കണ്ണൂര്‍ കോര്‍പറേഷന്റെ മുന്‍പില്‍ എല്‍.ഡി. എഫ് നടത്തിയ സമരം പ്രഹസനമാണെന്ന് മേയര്‍ ടി.ഒ മോഹനന്‍
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി. എഫ് നടത്തിയ സമരം പ്രഹസനമാണെ് മേയര്‍ ടി.ഒ മോഹനന്‍ കോർപറേഷൻ, കാര്യാലയത്തിൽ പറഞ്ഞു.
ലൈഫ് പദ്ധതി ഏറ്റവും വലിയ വിജയമാണെന്ന് സര്‍ക്കാര്‍ തന്നെ കൊട്ടിഘോഷിക്കുമ്പോള്‍ ഇതിന്റെ പേരില്‍ സമരവുമായി കോര്‍പ്പറേഷന്റെ മുമ്പില്‍ വന്നിരിക്കുന്നഎല്‍.ഡി.എഫ് സമീപനം സര്‍ക്കാരിനെതിരെ തന്നെയാണോയെന്ന് അവര്‍ തന്നെ വ്യക്തമാക്കണം. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന ആളെ പറ്റിക്കല്‍ സമരമാണ്.
ഓരോ സാമ്പത്തിക വര്‍ഷവും പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ ഭവന നിര്‍മ്മാണത്തിനായി നിശ്ചിത തുക നിര്‍ബന്ധമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും നീക്കിവെക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പദ്ധതിക്ക് അംഗീകാരം ലഭിക്കുകയുള്ളൂ. കണ്ണൂര്‍ കോര്‍പ്പറേഷന്‍ അത്തരത്തില്‍ തുക നീക്കിവെക്കുകയും അത് വെച്ച് ഭവന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. സി പി എം ഭരിക്കുന്നതുള്‍പ്പെടെ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇത് മാത്രമാണ് ചെയ്യുന്നത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2021-22 വര്‍ഷം 4.5 കോടി രൂപയും, 22-23 ല്‍ 4.46 കോടി രൂപയും ഭവന നിര്‍മ്മാണ പദ്ധതിക്കായി ചെലവാക്കിയിട്ടുണ്ട്. നടപ്പു വര്‍ഷം (202324) 4.72 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. 2015 മുതല്‍ 9 പദ്ധതികളിലായി 1793 പേര്‍ക്ക് പി.എം.എ.വൈ-ലൈഫ് പദ്ധതി പ്രകാരം വീട് കണ്ണൂര്‍ കോര്‍പ്പറേഷന്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1142 പേര്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ ഭരണ സമിതിയുടെ കാലയളവില്‍ ഇതു വരെയായി 527 പേര്‍ക്ക് ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കിക്കഴിഞ്ഞു. മാത്രമല്ല വീട് അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 857 പേര്‍ക്കായി 6,68,94,481 രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഭരണ സമിതിയുടെ 5 വര്‍ഷക്കാലയളവില്‍ 440 പേര്‍ക്ക് മാത്രം വീട് റിപ്പയറിനുള്ള ധനസഹായം നല്‍കിയ സംസ്ഥാനത്താണ് 2 വര്‍ഷം കൊണ്ട് അതിന്റെ ഇരട്ടി പേര്‍ക്ക് സഹായം നല്‍കാന്‍ കഴിഞ്ഞത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിന് സ്ഥലം വാങ്ങുന്നതിന് ജനറല്‍ വിഭാഗത്തില്‍ 2 കോടി രൂപയും പട്ടിക ജാതി വിഭാഗത്തില്‍ 1 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ഇതെല്ലാം പാവപ്പെട്ട ജനങ്ങളോടുള്ള ഈ ഭരണസമിതിയുടെ കരുതലിന്റെ ഭാഗമാണ്. മാത്രമല്ല ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് വര്‍ഷം കൊണ്ട് 257 പേര്‍ക്ക് 21 ലക്ഷത്തിലധികം രൂപ വിതരണം ചെയ്തതും ഈ കരുതലിന്റെ ഭാഗമാണ്. എല്‍.ഡി.എഫ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ചപ്പോഴോ അല്ലെങ്കില്‍ എല്‍.ഡി.എഫ് ഭരിക്കുന്ന ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനമോ ഇത്തരത്തില്‍ ചെയ്തിട്ടുണ്ടോ എന്ന് നേതൃത്വം വ്യക്തമാക്കണം.
