കൊവിഡ് കാലത്ത് തളർന്ന് വൃക്കരോഗികൾ: ചികിത്സയും ഡയാലിസിസും വെല്ലുവിളി!!
തലശേരി: കൊവിഡ് കാലത്ത് ഇല്ലായ്മകളാൽ വീർപ്പുമുട്ടി വൃക്കരോഗികൾ. വീടുപണയപ്പെടുത്തിയും ബാങ്ക് വായ്പയെടുത്തുമാണ് പലരും ജീവൻ നിലനിർത്താനായി ഡയാലിസിസ് ചെയ്യുന്നത്. പലരും സ്വകാര്യ മേഖലകളെ ആശ്രയിക്കുമ്പോൾ തീരെ സാമ്പത്തിക ശേഷിയില്ലാത്തവർ സർക്കാർ സംവിധാനങ്ങൾക്കായി കാത്തിരിക്കുക യാ ണ് ചെയ്യുന്നത്. സമൂഹത്തിൽ ഏറി വരുന്ന വൃക്കരോഗം ആദ്യം തകർക്കുന്നത് കുടുംബത്തിന്റെ സമ്പദ്ഘടനയെയാണ്.
പത്തനതിട്ട ജില്ലില്‍ വ്യാഴാഴ്ച പുതിയ കോവിഡ് കേസുകള്‍ ഇല്ല; ജില്ലയില്‍ രോഗികളായുള്ളത് 7 പേര്
ഡയാലിസിസ് തുടങ്ങിയതോടെ എല്ലാം നഷ്ടപ്പെട്ടവരുമായ നിരവധി പേരാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സൗജന്യ ഡയാലിസിസിനായി ഊഴം കാത്തിരിക്കുന്നത്. നിരവധി ചാരിറ്റബിള്‍ ട്രസ്റ്റുകളും ആശുപത്രികളും സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഈക്കാര്യം അറിയില്ല. എന്നാല്‍ രോഗികളുടെ എണ്ണം നിലവിലുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം താങ്ങാവുന്നതിലും അധികമാണെന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.സാധാരണയായി 1200 മുതല്‍ 1600 രൂപ വരെയാണ് ഒരു ഡയാലിസിസിന്റെ ചെലവ്. ആഴ്ചയില്‍ മൂന്നുതവണവരെ ഡയാലിസിസ് ചെയ്യേണ്ട രോഗികള്‍ നിരവധിയാണ്. ഇവര്‍ക്ക് ഒരു മാസത്തേക്ക് ഡയാലിസിനു മാത്രം ഭീമമായ ചെലവുവരും. മരുന്നുകള്‍ക്കും മറ്റുമുള്ള ചെലവ് വേറെയും കണ്ടെത്തണം. ജീവിതാവസാനംവരെ ഡയാലിസിസ് തുടരേണ്ടവരും വൃക്ക മാറ്റിവയ്ക്കുന്നതുവരെ ഡയാലിസിസ് ചെയ്യേണ്ടവരുമെല്ലാം ഇക്കൂട്ടത്തിലുണ്ടാകും.
കേരളീയ സമൂഹത്തിൽകാന്സര് രോഗികളെപ്പോലെ വൃക്കരോഗികളുടെ എണ്ണവും കേരളത്തില്‍ ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. സര്‍ക്കാര്‍തലത്തിലെ പ്രധാന ആശ്രയം ഗവ. ആശുപത്രികള്ത്തന്നെ. കണ്ണൂര്‍ ജില്ലയില്‍ ഡയാലിസിസ് യൂണിറ്റുള്ള പ്രധാന ആശ്രയകേന്ദ്രം കണ്ണൂര്‍ ജില്ലാ ആശുപത്രിയാണ്. കൂടാതെ തലശേരി, കുത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രികൾ, ആറ്റടപ്പയിലെ ഡയാലിസിസ് സെന്റര്‍ എന്നിവിടങ്ങളിലെല്ലാം സൗകര്യങ്ങളുണ്ടെങ്കിലും ഇവയെ ഫലപ്രദമായി ആരോഗ്യ വകുപ്പിന്ഉപയോഗിക്കാനാകുന്നില്ല.
പ്രതിദിനം 68 പേരാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാത്രം ഡയാലിസിസിനു വിധേയരാകുന്നത്. ഡയാലിസിസ് തുടര്‍ച്ചയായി ചെയ്യേണ്ടതായതിനാല്‍ ഒരു രോഗി മരിച്ചാലോ വൃക്ക മാറ്റിവച്ചാലോ മാത്രമേ ഒഴിവുവരൂ. എന്നാല്‍, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മെഷീനുകളും മറ്റു സംവിധാനങ്ങളും കൂടുതല്‍ ജീവനക്കാരും ഉണ്ടെങ്കില്‍ ജില്ലാ ആശുപത്രികളിലെ ഡയാലിസിസ് സെന്റര്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും അതുവഴി കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസ് നടത്താനും സാധിക്കുമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്.
