കണ്ണൂരിൽ ''ജീവനാണ് വലിച്ചെറിയരുത്'' ക്യാംപെയിനുമായി ജില്ലാ പഞ്ചായത്ത്, വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം
കണ്ണൂര്‍: കുട്ടികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകരാന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കും അധ്യാപകര്‍ക്കും കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. ജില്ലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു മാസത്തിനിടെ ഏഴ് വിദ്യാര്‍ഥികളാണ് ജില്ലയില്‍ ആത്മഹത്യ ചെയ്തത്. കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടിയുടെ ഭാഗമായി 'ജീവനാണ് അത് വലിച്ചെറിയരുത്' എന്ന ബൃഹത് ക്യാംപയിന് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചത്.
മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചെയ്യും;170 എംഎല്‍എമാരുടെ പിന്തുണയെന്നും നേതാവ്
ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്നും ജീവന്‍ വലിച്ചെറിയാനുള്ളതല്ല എന്നുമുള്ള സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിക്കുകയാണ് ലക്ഷ്യം. പത്തിനകം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തില്‍ ക്ലാസ് അധ്യാപകനും സ്‌കൂള്‍ കൗണ്‍സിലറും സംയുക്തമായി അതത് ക്ലാസുകളെ അഭിസംബോധന ചെയ്യും. നവംബറോടെ ക്യാംപയിനിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിക്കും. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി തരണം ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കുന്നതോടൊപ്പം സ്‌കൂള്‍ തലത്തില്‍ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും നടത്തും.
13നു ജില്ലാതലത്തില്‍ പ്രധാനധ്യാപകര്‍, പിടിഎ പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ചേരും. സ്‌കൂളുകളില്‍ കൗണ്‍സലിങ് സെന്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പുരോഗമിക്കുകയാണ്. ജില്ലാ പഞ്ചായത്ത്, വനിതാ ശിശുവികസന വകുപ്പ്, വണ്‍സ്റ്റോപ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി പരിശീലന പരിപാടി നടത്തിയത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശോഭ, അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, പി വിനീത, പി സുലജ, എം പി അബ്ദുല്‍റഹ്മാന്‍, ഡോ ഗൗരവ് ശങ്കര്‍, മുഹമ്മദ് റബീഹ്, ആതിരാ ജോര്‍ജ് എന്നിവർ സംസാരിച്ചു.