അയ്യൻകുന്നിൽ പള്ളിമുറ്റത്തും പുലിയെത്തി; പരിഭ്രാന്തരായി പ്രദേശവാസികൾ
ഇരിട്ടി:കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് ഉണ്ണിമിശിഹാ പള്ളിമുറ്റത്ത് പുലിയോ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടത്തി . തിങ്കളാഴ്ച്ച രാവിലെ എട്ടരയോടയാണ് സമീപ വാസികൾ കാൽപ്പാടുകൾ കണ്ടെത്തിയത്. ഈ വിവരം അറിയിച്ചതോടെ
ഇടവക വികാരി ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. പള്ളി പരിസര പ്രദേശത്ത്.കഴിഞ്ഞ ദിവസം രാത്രി വന്യമൃഗത്തിന്റെ കരച്ചിൽ കേട്ടതായും പ്രദേശവാസികൾ പറയുന്നു . പള്ളിമുറ്റത്ത് കണ്ടവന്യജീവി കടുവയാണെന്ന് നാട്ടുകാർ പറയുമ്പോൾ പുലിയാണെന്ന സ്ഥിരീകരണമാണ് വനം വകുപ്പ് നൽകുന്നത്.

രണ്ട് ആഴ്ച മുൻപ് സമീപത്തെ രണ്ട് വീടുകളിൽ നിന്നും വളർത്തുനായയെ പുലി പിടിച്ചിരുന്നു . അതിൽ ഒരു നായയുടെ ജഡം രണ്ടാമത്തെ ദിവസം പുലിവന്ന് എടുത്തുകൊണ്ടുപോയിരുന്നു . പുലിയെ നേരിൽ കണ്ട് വീട്ടുടമസ്ഥൻ വനം വകുപ്പിനോട് കൂടു സ്ഥാപിച്ച് പുലിയെ പിടികൂടാൻ ആവശ്യപ്പെട്ടിട്ടും ഇവിടെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപങ്ങൾക്കിടയിലാണ് വീണ്ടും ജനവാസമേഖലയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.
വിവരമറിഞ്ഞ് കൊട്ടിയൂരിൽ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു . പള്ളിമുറ്റത്ത് പുലിയെത്തിയെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്. നിരവധി പേർ വന്നു പോകുന്ന പള്ളിമുറ്റത്ത് പുലിയെ കണ്ടതിൽ പ്രദേശവാസികൾ ആശങ്കയിലാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പേരാവൂർ മണ്ഡലം എം.എൽ.എ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
പുലിയിറങ്ങിയ പള്ളിയിലും പരിസരത്തും സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രദേശവാസികൾ കണ്ടത് പുലിയോ കടുവയോയാണെന്നതല്ല പ്രശ്നമെന്നും ഉടൻ കൂടുവെച്ചു പിടികൂടി ജനങ്ങളുടെ ഭീതിയകറ്റുകയാണ് വേണ്ടതെന്ന് സണ്ണി ജോസഫ് എം.എൽ എ പറഞ്ഞു. നേരത്തെ കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ വിഹരിച്ച സ്ഥലങ്ങളിലൊന്നാണ് അയ്യൻകുന്ന്. കർണാടക വനമേഖലയിൽ നിന്നാണ് ഇവിടേക്ക് കാട്ടാനകൾ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നത്.












Click it and Unblock the Notifications