കണ്ണൂര്‍ കോര്‍പറേഷന്‍: ഉടന്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ്, സുമാബാലകൃഷ്ണന്‍ മേയറാകും, പികെ രാഗേഷുമായി കെ സുധാകരൻ ചർച്ച നടത്തി!!
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഉടന്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനിച്ചു. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷുമായി വെള്ളിയാഴ്ച വൈകുന്നേരം കെ സുധാകരന്‍ നടത്തിയ ചര്‍ച്ചയിലാണ് അനൗപചാരിക തീരുമാനമെടുത്തത്. പള്ളിക്കുന്നിലുള്ള പി.കെ രാഗേഷിന്റെ വീട്ടിലായിരുന്നു ചര്‍ച്ച.
നിലവില്‍ 27 അംഗങ്ങള്‍ വീതമുളള കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം പി.കെ രാഗേഷിന്റെ പിന്‍തുണയിലാണ് എല്‍. ഡി. എഫ് നിലനിര്‍ത്തുന്നത്.വനിതാസംവരണമായതിനാല്‍ സി.പി. എമ്മിലെ ഇ.പി ലതയാണ് മേയര്‍. രാഗേഷിന്റെ ഒറ്റു വോട്ടിനാല്‍ ഭരണം ലഭിച്ചതിനാല്‍ ഡെപ്യൂട്ടി മേയര്‍സ്ഥാനവും അദ്ദേഹത്തിനു ലഭിച്ചു. കോണ്‍ഗ്രസിലെ സുധാകരവിഭാഗക്കാരനായ പി.കെ രാഗേഷ് തന്റെ അനുയായികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്.
അനുനയ നീക്കങ്ങള്‍ ഉമ്മന്‍ചാണ്ടിവരെ ഇടപ്പെട്ടു നടത്തിയെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഇതിനിടെയിലാണ് കണ്ണൂര്‍ നഗരസഭാ കോര്‍പറേഷനായി മാറുന്നത്. ഇതോടെ ആദ്യ തെരഞ്ഞെടുപ്പില്‍ പള്ളിക്കുന്ന് വാര്‍ഡില്‍ രാഗേഷിനു സി.പി. എം പിന്‍തുണയുമായെത്തി.ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒടുവില്‍ രാഗേഷിന്റെ ഒറ്റവോട്ടിന്റെ പിന്‍തുണയില്‍ എല്‍.ഡി. എഫ് ആദ്യമായി അധികാരം പിടിച്ചു.
രാഗേഷുമായി ഇടഞ്ഞ കെ.സുധാകരന്‍ അഞ്ചുവര്‍ഷം മുന്‍പു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി തോല്‍ക്കുകയും ചെയ്തു. ഈക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയെ പിന്‍തുണയ്ക്കുന്നുവെന്ന പി.കെ രാഗേഷിന്റെ പ്രസ്താവനയാണ് മഞ്ഞുരുക്കിയത്. പളളിക്കുന്ന് വാര്‍ഡിലെ കോണ്‍ഗ്രസ് വിമതര്‍ ഇക്കുറി സുധാകരനു വോട്ടു ചെയ്യുകയും ചെയ്തു. കഴിഞ്ഞ തവണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാബാലകൃഷ്ണനായിരുന്നു കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി.
എന്നാല്‍ അപ്രതീക്ഷിതമായ ട്വിസ്റ്റ് സുമാബാലകൃഷ്ണന് ചുണ്ടിനും കപ്പിനുമിടയില്‍ മേയര്‍ സ്ഥാനം നഷ്ടമാക്കി. മുസ്‌ലിംലീഗിലെ സി.സമീറിനായിരുന്നു ഡെപ്യൂട്ടി മേയര്‍സ്ഥാനം നിശ്ചയിച്ചിരുന്നത്. അവിശ്വാസ പ്രമേയം വിജയിക്കുകയാണെങ്കില്‍ പി.കെ രാഗേഷിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടു ഭരണം മുന്‍പോട്ടുകൊണ്ടുപോകാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.
നാലുവര്‍ഷം മുന്‍പു നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയതാണ് എല്‍.ഡി. എഫ് ഭരണസമിതി.കഴിഞ്ഞ ദിവസം മേയര്‍ക്ക് ഇന്നോവ ക്രിസറ്റ കാര്‍ ഔദ്യോഗികാവശ്യത്തിനായി വാങ്ങുകയും ഡെപ്യൂട്ടി മേയറായ തന്റെ ആവശ്യം തള്ളിക്കളയുകയും ചെയതതാണ് പി.കെ രാഗേഷിനെ ചൊടിപ്പിച്ചത്. ഇതിനു ശേഷം നടന്ന കൗണ്‍സില്‍ യോഗത്തിലും രാഗേഷ് പ്രതിഷേധസൂചകമായി പങ്കെടുത്തില്ല.
താന്‍ ഉന്നയിക്കുന്ന ആവശ്യങ്ങളൊന്നും മേയറോ ഭരണസമിതിയോ പരിഗണിക്കുന്നില്ലെന്നാണ് രാഗേഷിന്റെ പരാതി. എന്നാല്‍ രാഗേഷിന്റെ ഭീഷണിക്കുമുന്‍പില്‍ മുട്ടുമടക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി. എം. അവസരവാദിയായ രാഗേഷിന്റെ ഇംഗിതങ്ങള്‍ക്കു വഴങ്ങി ഭരണം നിലനിര്‍ത്താന്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്നാണ് എല്‍. ഡി. എഫിന്റെ പൊതുവികാരം.