മേയറെ തല്ലിയ രാഷ്ട്രീയ നെറികേടിന് തെരഞ്ഞെടുപ്പിലൂടെ തിരിച്ചടി നൽകും: കെ.സുധാകരൻ എം.പി
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ സുമാ ബാലകൃഷ്ണനെ ആക്രമിച്ച രാഷ്ട്രീയ നെറികേടിനെതിരെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്ന് കെ സുധാകരൻ എംപി. സിപിഎം കൗൺസിലർമാരുടെ നടപടി സ്ത്രീത്വത്തിനെതിരായ കടന്നാക്രമണമാണെന്ന് കെ സുധാകരൻ എം പി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കോർപറേഷൻ ഭരണവുമായി ബന്ധപ്പെട്ട് സമരങ്ങളും വാക്കേറ്റവും സ്വാഭാവികമാകാം. എന്നാൽ മേയറെ ശാരീരികമായി ആക്രമിക്കുന്നത് ചരിത്രത്തിൽ ആദ്യത്തേതാണ്. സാധാരണ സിപിഎം പ്രവർത്തകരല്ല ഈ രാഷ്ട്രീയ ഗുണ്ടായിസം നടത്തിയത്. കൗൺസിലർമാരാണെന്നതാണ് അപമാനകരം.
20 ആംമ്പുലന്സുകള് തിരിപ്പൂരിലേക്ക് അയച്ചു: ബസിലെ യാത്രക്കാരുടെ പട്ടിക പുറത്തു വിട്ടു
സ്ത്രീ സുരക്ഷയ്ക്കു വേണ്ടി വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിൻ്റെ പേരിൽ പുരുഷ കൗൺസിലർമാർ കാട്ടിക്കൂട്ടിയ കോപ്രായത്തെ ശരിവെച്ച സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ്റെ നിലപാടിനെക്കുറിച്ച് സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം. നിശ്ചലമായിപ്പോയ കോർപ്പറേഷൻ ഭരണം ക്രിയാത്മകമാക്കാനാണ് കർശന നിയന്ത്രണങ്ങൾ സ്വീകരിച്ചത്. ജീവനക്കാരുടെ തോന്ന്യാസങ്ങൾക്ക് കൂട്ടുനിൽക്കുന്ന കൗൺസിലർമാർക്ക് കാര്യക്ഷമമായ ഭരണമല്ല ലക്ഷ്യം. മേയറെ തല്ലിയ നേതാവ് എകെജി ആശുപത്രിയിൽ കിടക്കുന്നുണ്ട്.
ഒരു പരിക്കുമില്ലാത്തവർക്ക് വലിയ പ്ലാസ്റ്ററും ബാൻഡേജുമിട്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്ന കള്ള ആശുപത്രിയായി അത് മാറിയിട്ടുണ്ട്. ആശുപത്രിയുടെ ധാർമ്മികതയ്ക്ക് നിരയ്ക്കാത്ത പ്രവൃത്തിയാണ് ഇത് കൗൺസിലർ പ്രമോദിൻ്റെ അഡ്മിഷനിലൂടെ നടത്തിയത്. കൗൺസിലറെ കള്ളനെന്ന് വിളിച്ചാൽ അത് പൂർണമായും ശരിയാണ്. ഈ തല്ല് വെച്ച് ഞങ്ങൾ ജനങ്ങളോട് വോട്ട് ചോദിക്കും. തെരഞ്ഞെടുപ്പിന് ഇനി അധികം മാസങ്ങളില്ലല്ലോ. നമുക്ക് കാണാം. അടിക്കും ഇടിക്കും വെടിക്കുമൊന്നും യുഡിഎഫിനെ തളർത്താനാകില്ല- സുധാകരൻ അഭിപ്രായപ്പെട്ടു. യു ഡി എഫ് നേതാക്കളായ കെ അബ്ദുൽ ഖാദർ മൗലവി, പി കെ രാഗേഷ്, അഡ്വ.ടി ഒ മോഹനൻ, സി സമീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.