ജില്ലാ ആശുപത്രിയിൽ 19 യന്ത്രങ്ങളുണ്ടെങ്കിലും 17 യൂണിറ്റാണ് ഡയാലിസിസിനായി ഉപയോഗിക്കുന്നത്. 19 ഡയാലിസിസ് യന്ത്രങ്ങളില്‍ നിലവില്‍ 16 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഡൗണ്‍ കാരണം അറ്റകുറ്റപ്പണിക്കുള്ള സ്പെയര്‍ പാര്‍ട്സുകള്‍ ലഭിക്കാത്തതിനാല്‍ നന്നാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന മുംബൈയില്‍ സ്ഥാപനങ്ങള്‍ തുറക്കാത്തതിനാല്‍ സ്പെയര്‍ പാര്‍ട്സുകള്‍ എത്താത്തതാണ് അറ്റകുറ്റപ്പണിക്കു തടസം.
ജീവനക്കാരുടെ കുറവും യന്ത്രങ്ങളുടെ കുറവും കാരണം ഡയാലിസിസിന്റെ സമയം നാലു മണിക്കുറില്നിന്ന് മൂന്നായി കുറച്ചു. ഇതു രോഗികളുടെ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. സെന്ററിനകത്തെ യന്ത്രങ്ങള്‍ സൂക്ഷിച്ച മുറിയിലെ എസി ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതാണ് ഡയാലിസിസ് യന്ത്രങ്ങള്‍ വേഗം തകരാറിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്.
എട്ട് എസികളുള്ള മുറിയിലെ ഒന്നോ രണ്ടോ എസികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. നേരത്തെ ഡയാലിസിസ് മുറിയിലെ മേല്‍ക്കൂരയുടെ ഓട് തകര്‍ന്നതിനെത്തുടര്‍ന്ന് ഷീറ്റ് പാകിയിരുന്നു. എസി കൂടി കേടാകുന്നതിനാല്‍ മുറിയില്‍ ഇതോടെ അസഹ്യമായ ചൂടാണെന്നും ആരോപണമുണ്ട്. 900 രൂപയാണ് ഒരാള്‍ക്ക് ഡയാലിസിസ് നടത്താനുള്ള ചെലവ്. ഇതില്‍ 400 രൂപയാണ് രോഗിയില്‍നിന്ന് ഈടാക്കുന്നത്. ആര്‍എസ്ബിവൈ, കാരുണ്യ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് ഈ തുകയും അടയ്ക്കേണ്ടിവരില്ല.
കുടുംബം തകര്‍ക്കുന്ന ചികിത്സയാണ് ഡയാലിസിസ്. ഡയാലിസിസ് തുടങ്ങിയതോടെ സാമ്പത്തികഭദ്രതയുണ്ടായിരുന്ന കുടുംബങ്ങള്‍ പോലും തകര്‍ന്ന് കടക്കെണിയിലായ സംഭവങ്ങള്‍ നിരവധിയാണ്. ഇവരാകട്ടെ സൗജന്യ ഡയാലിസിസ് നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍നിന്ന് പലപ്പോഴും പുറത്തുമായിരിക്കുമെന്നതാണ് പ്രധാന പ്രശ്നം. അപേക്ഷ നൽകി കാത്തിരിക്കുന്ന എല്ലാ രോഗികളെയും പരിഗണിക്കാനായി മിക്ക ഡയാലിസിസ് സെന്ററുകളും ആറു മാസമോ ഒരു വര്‍ഷമോ മാത്രമാണ് ഒരു രോഗിക്ക് സൗജന്യം നല്‍കുക.
ഇതോടെ പലര്‍ക്കും തുടര്‍ച്ചികിത്സ മുടങ്ങിയ സാഹചര്യംവരെയുണ്ടാകാറുണ്ട്. രോഗികളുടെ മറ്റൊരു പ്രശ്നം യാത്രയാണ്. ഏറെദൂരം സഞ്ചരിച്ചാണ് മിക്കവരും ഡയാലിസിസ് സെന്ററുകളിലെത്തുന്നത്. ചില ആശുപത്രികളില്‍ അതിരാവിലെയെത്തി ടോക്കണെടുക്കാനായി കാത്തിരിക്കണം. ഏറെ വൈകിയാകും ഡയാലിസിസ് കഴിയുക. ചികിത്സച്ചെലവിനുപുറമെ വാഹനം പിടിച്ച് തിരിച്ചുപോകാനും ഭീമമായ തുക ചെലവാക്കേണ്ട അവസ്ഥയാണെന്ന് രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും പറയുന്നു.