എല്‍ഡിഎഫ് ഞെട്ടും: കണ്ണൂരില്‍ യുഡിഎഫ് 35 സീറ്റുകള്‍ നേടും, വലിയ വിജയം ഉറപ്പെന്ന് കെ സുധാകരന്‍
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ ആവേശകരമായ പോളിങ്ങാണ് നടക്കുന്നത്. 78 ശതമാനത്തോളം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. അവസാനവട്ട കണക്കുകള്‍ കൂടി പുറത്തു വരുന്നതോടെ വോട്ടിങ് ശതമാനം അല്‍പം കൂടി ഉയര്‍ന്നേക്കും. നേരത്തെ പൂര്‍ത്തിയായ മറ്റ് രണ്ട് ഘട്ടങ്ങലെ അപേക്ഷിച്ച് മൂന്നാ ഘട്ടത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് നടന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി ആകെ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മലപ്പുറം - 78.61കോഴിക്കോട്- 78.50കണ്ണൂർ - 78.09കാസർകോഡ്- 76.77 എന്നിങ്ങനെയാണ് നിലവിലെ വോട്ടിങ് ശതമാനം. കണ്ണൂരിലെ ആന്തൂർ നഗരസഭയിലടക്കം അവസാനമണിക്കൂറുകളിൽ റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.
ആന്തൂര്‍ നഗരസഭ
ആന്തൂര്‍ നഗരസഭയിലെ പോളിങ് ശതമാനം ഇത്തരത്തില്‍ ഉയരുന്നതില്‍ സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച് കെ സുധാകരന്‍ എംപി രംഗത്തെത്തി. പല പഞ്ചായത്തുകളിലും യുഡിഎഫ് ബൂത്ത് ഏജൻ്റ്മാരെ ഇരിക്കാൻ പോലും സി പി എമ്മുകാർ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ 16 തദ്ദേശസ്ഥാപനങ്ങളിൽ എസ്ഡിപിഐ-സിപിഎം ധാരണയെന്നും അദ്ദേഹം ആരോപിച്ചു.
ശക്തികേന്ദ്രങ്ങളില്‍
ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അടക്കമുള്ള നേതാക്കളുമാണ് എസ്‍ ഡി പി ഐയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത്. സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ടുകള്‍ നടക്കുകയാണ്. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും അനുകൂലമായ സാഹചര്യം ഒരുക്കി കൊടുക്കുകയാണ്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Recommended Video
കണ്ണൂര്‍ കോര്‍പ്പറേഷനില്‍
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് 35 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളായിരുന്നു കോര്‍പ്പറേഷനില്‍ യുഡിഎഫിനെ അധികാരത്തില്‍ നിന്നും അകറ്റിയത്. 55 അംഗം കോർപറേഷനിൽ 27 വീതം സീറ്റുകളാണ് എൽഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് വിമതനായി വിജയിച്ച പികെ രാഗേഷിനെ ഒപ്പം കൂട്ടി ഇടതുപക്ഷ അധികാരം പിടിക്കുകയായിരുന്നു.
കോണ്‍ഗ്രസിലേക്ക് മടങ്ങിയതോടെ
അവസാന വര്‍ഷം പികെ രാഗേഷ് കോണ്‍ഗ്രസിലേക്ക് മടങ്ങിയതോടെ കോര്‍പ്പറേഷനിലെ ഇടത് ഭരണം താഴെ വീഴുകയും ചെയ്ത്. പിന്നീട് ഒരു ലീഗ് അംഗത്തെ അടര്‍ത്തി മാറ്റി പികെ രാഗേഷിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് നിന്നും ഇടതുപക്ഷ പുറത്താക്കുകയും ചെയ്തു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മേയര്‍ സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടിയാണ് ഇടതുമുന്നണി ഇത്തവണ പോരാടുന്നത്.
