വടക്കെ മലബാറിൽ വികസനമില്ലാത്തതിന് കാരണം സിപിഎം: കെ സുരേന്ദ്രൻ
പയ്യന്നൂർ: വടക്കേ മലബാറിൽ വികസനമില്ലാത്തതിന് കാരണം സി.പി.എമ്മാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. വിജയയാത്രയ്ക്ക് പയ്യന്നൂരിൽ നടന്ന സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയമാണ് ഇവിടത്തെ വികസനം നശിപ്പിക്കുന്നത്. പയ്യന്നൂരിൽ സിപിഎമ്മുകാരാൽ ക്രൂരമായി കൊലചെയ്യപ്പെട്ട യുവമോർച്ച പ്രവർത്തകൻ വിനോദിൻ്റെ പ്രതികൾക്ക് വേണ്ടി ഹാജരാകുന്നത് സർക്കാർ അഭിഭാഷകനാണ് എന്നതിൽ നിന്നും തന്നെ സർക്കാർ സ്പോൺസർ ചെയ്യുന്നതാണ് കൊലപാതകങ്ങളെന്ന് മനസിലാക്കാം.
ഒരു ദിവസം എതിർത്ത വർഗീയ ശക്തികളെ പിറ്റേ ദിവസം പ്രീണിപ്പിക്കേണ്ട ഗതികേടിലാണ് സിപിഎം. ഒരു ഭാഗത്ത് അക്രമ രാഷ്ട്രീയവും മറുഭാഗത്ത് ഭീകരവാദവുമാണുള്ളത്. രണ്ടിനെയും ചെറുത്ത് തോൽപ്പിക്കാൻ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളൂ. കമ്മ്യൂണിസ്റ്റു പാർട്ടിയുടെ അക്രമ രാഷ്ട്രീയത്തെ നേരിടാൻ കോൺഗ്രസിന് സാധിക്കില്ല. അതു കൊണ്ടാണ് ശ്രീധര പൊതുവാളിനെ പോലെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

:ജാഥാ ലീഡർ കെ.സുരേന്ദ്രനെ സ്വാഗതസംഘം ചെയർമാൻ രാജഗോപാലൻ ഹാരാർപ്പണം നടത്തി. മണ്ഡലം പ്രസിഡൻ്റ് രൂപേഷ് തൈവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ വൈസ് പ്രസിഡൻ്റുമാരായ ഡോ.പ്രമീള ദേവി, സദാനന്ദൻ മാസ്റ്റർ, പി.സുദർശനൻ എന്നിവർ സംസാരിച്ചു. പാനൂർ, തലശേരി, കണ്ണൂർ സ്റ്റേഡിയം കോർണർ എന്നിവടങ്ങളിൽ വിജയിയാത്രയ്ക്ക് സ്വീകരണം നൽകി.തലശേരി നാരങ്ങാപ്പുറം ബസ് സ്റ്റാൻഡിൽ വിജയിയാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനം മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
വൈരുദ്ധ്യാത്മിക ഭൗതികവാദത്തെ തള്ളിപ്പറയുക വഴി സി.പി.എം അതിന്റെ അടിസ്ഥാന ശിലകൾ തന്നെ ഉപേക്ഷിച്ചതായി കുമ്മനം പറഞ്ഞു. വൈദേശിക പ്രത്യയശാസ്ത്രങ്ങൾക്ക് ഇന്ത്യയിൽ നിലനിൽപ്പില്ലെന്ന് ഏറ്റവും ഒടുവിൽ സി.പി.എം നേതാക്കൾ തന്നെ തെളിയിച്ചു കഴിഞ്ഞതായി കുമ്മനം പറഞ്ഞു. ഏകാത്മക മനുഷ്യത്വ ദർശനമാണ് ഇന്ത്യയിൽ ആർ.എസ്.എസും ബി.ജെ.പിയും ഉയർത്തിപ്പിടിക്കുന്നത് മാർക്സിസം മനുഷ്യനിർമ്മിതവാദമാണെങ്കിൽ ബി.ജെ.പി ഉയർത്തിപ്പിടിക്കുന്നത് ദർശനമാണ്. വാദത്തിനൊരിക്കലും നിലനിൽപ്പുണ്ടാവില്ല. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും യൂറോപ്പും മാർക്സിസം ഉപേക്ഷിച്ചു കഴിഞ്ഞു.ഇന്ത്യയിൽ മാർക്സിസത്തിന് ഭാവിയില്ലെന്ന് സി.പി.എം തന്നെ തെളിയിച്ചിരിക്കുകയാണെന്ന് കുമ്മനം പറഞ്ഞു.ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി, നേതാക്കളായ എം.ടി രമേശ്, എസ്.സുരേഷ്, കൃഷ്ണകുമാർ, കെ.രഞ്ചിത്ത് എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications