ആറളം ഫാമിന് പത്തുകോടിയുടെ വികസന പദ്ധതിയായി: നടപ്പാക്കണമെങ്കിൽ കാട്ടാനകൾ സമ്മതിക്കണം
ഇരിട്ടി: ആറളം ഫാമിന്റെ സമഗ്ര വികസനത്തിനായി പത്തുകോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സർക്കാർ. എന്നാൽ പദ്ധതി നടപ്പിലാക്കണമെങ്കിൽ ഫാമിനെ മുൾമുനയിലാക്കുന്ന കാട്ടാനശല്യം അവസാനിപ്പിക്കണമെന്ന് ഫാം തൊഴിലാളികളും നിവാസികളും പറയുന്നു.വനത്തിൽ നിന്നുമിറങ്ങുന്ന കാട്ടാനകളുടെ ശല്യം കാരണം ഏതാണ്ട് ഫാം ഭാഗികമായി അടിച്ചിട്ട നിലയിലാണ് മൂന്നു മാസങ്ങൾക്കു മുൻപാണ് ഒരു ഫാം തൊഴിലാളിയെകശുവണ്ടി ശേഖരിക്കുന്നതിനിടെ കാട്ടാന ചവുട്ടിക്കൊന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ സംഭാവന ചെയ്ത് യൂത്ത് കോൺഗ്രസ് നേതാവ്
ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടാനകൾ ഇതുവരെയായി ആറു പേരെയാണ് കൊന്നത്. കാട്ടാന ശല്യം അവസാനിപ്പിക്കുന്നതിന് ആന മതിൽ കെട്ടണമെന്ന ആറളം ഫാംബ്ളോക്ക് നിവാസികളുടെ ആവശ്യം ഇതുവരെ പൂർത്തീകരിക്കപ്പെട്ടിട്ടില്ല. കാട്ടാനശല്യത്തിന് അറുതി കാണാതെയാണ് സംസ്ഥാന സർക്കാർ വൻ വികസന പ്രവർത്തനങ്ങളുമായി രംഗത്തു വരുന്നത്.
വൈവിധ്യ വത്കരണത്തിലൂടെ ആറളം ഫാമിന്റെ വരുമാനവര്‍ധനവും സമഗ്ര വികസനവും ലക്ഷ്യമാക്കിയുള്ള പത്തു കോടി രൂപയുടെ ആദ്യപദ്ധതി സര്‍ക്കാരിന്റെ അനുമതിക്കായി കാര്‍ഷിക സര്‍വകലാശാല വിദഗ്ധസംഘം സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നു ഘട്ടമായി നടപ്പിലാക്കുന്ന വികസനപദ്ധതികളുടെ വിശദമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന്റെ അനുമതിക്കായി നല്‍കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുള്ള പഠന-ഗവേഷണ സംഘവും സംസ്ഥാനത്തെ കാര്‍ഷികവിദഗ്ധരും ഉള്‍പ്പെട്ട സംഘമാണ് പദ്ധതിരേഖ തയാറാക്കിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആറളം ഫാമില്‍ ഫാം മാനേജ്മെന്റ് പ്രതിനിധികളുമായി ചേര്‍ന്നു നടത്തിയ ശില്പശാലയിലാണ് ആദ്യഘട്ട പദ്ധതി തയാറാക്കിയത്.
കാര്‍ഷികമേഖലയിലെ പ്രതിസന്ധി മൂലം നിലനിൽപ്പുതന്നെ അപകടത്തിലായ ഈ പൊതുമേഖലാസ്ഥാപനത്തെ സംരക്ഷിക്കുന്നതിനാണ് കാലഘട്ടത്തിനനുസരിച്ച പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ വിദഗ്ധസംഘം രൂപീകരിച്ചത്. സര്‍ക്കാര്‍ നല്കുന്ന പണംകൊണ്ടാണ് കുറച്ചു കാലങ്ങളായി ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളക്കുടിശികയും മറ്റു ചെലവുകളും നടത്തിവരുന്നത്. ഈ രീതിയില്‍നിന്ന് ഫാമിനെ കരകയറ്റുകയാണ് ലക്ഷ്യം.
