രോഗികളുടെ എണ്ണം ഉയരുന്നു: കണ്ണൂരിൽ ഇളവുകൾ ഉത്സവമാകുന്നു,മുന്നറിയിപ്പുമായി ജി്ല്ലാകളക്ടർ!!
കണ്ണൂര്‍: കൊവിഡ് വൈറസ് നിയന്ത്രണാതീതമായി പടരുമ്പോഴും വിലക്കുകൾക്ക് പുല്ലുവില കൽപ്പിച്ച് കണ്ണൂർ നഗരങ്ങളിലും മറ്റിടങ്ങളിലും വൻ ജനക്കൂട്ടം. ഇതോടെ സർക്കാർ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുന്നു. കണ്ണൂർ നഗരത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി റോഡിൽ വാഹനങ്ങളുടെ ആധിക്യം കാരണം ഗതാഗതകുരുക്ക് അനുഭവപ്പെടുകയാണ്. കണ്ണൂരിന് പുറമേ ഇരിക്കൂർ, മട്ടന്നൂർ, തളിപ്പറമ്പ് പയ്യന്നൂർ ശ്രീകണ്ഠാപുരം തുടങ്ങിയ സ്ഥലങ്ങളിലും വൻ ജന തിരക്ക് അനുഭവപ്പെടുന്നുണ്ട്.
കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം കുത്തനെ ഉയരുന്നു: നിരീക്ഷണത്തിലുള്ളത് 9897 പേർ!!
ഇതോടെ കൊവിഡ് 19 പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്ത പക്ഷം അനുവദിച്ച ഇളവുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടിവരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുന്നറിയിപ്പുമായി രംഗത്തെത്തി. കച്ചവട സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ആളുകള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.
Recommended Video
ഈ സാഹചര്യത്തില്‍ കുറ്റമറ്റ ക്വാറന്റൈനും ശരിയായ റിവേഴ്സ് ക്വാറന്റൈനും പാലിക്കല്‍, മാസ്‌ക് ധാരണം, സുരക്ഷിത അകലം പാലിക്കല്‍ (ആറ് അടി), കൈ കഴുകല്‍, പൊതു സ്ഥലത്ത് തുപ്പാതിരിക്കല്‍ തുടങ്ങിയ പഞ്ചശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. പഞ്ചശീലങ്ങള്‍ സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലര്‍, വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടല്‍, റസ്റ്റോറന്റ്, ഓഫീസുകള്‍, വിദ്യാലയങ്ങള്‍, മറ്റ് തൊഴിലിടങ്ങള്‍, കൃഷി സ്ഥലങ്ങള്‍, ആശുപത്രികള്‍ ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, കളിസ്ഥലങ്ങള്‍, ഉള്‍പ്പെടെയുള്ള മറ്റ് പൊതുഇടങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുന്നുണ്ടെന്നും സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് ഉള്‍പ്പെടെയുള്ള ശുചീകരണ സംവിധാനങ്ങള്‍ സജ്ജമാക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതാണ്. കച്ചവട സ്ഥാപനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ മേധാവികള്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.