എക്സൈസ് ഡ്രൈവറുടെ മരണം: 400 പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു, ഉറവിടം അറിയാതെ അധികൃതർ!!
തലശേരി: കൊറോണ വൈറസ് ബാധിച്ച് ഇരിക്കൂർ ബ്ലാത്തൂരിലെ എക്‌സൈസ് ഡ്രൈവർ പി കെ സുനില്‍കുമാര്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും പോലീസും പടിയൂര്‍ മേഖലയില്‍ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ശക്തതമാക്കി. പടിയൂര്‍ കല്ല്യാട് പഞ്ചായത്തിന്റെ അധീന മേഖലയില്‍ നിന്നും ഒരാള്‍ പോലും അനാവശ്യമായി പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിന്റെ നേതൃത്വത്തില്‍ മേഖല മുഴുവന്‍ പോലീസ് നിയന്ത്രണത്തിലാക്കി.
'നിപ്പാ രാജകുമാരി, കൊവിഡ് റാണി'; 'മുല്ലപ്പള്ളി മാപ്പ് പറയണം, ആരോഗ്യമന്ത്രിയോടും കേരളത്തോടും'
മരിച്ച യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍പ്പെട്ട 150 ഓളം പേരും അവരുമായി സമ്പര്‍ക്കത്തില്‍പ്പെട്ട 250-ല്‍ അധികം പേരെയും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കി. പടിയൂര്‍, കല്ല്യാട്, ബ്ലാത്തൂര്‍, ഊരത്തൂര്‍, പുലിക്കാട് മേഖലയിലുള്ളവരാണ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. പഞ്ചായത്തിന് പുറത്തും നിരവധിപേര്‍ യുവാവുമായി സമ്പര്‍ക്കത്തില്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിനും ആരോഗ്യവകുപ്പിനും കിട്ടിയ വിവരം.
ഗൗരവം മനസ്സിലാക്കി ജനങ്ങള്‍ സ്വയം നിയന്ത്രണത്തിലാണ്. ബ്ലാത്തൂര്‍, ഊരത്തൂര്‍, കല്ല്യാട് മേഖലകളില്‍ ആരും തന്നെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ല. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വരുന്നതിന് മുന്‍മ്പ് തന്നെ പ്രദേശവാസികള്‍ രോഗത്തിന്റെ തീവ്രത മനസിലാക്കി സ്വയം നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടതായി പ്രദേശവാസിയും ഇരിട്ടി തഹസില്‍ദാറുമായ കെ.കെ ദിവാകരന്‍ പറഞ്ഞു.
12ന് പനി ബാധിച്ച് ചികിത്സ തേടിയ യുവാവ് രോഗം ദേദമാകാഞ്ഞതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. അവിടെ നിന്നാണ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നത്. രോഗം സ്ഥിരീകരിച്ച് അഞ്ചു ദിവസം എത്തും മുന്‍പ് തന്നെ രോഗി മരിച്ചത് ഏറെ ഗൗരവമേറിയ കാര്യമാണെന്നാണ് ആരോഗ്യവകപ്പ് അധികൃതര്‍ തന്നെ പറയുന്നത്. അതുകൊണ്ട് തന്നെ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Recommended Video
ആശുപത്രിയില്‍ പ്രവേശിച്ച പാടെ തന്നെ യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയതിനാല്‍ യുവാവില്‍ നിന്നും ഒരു വിവരവും ശേഖരിക്കാനും കഴിഞ്ഞിട്ടില്ല. മേഖലയിലെ മുഴുവന്‍ റോഡുകളും അടച്ച് സുരക്ഷിതമാക്കിയിരിക്കുകയാണ്. അവശ്യ സാധനങ്ങളെല്ലാം വീടുകളില്‍ എത്തിക്കനാണ് പഞ്ചായത്ത് സുരക്ഷാ സമിതി യോഗത്തിലുണ്ടായ തീരുമാനം. സുരക്ഷാ നടപടികള്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വിലയിരുത്തിയിട്ടുണ്ട്.