ലീഗിന്‍റെ ശക്തികേന്ദ്രങ്ങളും
എന്നാല്‍ കഴിഞ്ഞ തവണ ചെറിയ വോട്ടുകള്‍ക്ക് നഷ്ടമായ വാര്‍ഡുകള്‍ തിരിച്ചു പിടിച്ച് നഗരത്തിലെ ആധിപത്യം നിലനിര്‍ത്താമെന്നാണ് യുഡിഎഫ് പ്രതീക്ഷ. തീരപ്രദേശത്തെ ലീഗിന്‍റെ ശക്തികേന്ദ്രങ്ങളും , നഗരത്തിലെ കോണ്‍ഗ്രസ് വോട്ടുകളുമാണ് പ്രതീക്ഷ. കെപിസിസി സെക്രട്ടറിയായ മാർട്ടിൻ ജോർജും, മുൻ ഡെപ്യുട്ടി മേയറായിരുന്ന പികെ രാഗേഷ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു ടി ഓ മോഹനന്‍ തുടങ്ങിയ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.
ജില്ലാ പഞ്ചായത്തിലും
ജില്ലാ പഞ്ചായത്തിലും ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം. ആകെ 24 സീറ്റാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ഉള്ളത്. 2015 ലെ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകളുമായിട്ടായിരുന്നു ഇടതുമുന്നണി അധികാരത്തിലെത്തിയത് . സിപിഎമ്മിന് 13 സീറ്റ് ലഭിച്ചപ്പോള്‍ സിപിഐക്ക് 2 സീറ്റ് ലഭിച്ചു. മറുവശത്ത് യുഡിഎഫിന് ലഭിച്ച 9 സീറ്റുകളില്‍ കോണ്‍ഗ്രസിന് ആറ്, മുസ്ലീം ലീഗ്, എല്‍ജെഡി, കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് ഒരോ സീറ്റുമായിരുന്നു ലഭിച്ചത്.
അവകാശപ്പെടുന്നത്
എന്നാല്‍ എല്‍ജെഡിയും കേരള കോണ്‍ഗ്രസും എല്‍ഡിഎഫിലേക്ക് പോയതോടെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുമ്പോള്‍ 7 അംഗങ്ങളായിരുന്നു യുഡിഎഫിന് ഉണ്ടായിരുന്നത്. ഇത്തവണ കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ നിലനിര്‍ത്തുകയും ആറെണ്ണം കൂടി പിടിച്ചെടുക്കുമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇത്തരത്തില്‍ ആകെ 15 സീറ്റുകള്‍ നേടുമെന്നും അവര്‍ പറയുന്നു.
മികച്ച രീതിയില്‍
പ്രതീക്ഷിച്ച ഇടങ്ങളിലെല്ലാം മികച്ച രീതിയില്‍ പോളിങ് നടന്നിട്ടുണ്ട്. സിപിഎം പലയിടത്തും കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ട്. ഇതിനെയെല്ലാം മറികടക്കുന്ന ജയം യുഡിഎഫിന് ഉണ്ടാവും. എല്‍ജെഡിയുടേയും കേരള കോണ്‍ഗ്രസിന്‍റെയും മുന്നണി മാറ്റം തങ്ങളെ ബാധിക്കില്ലെന്നും നേതാക്കള്‍ പറയുന്നു. ജില്ലാ പഞ്ചായത്തിലും കഴിഞ്ഞ തവണ എല്‍ഡിഎഫ് കുറഞ്ഞ വോട്ടുകള്‍ക്ക് ജയിച്ച ഡിവിഷനുകളാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്.
കോണ്‍ഗ്രസ് മത്സരിക്കുന്നത്
14 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആറ് സീറ്റുകള്‍ ചോദിച്ചിരുന്നെങ്കിലും 5 സീറ്റുകള്‍ മുസ്ലിം ലീഗിന് ലഭിച്ചു. സിഎംപി 2 സീറ്റിലും ആര്‍എസ്പി ഒരു സീറ്റിലും മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫിന് ഒരു സീറ്റാണ് ലഭിച്ചിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കില്ലെന്ന് നേതാക്കള്‍ പറയുമ്പോഴും ഒരു ഡിവിഷനില്‍ വെല്‍ഫയര്‍ സ്ഥാനാര്‍ത്ഥിക്കാണ് യുഡിഎഫിന്‍റെ പിന്തുണ.
ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം