കെ റെയില്‍ ഉദ്യോഗസ്ഥന്‍മാരെ യുഡിഎഫ് ഭരണത്തിൽ വന്നാല്‍ ജയിലില്‍ അടയ്ക്കും; കെ മുരളീധരന്‍
കണ്ണൂര്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതോടെ മുഖ്യമന്ത്രിയുടെ രാഷ്ട്രിയ അന്ത്യത്തിന്റെ ആരംഭമായിരിക്കുമെന്ന് കെ.മുരളീധരന്‍ എംപി. മിടുക്കനായ തൃക്കാക്കര എം. എല്‍. എ പി. ടി തോമസ് മരിച്ചതിന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ സൗഭാഗ്യമാണെന്ന് പ്രസംഗിച്ച മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് ഫലത്തോടെ ജനങ്ങള്‍ മറുപടി നല്‍കും.
തെരഞ്ഞെടുപ്പില്‍ വികസനം പറയാന്‍ ധൈര്യമില്ലാത്ത മുഖ്യമന്ത്രിക്ക് കെ. റെയില്‍ പോലുള്ള പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ല. വോട്ടു തന്നവന്റെ തലയില്‍ കുറ്റിയടിക്കുക എന്നതാണ് കെ. റെയില്‍ പദ്ധതിയുടെ ആകെയുള്ള ഫലം.

ശമ്പളം കൊടുക്കാന്‍ കാശില്ലാത്ത സര്‍ക്കാരാണ് ഒരുലക്ഷംകോടി മുടക്കി കെ. റെയില്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. കടം വാങ്ങി ശമ്പളം കൊടുക്കേണ്ട ഗതിയിലാണ് സര്‍ക്കാര്‍. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും കെ. റെയില്‍ കുറ്റി പിഴുതെറിയപ്പെടുന്നുണ്ട്.
കെ. റെയില്‍ പദ്ധതിക്ക് മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുന്ന ചില ഉദ്യോഗസ്ഥര്‍ക്ക് യു. ഡി. എഫ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രിയുടെ കാലാവധി കഴിഞ്ഞാല്‍ അദ്ദേഹം ഇറങ്ങി പോകുമെന്നും അത് ഉദ്യോഗസ്ഥര്‍ മനസിലാക്കുന്നത് നല്ലതാണെന്നും മുരളീധരന്‍ എം. പി ഓര്‍മ്മിപ്പിച്ചു.
തൃക്കാക്കരയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചത് കേരളം ആരോഗ്യ രംഗത്ത് കുതിച്ചു ചാടുന്നു എന്നാണ് , എന്നിട്ടെന്തിനാണ് അദ്ദേഹം അമേരിക്കയിലേക്ക് ചികിത്സ തേടി പോയതെന്നും മുരളീധരന്‍ ചോദിച്ചു. പാര്‍ട്ടി സെക്രട്ടറിയും ചികിത്സ തേടി പോകുന്നത് അമേരിക്കയിലാണ്. അതു കഴിഞ്ഞ് അമേരിക്കന്‍ ഭൂര്‍ഷ്വാസി കളെ ഒറ്റ പ്പെടുത്താന്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ കൂട്ടുപിടിക്കണമെന്നും കേരളത്തില്‍ പ്രസംഗിക്കുന്നത് കാണാറുണ്ടെന്നും എം. പി കളിയാക്കി പറഞ്ഞു. കെ. റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി ഡി. സി. സി പ്രസിഡണ്ട് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്ജ് നയിക്കുന്ന വാഹന പ്രചരണ ജാഥക്ക് തലശ്ശേരിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം. പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. വി. സി. പ്രസാദ് സ്വാഗതം പറഞ്ഞു. വി. എ നാരായണന്‍, വി. എന്‍ ജയരാജ്, മുഹമ്മദ് ഫൈസല്‍, കെ. പി ഷാജു, അഡ്വ. സി. ടി സജിത്ത്, രാജീവന്‍ എളയാവൂര്‍, ചന്ദ്രന്‍ തില്ലങ്കേരി, വി. സുരേന്ദ്രന്‍ മാസ്റ്റര്‍, സന്തോഷ് കണ്ണംണം വള്ളി , അബ്ദുള്‍ റഷീദ് വി. പി തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications