ആന്തൂർ വിഷയം; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ, സാജന്റെ ആത്മഹത്യവഴിതിരിച്ചുവിട്ട് സിപിഎം കുടുംബത്തെ കൊലയ്ക്കു കൊടുക്കാന്‍ ശ്രമിക്കുന്നുവെന്ന് എംപി
തളിപ്പറമ്പ്: സാജന്റെ ആത്മഹത്യ വഴിതിരിച്ചുവിട്ട് ഒരുകുടുംബത്തെ മുഴുവന്‍ കൊലയ്ക്കു കൊടുക്കാനുള്ള ശ്രമങ്ങളാണു സിപിഎം നടത്തിക്കൊïിരിക്കുന്നതെന്നു കെ. സുധാകരന്‍ എംപി. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ ആന്തൂര്‍ നഗരസഭയില്‍ നടത്തുന്ന പദയാത്രയുടെ ആദ്യദിനത്തെ സമാപനം ധര്‍മശാലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബ പ്രശ്‌നമാണ് സാജന്റെ ആത്മഹത്യക്ക് പിന്നിലെന്ന് സ്ഥാപിച്ചെടുക്കാന്‍ സി.പി.എം നടത്തുന്ന നീക്കങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും. വലിയ തിരിച്ചടിയായി അത് അവര്‍ക്കു മേല്‍ പതിക്കും. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായെങ്കിലും ആ സ്വാതന്ത്ര്യം ഇതുവരെ സി.പി.എമ്മിനെതിരെ നില്‍ക്കുന്നവര്‍ക്ക് അനുഭവിക്കാന്‍ സാധിക്കാത്ത ആന്തൂരില്‍ കോണ്‍ഗ്രസ് നടത്തുന്ന ഈ പദയാത്ര സിപിഎമ്മിന്റെ അടിത്തറയിളക്കാനുള്ള തുടക്കമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
പി.എം പ്രേംകുമാര്‍ അധ്യക്ഷനായി. സണ്ണി ജോസഫ് എം.എല്‍.എ, സജീവ് ജോസഫ്, എ.ഡി മുസ്തഫ, സുമാ ബാലകൃഷ്ണന്‍ സംസാരിച്ചു. അയ്യന്‍കോവില്‍, കോടല്ലൂര്‍, കോള്‍മൊട്ട, പറശ്ശിനിക്കടവ് മമ്പാല, പറശ്ശിനിക്കടവ് ബസ്റ്റാന്‍ഡ്, കൊവ്വല്‍, കമ്പില്‍ക്കടവ്, തളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം ധര്‍മശാലയില്‍ സമാപിച്ചു. ഇന്നുരാവിലെ 9.30ന് അഞ്ചാംപീടികയില്‍ നിന്നാരംഭിക്കുന്ന പദയാത്രയ്ക്കു പാളിയത്ത് വളപ്പ്, കൂളിച്ചാല്‍, പാന്തോട്ടം, ചേര, ഈലിപ്പുറം, മൊറാഴ സെന്‍ട്രല്‍, കുഞ്ഞരയാല്‍, ഒഴക്രോം, സര്‍വകലാശാലാ ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വൈകിട്ട് 4.30ന് പുന്നക്കുളങ്ങരയില്‍ നടക്കുന്ന സമാപനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.