ഹൃസ്വ, മധ്യ, ദീര്‍ഘകാല പദ്ധതികളാണു ലക്ഷ്യമിടുന്നത്. ഫാമിലെ 3500ലധികം ഏക്കർ സ്ഥലത്ത് കൃഷി, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം, വിപണനം, ഫാം ടൂറിസം, വന്‍കിട വിത്തുതൈ വില്പന നഴ്സറി, നഴ്സറിക്കാവശ്യമായ മാതൃ വൃക്ഷത്തോട്ടം എന്നീ പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. കൃഷിചെയ്യാതെ കാടുകയറിക്കിടക്കുന്ന ഫാമിന്റെ മുഴുവന്‍ സ്ഥലവും ആധുനിക കൃഷിക്ക് ഉപയോഗപ്പെടുത്താനും നിര്‍ദേശമുണ്ട്. ഈ പ്രവര്‍ത്തനം സുഭിക്ഷകേരളം പദ്ധതിയില്‍പ്പെടുത്തി ഇതിനകം ആരംഭിച്ചതായി ഫാം എംഡി വിമല്‍ഘോഷ് അറിയിച്ചു. ഇരിട്ടിയില്‍ ഫാം ഉത്പന്നങ്ങളും പച്ചക്കറികളും വില്ക്കാന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കെ
ട്ടിടത്തില്‍ ഉടന്‍ ഷോറൂം പ്രവര്‍ത്തനം ആരംഭിക്കും. ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ കുടുംബങ്ങളുടെ ജൈവ കാർഷികോത്പന്നങ്ങള്‍ ശേഖരിച്ചു വില്‍ക്കാനും ഇവിടെ സൗകര്യമുണ്ടാകും. കാര്‍ഷികമേഖലയില്‍ നവീന യന്ത്രവത്കരണ പദ്ധതി, ഫാമിലെ ജലസമ്പത്ത് ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യക്കൃഷി, വിദേശികള്‍ക്ക് അടക്കം ഫാമില്‍ താമസിച്ച് ഹൃസ്വ, മധ്യകാല കൃഷികള്‍ സ്വയം ചെയ്ത് വിളവെടുക്കാനുള്ള വിനോദസഞ്ചാരാധിഷ്ടിത കാര്‍ഷികപ്രവര്‍ത്തനം എന്നിവയും നടപ്പാക്കും.
ബോട്ട് സര്‍വീസ് ആരംഭിക്കാനും നിര്‍ദേശമുണ്ട്. രണ്ടരക്കോടി രൂപയാണ് ഫാം ടൂറിസം പദ്ധതി നടത്തിപ്പിന് ലക്ഷ്യമിടുന്നത്. വിപുലമായ മഴവെള്ള സംഭരണി ആറളം ഫാമില്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്തേതടക്കം ദക്ഷിണേന്ത്യയില്‍നിന്ന് മേൽത്തരം വിത്തുതേങ്ങ എത്തിച്ച് തെങ്ങിന്‍തൈകള്‍ വില്‍ക്കാനും വിത്തുതേങ്ങ വില്പനയ്ക്കുമുള്ള പ്രമുഖ കേന്ദ്രമാക്കി ഫാമിനെ മാറ്റാനും മാര്ഗരേഖയായിട്ടുണ്ട്. വിത്തു തൈ നഴ്സറി ഈവര്‍ഷം മുതല്‍ ഹൈടെക് നിലവാരത്തിലേക്കുയര്‍ത്തും. വന്‍ സാമ്പത്തികബാധ്യതയില്ലാത്ത ജലസേചനപദ്ധതികളും ഫാമില്‍ നടപ്പാക്കുമെന്ന് എം.ഡി അറിയിച്ചു.