കണ്ണൂര്‍ വിമാനത്താവളത്തിന് നാലാം പിറന്നാള്‍: വികസനത്തിനായുള്ള കിയാലിന്റെ കാത്തിരിപ്പ് തുടരുന്നു
മട്ടന്നൂര്‍: ഡിസംബര്‍ ഒന്‍പതിന് നാലാംപിറന്നാള്‍ ആഘോഷിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ പറയാനുള്ളത് അവഗണനയുടെ കഥകള്‍ മാത്രം. വിദേശവിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കാത്തത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
കിയാലും സംസ്ഥാന സര്‍ക്കാരും പല തവണ കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് മുന്പില് ഈ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അവഗണിക്കുകയായിരുന്നു. വലിയവിമാനങ്ങള്‍ക്ക് സുരക്ഷിതമായി കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് ഇറങ്ങാന്‍ കഴിയുമെന്ന് കൊവിഡ് കാലത്ത് തെളിഞ്ഞതാണ്.
കുവൈറ്റ് എയര്‍വേയ്സ്, എമിറേറ്റ്സ് കമ്പിനികളുടെ വിമാനങ്ങളാണ് അന്ന് കണ്ണൂരിലിറങ്ങിയത്. നീളമേറിയ റണ്‍വേയും അനുബന്ധ സംവിധാനങ്ങളും പരിഗണിച്ചാല്‍ വിദേശവിമാനകമ്പിനികള്‍ക്ക് കണ്ണൂരിലിറങ്ങാന്‍ സര്‍വവിധ സൗകര്യങ്ങളുമുണ്ട്.
എയര്‍ ഏഷ്യന്‍ ആസിയാന്‍ രാജ്യങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകള്‍ക്കും കണ്ണൂരിനെ പരിഗണിക്കുന്നില്ലെന്ന പരാതി ശക്തമാണ്. നിലവില്‍ ഗള്‍ഫുരാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരില്‍ നിന്നും വിദേശവിമാന സര്‍വീസ് നടത്തുന്നത്.
വിമാനത്താവളത്തോടു ചേര്‍ന്ന് ബിസിനസ് ക്്ളാസ് ഹോട്ടല്‍, കണ്വെന്ഷന് സെന്റര്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം എന്നിവയുടെ നിര്‍മാണത്തിന് കിയാല്‍ താല്പര്യപത്രം ക്ഷണിച്ചിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പിന്‍വലിക്കുകയായിരുന്നു.
1996-ല്‍ അന്നത്തെ കേന്ദ്രവ്യോമയാന മന്ത്രിയായിരുന്ന സി. എം ഇബ്രാഹിമാണ് വിമാനത്താവളം പ്രഖ്യാപിച്ചത്. പിന്നീട് ഭൂമി ഏറ്റെടുക്കുന്നതിനായി നോഡല്‍ ഏജന്‍സിയായ കിന്‍ഫ്രയെ ഏല്‍പ്പിച്ചു. ഒന്നാംഘട്ടത്തില്‍ 200 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്തത്. പിന്നീട് കുറച്ച് കാലം ഭൂമി ഏറ്റെടുക്കല്‍ മന്ദഗതിയിലായി. പിന്നീട് മാറിവന്ന സര്‍ക്കാരിന്റെ പ്രധാനവികസനപദ്ധതിയായി കണ്ണൂര്‍ വിമാനത്താവളം ഉയര്‍ത്തി കാട്ടിയതോടെ പ്രവൃത്തിക്ക് വേഗത വര്‍ധിച്ചു. നീണ്ട 22 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമായി 2018- ഡിസംബര്‍ ഒന്‍പതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ വിമാനമുയര്‍ന്നു. 3050-റണ്‍വേയാണ് നിലവിലുള്ളത്.
ഇതു നാലായിരം മീറ്ററാക്കുന്നതോടെ ജംബോവിമാനങ്ങള്‍ കണ്ണൂരിലിറങ്ങും. രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂര്‍ മാറുകയും ചെയ്യും. ഓരോ മാസവും മൂന്നര കോടി രൂപയാണ് കണ്ണൂര്‍ വിമാനത്താവളത്തിന് നടത്തിപ്പിനായി വേണ്ടത്. വിമാനത്താവള നിര്‍മാണത്തിനായി 888-കോടിരൂപ വിവിധബാങ്കുകള്‍ കണ്‍സോര്‍ഷ്യമായി വായ്പ നല്‍കിയിട്ടുണ്ട്. അടുത്ത ജനുവരിയോടെ ഈ വായ്പ തിരിച്ചടക്കേണ്ടതും കിയാലിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.