കര്‍ഷക ആത്മഹത്യ തുടര്‍ച്ചയാവുന്നു; മൂന്ന് മാസത്തിനിടെ ജീവനൊടുക്കിയത് നാല് പേര്‍
കണ്ണൂര്‍: മൂന്ന് മാസത്തിനിടെ നാലാമതൊരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തതോടെ കണ്ണൂരിലെ മലയോരവും കാര്‍ഷികമേഖലയും നടുങ്ങി. ജില്ലയിലെ മലയോര മേഖലയായ നടുവില്‍ പഞ്ചായത്തിലെ പാത്തന്‍പാറ നൂലിട്ടാമലയില്‍ ഇടപ്പാറക്കല്‍ ജോസാണ് ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്തത്. ശ്രീകണ്ഠപുരത്തെ മറ്റത്തില്‍ ജോസഫ്, കൊളക്കാട്ടെ എം.ആര്‍.ആല്‍ബര്‍ട്ട്, മുടിക്കയത്തെ സുബ്രഹ്‌മണ്യന്‍ എന്നിവരാണ് മൂന്നുമാസത്തിനിടെ ആത്മഹത്യ ചെയ്ത കര്‍ഷകര്‍.
കാലാവസ്ഥാ വ്യതിയാനവും കടക്കെണിയും വന്യമൃഗശല്യവും കാരണം നില്‍ക്കക്കള്ളിയില്ലാതെയായിരിക്കുകയാണ് മറ്റ് കര്‍ഷകര്‍. കാലം തെറ്റിയ മഴ മാവ്, കശുമാവ് എന്നിവയ്ക്ക് ഭീഷണിയായി. കപ്പ ഉണക്കേണ്ട സമയമാണ്. അവ ഉണക്കാനാകാതെ കേടായിപ്പോകുകയാണ്. നാളികേരവും ഉണക്കാനാകുന്നില്ല. അടയ്ക്കയുടെ വിലയിടിഞ്ഞു തുടങ്ങി. റബ്ബറിന്റെ വിലയിടിവും ടാപ്പിങ്ങിന് ആളെ കിട്ടാത്തതും കൂലിവര്‍ധനയും ഈ മേഖലയുടെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്.

പാത്തന്‍പാറ നൂലിട്ടാമലയിലെ വാഴ കര്‍ഷകന്‍ ഇടപ്പാറക്കല്‍ ജോസ് ജീവിതം അവസാനിപ്പിച്ചത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്തതിന്റെ മനോവ്യഥയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 10 ലക്ഷം രൂപയോളം കടമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വാശ്രയ സംഘങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നുമാണ് വായ്പ എടുത്തിട്ടുള്ളത്. രണ്ടേകാല്‍ ലക്ഷം രൂപ ഒരു സ്വാശ്രയസംഘത്തില്‍ വായ്പയുണ്ട്.
കഴിഞ്ഞ ഞായറാഴ്ച 20,000 രൂപ കടം വാങ്ങിയ മറ്റൊരാള്‍ക്ക് തിരിച്ചു നല്‍കണമായിരുന്നു. ഇതിനായി സംഘം ഭാരവാഹികളെ കാണാന്‍ ചെന്നതായി ബന്ധുക്കള്‍ പറയുന്നു. മുന്‍പ് ആവശ്യപ്പെട്ടവര്‍ ഉണ്ടായിരുന്നതിനാല്‍ സ്വാശ്രയ സംഘത്തിന്റെ പണം കിട്ടിയില്ല. വീട്ടിലേക്ക് തിരിച്ചുപോയ ജോസിനെ കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടത്.
പൊതുമേഖലാ ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലും ജോസിന് കടബാധ്യത കുറവാണ്. 15 സെന്റ് ഭൂമി മാത്രമുള്ളതിനാല്‍ ബാങ്ക് വായ്പകള്‍ ലഭിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം ജോസിനെ കടക്കെണിയിലാക്കിയത് കൃഷിനാശവും കാട്ടുപന്നി ശല്യവുമാണ്. സ്വന്തമായുള്ള 15 സെന്റിനു പുറമെ പാട്ടത്തിനെടുത്ത സ്ഥലങ്ങളിലും വാഴക്കൃഷി ചെയ്തിരുന്നു.
വാഴകള്‍ ഉണങ്ങി നശിച്ചതാണ് സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. ഇത്തവണ 2,500 വാഴകള്‍ കൃഷിചെയ്തിരുന്നു. ഇതിലേറെയും പന്നികള്‍ നശിപ്പിച്ചു.












Click it and Unblock the Notifications