ഭൂരഹിത ഭവന രഹിത കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് സ്ഥലം നല്‍കുന്നില്ല എന്നാണ് ആക്ഷേപം. അതിന് കാരണം സ്ഥലം ലഭ്യമല്ലാത്തതാണ്. നേരത്തേ നടന്ന പല കൗണ്‍സില്‍ യോഗങ്ങളിലും ഇത് സംബന്ധിച്ച ചര്‍ച്ച നടന്നപ്പോള്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരോട് ഉള്‍പ്പെടെ കോര്‍പ്പറേഷന്‍ പരിധിയില്‍ അത്തരത്തില്‍ സ്ഥലം ലഭ്യമാണെങ്കില്‍ അറിയിക്കുന്നതിന് നിര്‍ദ്ദേശിച്ചെങ്കിലും ആരുടെയും മറുപടി ലഭിച്ചില്ല. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് തന്നെ(2019 ല്‍) ഇതിനായി സ്ഥലം കണ്ടെത്തുന്നതിന് താലൂക്ക് തഹസില്‍ദാര്‍ക്ക് കത്ത് നല്‍കിയെങ്കിലും എവിടെയും സ്ഥലം ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
വസ്തുത ഇതായിരിക്കെ ജില്ലയില്‍ ഒരു തദ്ദേശ സ്ഥാപനത്തില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചതിന്റെ പേരില്‍ കണ്ണൂര്‍ കോര്‍പ്പറേഷനും നിര്‍മ്മിക്കണം എന്ന് പറഞ്ഞ് സമരം ചെയ്യുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. എല്‍.ഡി.എഫ് ഭരിക്കുന്ന ഏതെങ്കിലും ഭരണസമിതികള്‍ ഇത്തരത്തില്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ചിട്ടുണ്ടോ? അതിന്റെ പേരില്‍ ആ തദ്ദേശസ്ഥാപനത്തിനു മുന്നില്‍ സമരം ചെയ്യാത്തത് എന്തുകൊണ്ടാണെന്നര എല്‍.ഡി.എഫ് നേതൃത്വവും ജയരാജനും വ്യക്തമാക്കണം.
ഫ്‌ളാറ്റ് നിര്‍മ്മിക്കാത്തതിന്റെ പേരില്‍ മേയര്‍ രാജി വെക്കണം എന്ന് ആവശ്യപ്പെടുന്ന ജയരാജന്‍ എല്‍.ഡി.എഫ് ഭരിക്കുന്ന ഈ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരോടുകൂടി രാജി ആവശ്യപ്പെടുമോ എന്നറിയാന്‍ താല്‍പര്യമുണ്ട്.
ലൈഫിന്റെ പേരില്‍ കോര്‍പ്പറേഷനു മേല്‍ കുതിര കയറുമ്പോള്‍ വടക്കാഞ്ചേരിയില്‍ ലൈഫ് ഫ്‌ളാറ്റിന്റെ പേരില്‍ 4.5 കോടി കൈക്കൂലി വാങ്ങിയ സംഭവം കേരളീയ പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. പ്രസ്തുത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കരന്‍ ഇപ്പോഴും ജയിലില്‍ കിടക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോളെല്ലാം അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ നല്ല രീതിയില്‍ ഭരണം നടത്തുന്ന കണ്ണൂര്‍ കോര്‍പ്പറേഷനെതിരെ സമരം നടത്തുക എന്നത് എല്‍.ഡി.എഫ്/സി.പി.എം ന്റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു. നേരത്തേ ബ്രഹ്മപുരം അഴിമതി വന്നപ്പോഴും ഇപ്പോള്‍ ക്യാമറ അഴിമതി വന്നപ്പോഴും സമരം കോര്‍പ്പറേഷന് മുന്‍പിലാണ് നടത്തിയത്. ഇങ്ങനെയാണെങ്കില്‍ ജയരാജനും കൂട്ടരും കോര്‍പ്പറേഷന് മുന്നില്‍ ഒരു സ്ഥിരം പന്തല്‍ പണിയേണ്ടി വരും. കാരണം എല്ലാ ദിവസവും സര്‍ക്കാരിനെതിരെ പുതിയ നിരവധി അഴിമതിയാരോപണങ്ങളാണ് ഉയരുന്നതെന്നും മേയര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications