പീഡനത്തിനിരയായ 75കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത് മൂന്ന് തവണ: പോലീസിനെതിരെ ബന്ധുക്കൾ!!
കണ്ണൂർ: 75കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ തുടർനടപടികളിൽ പോലീസ് അനാസ്ഥ കാണിച്ചതായി ആരോപണം. വയോധികയുടെ കുടുംബമാണ് പോലീസിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ലൈംഗിക അതിക്രമത്തിന് ഇരയായ വയോധികയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നതിൽ പോലീസ് അലംഭാവം കാണിച്ചെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. സംഭവത്തിൽ മരുത സ്വദേശിയായ എ മനോഹരൻ(56) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് 75 കാരി വീട്ടിൽ വെച്ച് പീഡിപ്പിക്കപ്പെടുന്നത്. പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിതയതായും ഇവർ പോലീസിന് സമർപ്പിച്ച പരാതിയിൽ പറയുവന്നു.
മലപ്പുറത്ത് 77 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; നിരീക്ഷണത്തില്‍ 31000ത്തിലധികം പേര്
പരാതി നൽകാനെത്തിയ വയോധികയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ പോലീസ് ബന്ധുക്കളോടാണ് പറഞ്ഞത്. സ്വകാര്യ വാഹനത്തിലാണ് ഇവരെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതെന്നും ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. മട്ടന്നൂരിലും കൂത്തുപറമ്പിലും ഡോക്ടർ ഇല്ലാതിരുന്നതിനാൽ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചാണ് ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയത്.
വൈദ്യ പരിശോധന പൂർത്തിയാക്കി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും തൊട്ടടുത്ത ദിവസത്തെ തിയ്യതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് വേണ്ടതെന്നാണ് പോലീസ് പറഞ്ഞത്. ഇതോടെ വീണ്ടും ഇവരെ തലശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ തലേദിവസം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതുകൊണ്ട് തന്നെ വീണ്ടും പരിശോധന നടത്താൻ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല.
തുടർന്ന് ഇവരെ കണ്ണൂരിലെത്തിച്ച് വൈദ്യപരിശോധന നടത്താൻ ബന്ധുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബന്ധുക്കൾ വിസമ്മതിച്ചതോടെ പോലീസ് തന്നെയാണ് കണ്ണൂരിലേക്ക് വയോധികയെ കൊണ്ടുപോകുന്നത്. എന്നാൽ കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊവിഡ് സാഹചര്യമായതിനാാണ് ബന്ധുക്കളോട് തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ പറഞ്ഞതെന്നാണ് പോലീസ് പറഞ്ഞതെന്നാണ് വിവരം.
വീട്ടിൽ തനിച്ച് താമസിച്ച് വന്നിരുന്ന വയോധികയെ മൂന്ന് ദിവസങ്ങളിലായി പ്രതി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തെന്നാണ് വയോധിക സമർപ്പിച്ച പരാതിയിൽ പറയുന്നത്. ശാരീരിക അസ്വസ്തതകൾ അനുഭവപ്പെട്ടതോടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും അറിയുന്നത്. ബന്ധുക്കൾ, നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ പീഡനത്തിനിരയായ വയോധിക മട്ടന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. വൈദ്യപരിശോധന നടത്തി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചതോടെയാണ് നാട്ടുകാരുടെ കൂടി സഹായത്തോടെ പ്രതിയെ വലയിലാക്കുന്നത്. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാൻഡ് ചെയ്യുകയായിരുന്നു. പോലീസിൽ പരാതി നൽകിയ ഇവർ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു.