കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ് : സഹതടവുകാരൻ അറസ്റ്റിൽ
കണ്ണൂർ : സെൻട്രൽ ജയിലിൽ തടവുകാരനായ വയോധികൻ്റെ മരണം കൊലപാതകമാണെന്ന് പോലീസ്. ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസിൽ കരുണാകരനാണ് (86) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.സംഭവത്തിൽ സഹതടവുകാരനായ പാലക്കാട് സ്വദേശി അയ്യപ്പനെന്ന വേലായുധനെ പോലിസ് കസ്റ്റഡിയിൽ എടുത്തു ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തലയ്ക്കേറ്റ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതമാണെന്ന് വ്യക്തമായത്
കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലാണ് ജയിലിലെ പത്താം ബ്ലോക്കിൽ കരുണാകരനെ വീണ് പരിക്കേറ്റ് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. വേലായുധൻ കരുണാകരനെ പിന്നിൽ നിന്നും വാക്കിംഗ് സ്റ്റിക്ക് കൊണ്ട് അടിച്ചതായാണ് വിവരം.86 കാരനായ കരുണാകരൻ മാവേലിക്കര ചന്ദ്രൻ വധക്കേസ് കേസിൽ പ്രതിയായാണ്.

തടവുകാരൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ആയിരത്തോളം തടവുകാർ വസിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിൻ്റെ സുരക്ഷയെ കുറിച്ചു ആശങ്ക ഉയർന്നിട്ടുണ്ട്. നേരത്തെ വർഷങ്ങൾക്ക് മുൻപ് നാദാപുരം സ്വദേശിയായ സി.പി.എം പ്രവർത്തകൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ബി.ജെ.പി പ്രവർത്തകനായ തടവുകാരൻ്റെ അടിയേറ്റു മരിച്ചിരുന്നു. വിറക് കൊള്ളി കൊണ്ടുള്ള അടിയേറ്റാണ് ഇയാൾ മരിച്ചത്. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടക്കുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്നത് പതിവ് സംഭവമാണ്. ജയിലിലെ പ്രശ്നക്കാരായ ചിലരെ വിയ്യൂർ ജയിലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ടി.പി ചന്ദ്രശേഖരൻ വധകേസിലെ പ്രതികൾ ഉൾപ്പെടെ നിരവധി തടവുകാരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു കഴിയുന്നത്. ജയിലിലെ തടവുകാരുടെ എണ്ണത്തിന് ആനുപാതികമായി വാർഡൻമാരും സുരക്ഷാ ഉദ്യോഗസ്ഥരുമില്ലാത്തത് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. സെൻട്രൽ ജയിലിന് അകത്തേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന കേസുകളും ഇതിന് മുൻപുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications