില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദനത്തിനിരയാക്കിയതും ജാമ്യമില്ലാകേസെടുത്തതാണ് മുരളീധരനെ പ്രകോപിച്ചത്. കണ്ണൂരില്‍ സിപിഎമ്മിനെക്കാള്‍ വലിയ ശല്യമായി കോണ്‍ഗ്രസിന് ജില്ലാ പോലീസ് മേധാവി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ എവിടേയും പോകേണ്ട.... രാജിവെച്ച നേതാവിന്റെ രാജി സ്വീകരിക്കാതെ ലാലു, എല്ലാം ചര്‍ച്ച ചെയ്യാം!!
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയെ പിണറായി വിജയന്‍ കയറൂരി വിട്ടിരിക്കയാണ്. ജില്ലയില്‍ എവിടെയെങ്കിലും കൊവിഡ് വന്നാല്‍ എസ് പി ഇടപെട്ട് ആദ്യം അടക്കുന്നത് മോന്താല്‍ പാലമാണ്. മോന്താല്‍ പാലത്തിലൂടെയാണ് കൊവിഡ് വരുന്നതെന്നാണ് എസ് പി കരുതുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.
വെഞ്ഞാറമ്മൂട് കൊല, പൊന്ന്യത്തെ ബോംബ് സ്‌ഫോടനം, മയക്ക് മരുന്ന് ഇടപാടുകള്‍ തുടങ്ങി സമീപ ദിവസങ്ങളില്‍ കേരളത്തെ പിടിച്ചുലച്ച മൂന്ന് സംഭവങ്ങളിലും സിബിഐ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. ഇതിനൊക്കെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നത് സിപിഎമ്മാണ്. പ്രതികള്‍ക്കു സിപിഎം ബന്ധമുണ്ടെന്നു വ്യക്തമാണെന്നും മുരളീധരന്‍ പറഞ്ഞു. വെഞ്ചാറമൂട്ടിലുണ്ടായ കൊലപാതകം ഡിവൈഎഫ്ഐ നേതാവ് എ എ റഹീമും ബി കെ മുരളി എംഎല്‍എയും തമ്മിലുള്ള ഗ്രൂപ്പുപോരിനെ തുടര്‍ന്നുണ്ടായതെന്നു ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു.
കതിരൂര്‍ പൊന്ന്യത്തെ ബോംബ് സ്‌ഫോടനം യാദൃശ്ചികമല്ല. സി പി എമ്മിന്റെ പാര്‍ട്ടി ഗ്രാമമാണത്. വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇതാവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് സ്‌ഫോടനത്തിലൂടെ സിപിഎം നല്‍കുന്നതെന്ന് എം പി പറഞ്ഞു. അവിടെ പരിക്കേറ്റവരില്‍ ഒരാള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ശിക്ഷയില്‍ നിന്നും ഒഴിവായി. മറ്റൊരാള്‍ കതിരൂര്‍ മനോജ് വധക്കേസിലും മൂന്നാമന്‍ സിഒടി നസീര്‍ വധശ്രമക്കേസിലും പ്രതിയാണ്. ഇയാളെ ചോദ്യം ചെയ്താല്‍ അത് പ്രയാസമാവുമെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഷംസീര്‍ എംഎല്‍എ ഇടപെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതെന്നും എം പി ആരോപിച്ചു.
എസ് പിയുടെ മുന്നില്‍ ജില്ലാ കലക്ടര്‍ക്ക് പോലും ഒന്നും പറയാനാവാത്ത സ്ഥിതിയാണ് കണ്ണൂര്‍ ജില്ലയിലുള്ളതെന്ന് എം പി ചൂണ്ടിക്കാട്ടി. മയക്ക് മരുന്ന് ബന്ധമുള്ള മുഹമ്മദ് അനൂപിനെ കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി വിളിച്ചത് 28 തവണയാണെന്നും കെ മുരളീധരൻ ചൂണ്ടിക്കാണിച്ചു. ഉപവാസ സമരം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഉദ്ഘാടനം ചെയ്തു. നേരത്തെ കെ.സുധാകരന്‍ എം.പിയും ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയും യതീഷ് ചന്ദ്രയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
ഒരാഴ്ച്ച സുധാകരന്‍ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സുധാകരന്‍ ഉദ്ഘാടനം ചെയ്ത കലക്ടറേറ്റ് മാര്‍ച്ചിനെതിരെയാണ് യതീഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാരം പൊലിസ് ലാത്തിചാര്‍ജ്ജും ടിയര്‍ ഗ്യാസ് ഷെല്ലും പ്രയോഗിച്ചത്. ഇതു കൂടാതെ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്നു ആരോപിച്ചു പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. മാത്രമല്ല ഇരുപതിലറേ കോണ്‍ഗ്രസ് സ്ഥാപനങ്ങള്‍ തകര്‍ത്തിട്ടും ജില്ലാപൊലിസ് മേധാവി നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കു പരാതിയുണ്ട്. കണ്ണൂര്‍ ജില്ലാപൊലിസ് മേധാവി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന ആരോപണം സതീശന്‍ പാച്ചേനി പരസ്യമായി ഉന്നയിച്ചിരുന്നു.