ഇരിട്ടിയില്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണിയിൽ!!
കണ്ണൂർ: കണ്ണൂര്‍ ജില്ലയില്‍ മഴശക്തമായിരിക്കെ ഒഴുക്കില്‍പ്പെട്ടു ഒരാള്‍ മരിച്ചു. ഇരിട്ടി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. പുഴയില്‍ വീണു കാണാതായ കേബിള്‍ ടിവി ഓപ്പറേറ്റര്‍ ഇരിട്ടി എടത്തൊട്ടി സ്വദേശി ജോമറ്റെന്ന ജോം തോമസിന്റെ(42) മൃതദേഹമാണ് വെള്ളിയാഴ്ച്ച രാവിലെ കണ്ടെത്തിയത്. അബദ്ധത്തില്‍ ഒഴുക്കില്‍പ്പെട്ട ജോമിന്റെ മൃതദേഹം നൂറുമീറ്ററോളം ദൂരെ ചെക്ക് ഡാമിനു സമീപമാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരിട്ടി അങ്ങാടിക്കടവ് സെഞ്ച്വറി കേബിള്‍ ടി വി ജീവനക്കാരനാണ്.
ഇതിനിടെ ഇരിട്ടി- വീരാജ്‌പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ ഇരിട്ടി ഗസ്റ്റ് ഹൗസിനു സമീപം കൂറ്റന്‍ കുന്നിടിഞ്ഞു വീണു. തലശേരി- വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി ഇരിട്ടി കുന്നിടിച്ചു വീതികൂട്ടിയ ഭാഗമാണ് ഇടിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. വലിയപാറകള്‍ ഉള്‍പ്പെടെ റോഡില്‍ പതിച്ചെങ്കിലും ആ സമയത്ത് വാഹന- കാല്‍നടയാത്രക്കാരില്ലാത്തതിനാല്‍ അപകടമൊഴിവായി. കുന്നിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ ഇതുവഴി പോകുന്നത് ഭയപ്പെടുകയാണ്. കുടകില്‍ ഉരുള്‍പൊട്ടലും ഇവിടുത്തെ കനത്ത മഴയും കൂടിയായതോടെ ഇരിട്ടി മേഖല ഒറ്റപ്പെട്ടിരിക്കുകയാണ്.

വള്ളിത്തോട്, മാടത്തില്‍,കച്ചേരിക്കടവ്, നുച്യാട്, മണിക്കടവ്, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍ അറിയിച്ചു. താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കര്‍ണാടക വനമേഖലയില്‍ മഴ തകര്‍ത്തു പെയ്യുന്നതിനാല്‍ ഇരിട്ടിടൗണുംപരിസര പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പഴശ്ശി ഡാമില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ
കര്‍ണാടക വനത്തില്‍ വീണ്ടും ഉരുള്‍ പൊട്ടിയതിനാല്‍ കാര്യങ്കോട് പുഴ കരകവിഞ്ഞു. ചെറുപുഴ പഞ്ചായത്തില്‍പെട്ട കോഴിച്ചാല്‍ റവന്യൂ കോളനിയില്‍ വെള്ളം കയറി. മലവെള്ളപ്പാച്ചിലില്‍ കോളനിയിലേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ ഒറ്റപ്പെട്ട അഞ്ച് കുടുംബങ്ങളെ അഗ്‌നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. കാര്യങ്കോട് പുഴയുടെ തീരത്തുള്ള മറ്റ് പതിനഞ്ചോളം കുടുംബങ്ങളെ സാഹസികമായി സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചു. ചെറുപുഴ പോലീസും പെരിങ്ങോം അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലയോര മേഖലയിലും കര്‍ണാടക വനത്തിലും കനത്ത മഴയുണ്ട്.
ഇതിനിടെ അഴീക്കല്‍ ലൈറ്റ് ഹൗസ് റോഡിന് സമീപത്തായി താമസിക്കുന്ന അന്‍പതോളം കുടുംബങ്ങള്‍ കടലാക്രമണഭീഷണിയായിലായി. അഴീക്കല്‍ തീരത്ത് കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ആറു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. അഴീക്കല്‍ ലൈറ്റ് ഹൗസ് റോഡിന് സമീപത്തെ ആറ് കുടുംബങ്ങളാണ് ബന്ധു വീടുകളില്‍ അഭയം പ്രാപിച്ചത്. വേലിയേറ്റം ശക്തമാകുന്ന സമയങ്ങളില്‍ തിരമാലകള്‍ കടല്‍ഭിത്തിയും ഭേദിച്ച് പ്രദേശത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ആഞ്ഞടിക്കുകയാണ്. കടലാക്രമണത്തെ തുടര്‍ന്ന് മാലിന്യങ്ങള്‍ തീരത്തേക്ക് അടിയുന്നുണ്ട്. അഴീക്കല്‍ ലൈറ്റ് ഹൗസ് റോഡില്‍ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. രാത്രി കടലാക്രമണവും രൂക്ഷമാണ്.












Click it and Unblock the Notifications