കണ്ണൂരിലെ നീന്തല്‍ രാജാവ് ചാള്‍സണ്‍ ഏഴിമലയ്ക്ക് അമേരിക്കന്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ്
കണ്ണൂര്‍: കണ്ണൂരിലെ നീന്തല്‍ രാജാവ് ചാള്‍സണ്‍ ഏഴിമലയുടെ പെരുമ ഓളപ്പരപ്പില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടു കടലിന് അപ്പുറത്തേക്കും വളരുന്നു. പയ്യാമ്പലം ബീച്ചില്‍ കഴിഞ്ഞ ഇരുപതുവര്‍ഷമായി കടലില്‍ അകപ്പെടുന്നവരുടെ രക്ഷകന്റെ വേഷമായ ഹോംഗാര്‍ഡായി സേവനമനുഷ്ഠിക്കുന്ന ചാള്‍സണ്‍ ഏഴിമല ഇപ്പോള്‍ പുതിയൊരു അംഗീകാരത്തിന്റെ നിറവിലാണ്. മികച്ച നീന്തല്‍പരിശീലകനായ ചാള്‍സണന് വാഷിങ്ടണ്‍ ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയാണ്ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചത്.
ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ സരോവറില്‍ നടന്ന ചടങ്ങില്‍ വാഷിങ്ടണ്‍ ഡിജിറ്റല്‍ യൂനിവേഴ്സിറ്റി അധികൃതരാണ് ചാള്‍സണ്‍ ഏഴിമലയ്ക്ക് ഡോക്ടറേറ്റ് സമര്‍പ്പിച്ചത്. നീന്തല്‍ പരിശീലനരംഗത്ത് കഴിഞ്ഞ പതിനാറുവര്‍ഷമായി ചാള്‍സണ്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചാണ് പുരസ്‌കാരം.

ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ കഴിഞ്ഞ ഇരുപതുവര്‍ഷമായി ലൈഫ് ഗാര്‍ഡായി ജോലി ചെയ്യുന്ന ചാള്‍സന് 2012-2013-ലും സംസ്ഥാന സര്‍ക്കാരിന്റെ കേരളത്തിലെ മികച്ച ലൈഫ് ഗാര്‍ഡിനുളള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അന്‍പതില്‍പ്പരം ജീവനുകള്‍ രക്ഷിച്ച ഇദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയായിരുന്നു അവാര്‍ഡ്.
പുഴയും കായലും കടലുമുള്‍പ്പെടെ പതിനാറുകിലോ മീറ്റര്‍ ദൂരം നീന്തിയതിന് യൂനിവേഴ്സല്‍ റെക്കാര്‍ഡ്ഫോറത്തിന്റെ ലോക റെക്കാര്‍ഡും ചാള്‍സന് ലഭിച്ചിട്ടുണ്ട്. നൂറുമിനുട്ടുകൊണ്ടു 124-പേരെ യാതൊരു ഉപകരണങ്ങളുമില്ലാതെ നീന്തല്‍ പഠിപ്പിച്ചതിന് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കാര്‍ഡും ചാള്‍സന്‍ നേടിയിട്ടുണ്ട്. നീന്തല്‍ വിനോദമെന്നതിലുപരി ജീവന്‍രക്ഷയുമാണെന്നാണ് ചാള്‍സന്‍ പറയുന്നത്.
ജലത്തിന് എല്ലാത്തിനെയും ഉയര്‍ത്തിനിര്‍ത്താനുളള സ്വതസിദ്ധമായ കഴിവുണ്ട്. അതുമനസിലാക്കി കൊണ്ടു ആയാസരഹിതമായി നീന്താന്‍ ആര്‍ക്കുംകഴിയുമെന്നാണ് ചാള്‍സന്റെ നീന്തല്‍ സിദ്ധാന്തം.പുഴയും കായലും കടലും സിമ്മിങ് പൂളിലും ചാള്‍സന്‍ തന്റെടുത്തേക്ക് വരുന്നവര്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നുണ്ട്.
ഇതുവരെയായി പതിനായിരത്തോളം പേരെ നീന്തല്‍പഠിപ്പിച്ചു കഴിഞ്ഞു. ദേഹത്ത് തൊടാതെയും ഉപകരണങ്ങള്‍ ഇല്ലാതെയുമാണ് പരിശീലനം. അഞ്ചുമണിക്കൂറുകള്‍കൊണ്ടു ആരോഗ്യക്ഷമതയുളള ആരെയും നീന്തല്‍ക്കാരനാക്കാമെന്നാണ് ചാള്‍സണ്‍ ഏഴിമല പറയുന്നത്.നന്നായി നീന്തല്‍ അറിയാമെന്നു വിശ്വസിക്കുന്നവരാണ് അധികവും കടലില്‍ മുങ്ങിമരിക്കുന്നതെന്നാണ് ചാള്‍സണ്‍ പറയുന്നത്. അടിയൊഴുക്കില്‍പ്പെട്ടുവെന്നു തോന്നുമ്പോള്‍ പലരും സമ്മര്‍ദ്ദത്തിന് അടിമപ്പെടും.
ഇതോടെ കൈക്കാലുകള്‍ അനക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഇദ്ദേഹം പറയുന്നു. ഏതുജലവും തന്നിലേക്ക് എത്തുന്ന വസ്തുവിനെ ഉയര്‍ത്തിനിര്‍ത്താനുളള ശേഷി പ്രകടിപ്പിക്കും. ഇതുതിരിച്ചറിഞ്ഞുകൊണ്ടു ഫ്ളോട്ട് ചെയ്തു കിടന്നാല്‍ തന്നെ രക്ഷപ്പെടാന്‍ കഴിയുമെന്നാണ് ചാള്‍സന്റെ വിജയമന്ത്രം.
പത്തു മുതല്‍ അറുപതുവയസുവരെയുളളവരെയാള്‍ ചാള്‍സന്‍ പയ്യാമ്പലത്തെ തന്റെ സ്വിമ്മിങ് അക്കാദമിയില്‍ നിന്നും നീന്തല്‍ പരിശീലിപ്പിക്കാറുണ്ട്. ഏഴിമലയിലെ പീറ്റര്‍-റീത്ത ദമ്പതികളുടെ മക്കളില്‍ നാലാമനായ ചാള്‍സണ്‍ മത്സ്യതൊഴിലാളി കുടുംബാംഗമാണ്.












Click it and Unblock the Notifications