കണ്ണൂരിൽ ഉറങ്ങിക്കിടന്ന വയോധികയുടെ വീടിന് അജ്ഞാതൻ തീവെച്ചു, സിസിടിവി ദൃശ്യം പുറത്ത്
കണ്ണൂർ: കണ്ണൂർ നഗരത്തിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് അജ്ഞാതൻ തീവെച്ചു. പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതു കൊണ്ട് ആണ് ശ്യാമള രക്ഷപ്പെട്ടത്. ഓടുകളും വീട്ടിനകത്തുണ്ടായിരുന്ന സാധനങ്ങളും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ശ്യാമള പുറത്തേക്ക് ഓടുകയായിരുന്നു.
വീട്ടുപകരണങ്ങൾ ഉൾപ്പെടെ എല്ലാം കത്തിപ്പോയി. അക്രമി തീവയ്ക്കുന്നതിൻറെ സിസിടിവി ദൃശ്യം ലഭിച്ചു. വീടും സ്ഥലവും ഒഴിപ്പിച്ചെടുക്കാനുള്ള റിയൽ എസ്റ്റേറ്റ് മാഫിയുടെ നീക്കം ആണോ എന്ന സംശയവുമുണ്ട്

കയ്യിൽ ചൂട്ടും പിടിച്ചെത്തിയ അക്രമി ശ്യാമളയുടെ വീടിന് തീവയ്ക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങളാണിത്. നിമിഷങ്ങൾക്കുള്ളിൽ വീട് പൂർണ്ണമായും കത്തി നശിച്ചു. പുറത്തേക്ക് ഓടിയ ശ്യാമള അത്ഭുതകരമായി ര്കഷപ്പെട്ടു. അടുത്തവീട്ടുകാർ ഓടിയെത്തി ഫയർഫോഴ്സിനെ വിവരമറിയിച്ചു.
ബീവറേജിലെ കുപ്പികളും പ്ലാസ്റ്റികും ശേഖരിച്ച് വിൽക്കുന്ന ശ്യാമള വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. ഷോർട്ട്‌സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്ന സംശയം ഫയർഫോഴ്‌സ് തുടക്കത്തിലെ തളളിയിരുന്നു. ഇതിനെ തുടർന്നാണ് തീപിടിത്തത്തിന്റെ കാരണമറിയാൻ കണ്ണൂർ ടൗൺ എസ്. ഐ ബിനുമോഹന്റെ നേതൃത്വത്തിൽ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചത്.
നഗരത്തിലെ കണ്ണായ സ്ഥലം ഒഴിപ്പിച്ചെടുക്കാൻ റിയൽ എസ്റ്റേറ്റ് മാഫിയ നടത്തിയ നീക്കമാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. സമഗ്ര അന്വേഷണം വേണമെന്നും ശ്യാമളയ്ക്ക് പാർട്ടി വീട് വെച്ചുനൽകുമെന്നും ഇവിടെയെത്തിയ സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു. വീട് കത്തിച്ചയാളെ കണ്ടെത്താൻ സിസിടിവി കേന്ദ്രീകരിച്ച് കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം തുടങ്ങി.
തന്നോട് ആർക്കും വൈരാഗ്യമില്ലെന്നും ആരാണ് തീയിട്ടതെന്നു അറിയില്ലെന്നുമാണ് ശ്യാമള പൊലിസിന് മൊഴി നൽകിയത്. എന്നാൽ വളരെ ആസൂത്രിതമായാണ് തീയിട്ടിരിക്കുന്നത് എന്നാണ് പൊലിസ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.












Click it and Unblock the Notifications