അപൂർവ്വ നേട്ടവുമായി കണ്ണൂർ: ഇനി സമ്പൂർണ്ണ കുളമ്പ് രോഗ വിമുക്ത ജില്ല
കണ്ണൂർ: കണ്ണൂർ ജില്ല സമ്പൂർണ കുളമ്പ് രോഗവിമുക്ത ജില്ലയായി മാറിയെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കർഷകരുടെ സഹായത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. കഴിഞ്ഞ ഫെബ്രുവരി 22 മുതൽ 2020 ഫെബ്രുവരി വരെ ജില്ലയിൽ കുളമ്പ് രോഗങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും കേന്ദ്ര സർക്കാരിന്റെ ദേശീയ വാക്സിനേഷൻ പദ്ധതി ഫലപ്രദമായി ജില്ലയിൽ നടപ്പിലാക്കിയതാണ് കാരണമെന്നും ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ ഗിരീഷ് ബാബു അറിയിച്ചു.
ജന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി ഈ വർഷവും കുളമ്പുരോഗപ്രതിരോധ വാക്സിനേഷൻ നടത്തും ഇതിന്റെ ഈ വർഷത്തെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 27ന് രാവിലെ 10 മണിക്ക് ജില്ലാ വെറ്റിനറി കേന്ദ്രം ഹാളിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ കെ വി സുമേഷ് നിർവഹിക്കും. കുത്തിവയ്പു കൊണ്ട് കാലികൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുമെന്ന പ്രചരണം തെറ്റാണെന്നും അങ്ങനെ സംഭവിച്ചാൽ ക്ഷീരകർഷകർക്ക് പൂർണമായും മൃഗസംരക്ഷണ വകുപ്പ് നഷ്ടപരിഹാരം നൽകുമെന്നും അധികൃതർ അറിയിച്ചു.
കുത്തിവയ്പ്പ് അനുവദിക്കാത്ത കർഷകരുടെ വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കും. ക്ഷീരകർഷകരുടെയും കാലികളുടെയും വിവരക്കൾ പൂർണമായി ബാർകോഡ് സംവിധാനം വഴി ഓൺലൈൻ വഴിയാക്കാൻ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ഇതു ഉടൻ നടപ്പിലാക്കുമെന്നും വകുപ്പ് അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ പ്രസാദ്, ഡോ. എം വിനോദ് കുമാർ.ഡോ-ജയ ശ്രി.ഡോ.പത്മരാജ് എന്നിവരും പങ്കെടുത്തു.