കണ്ണൂരിൽ ഹർത്താൽ ഭാഗികം: കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു
കണ്ണൂർ: യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ കണ്ണൂർ നഗരത്തിൽ ഭാഗികം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.സർക്കാർ ഓഫിസുകൾ പതിവുപോലെ പ്രവർത്തിച്ചു. കെഎസ്ആർടിസി ബസുകളടക്കമുള്ള വാഹനങ്ങൾ സർവീസ് നടത്തി. എൽഡിഎഫ് സ്വാധീന പ്രദേശങ്ങളായ കോർപറേഷനുകളിലെ വിവിധ സ്ഥലങ്ങളിൽ ഹർത്താൽ ഏശിയില്ല. എന്നാൽ മറ്റിടങ്ങളിൽ ഹർത്താലിനെ തുടർന്ന് വ്യാപാരികൾ ഉച്ച രണ്ടു മണിവരെ കടകൾ അടച്ചു.
ബംഗാളില്‍ 'വിശ്വാസം' സംരക്ഷിക്കാന്‍ സിപിഎം,ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് തന്ത്രം, നീക്കങ്ങള്‍ ഇങ്ങനെ
അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ കോർപറേഷൻ കാര്യാലയത്തിനു മുൻപിലും സോണൽ ഓഫിസ് പരിസരങ്ങളിലും കനത്ത പൊലിസ് സുരക്ഷയൊരുക്കി. മർദ്ദനത്തിൽ പരുക്കേറ്റ ഇരുവിഭാഗങ്ങളും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രഷറും ഷുഗറും വർധിച്ചതിനാൽ മേയർ സുമാ ബാലകൃഷ്ണൻ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
എൽഡിഎഫ് കൗൺസിൽ അംഗം കെ പ്രമോദിന്റെ നേത്യത്വത്തിൽ തന്നെ മർദ്ദിച്ചുവെന്നാണ് മേയറുടെ ആരോപണം. കണ്ണോത്തുംചാൽ വാർഡ് അംഗമായ കെ പ്രമോദിന്റെ നേതൃത്വത്തിൽ മേയറെ കടന്നാക്രമിക്കുകയും വലിച്ചിഴക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് ആരോപിച്ചു. എന്നാൽ ഭരണകക്ഷി അംഗങ്ങളായ ടി ഒ മോഹനൻ, പി കെ രാഗേഷ് എന്നിവരുടെ നേത്യത്വത്തിൽ തങ്ങളെ മർദിക്കുകയായിരുന്നുവെന്ന് കെ പ്രമോദ് പറഞ്ഞു.
പരുക്കേറ്റ മുൻ മേയർ കെ ലത, കെ പ്രമോദ് തുടങ്ങി നാലു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മേയറുടെ പരാതിയിൽ കെ പ്രമോദ്., തൈക്കണ്ടി മുരളീധരൻ, തുടങ്ങിയവർക്കെതിരെയും മുൻ മേയർ കെ ലതയുടെ പരാതിയിൽ ടി- ഒ മോഹനൻ. പി കെ രാഗേഷ് എന്നിവർക്കെതിരെയും കണ്ണൂർ പൊലിസ് കേസെടുത്തിട്ടുണ്ട്. യുഡിഎഫ് വികസന മുരടിപ്പ് മറച്ചുവയ്ക്കുന്നതിനായി വ്യാജ കേസും മർദ്ദനകഥയും സൃഷ്ടിച്ചിരിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആരോപിച്ചു.ഹർത്താലിന്റെ മറവിൽ രാഷ്ട്രീയ നാടകം കളിക്കുന്ന യുഡിഎഫ് നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് കോർപറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. എം വി ജയരാജൻ, എൻ. ചന്ദ്രൻ ,വെള്ളോറ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.