ആറളത്ത് വനപാലകർക്ക് നേരെ വെടിയുതിര്‍ത്ത മാവോയിസ്റ്റുകള്‍ക്കായി പൊലീസ് തിരച്ചില്‍; യുഎപിഎ ചുമത്തി കേസെടുക്കും
ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിയുതിര്‍ത്ത സംഭവത്തില്‍ ഇരിട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി ആറളം വനമേഖലയില്‍ തണ്ടര്‍ബോള്‍ ട്ടും പൊലിസും തെരച്ചില്‍ നടത്തി. ആയുധം പ്രയോഗിച്ച മാവോയിസ്റ്റുകള്‍ക്കെതിരെ യു. എ.പി. എ ചുമത്തി കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
ചാവച്ചിയിലാണ് വെടിയുതിര്‍ത്തതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. അമ്പലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ഭക്ഷണവുമായി പോയ വനപാലകര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. മൂന്നംഗ വനപാലക സംഘമാണ് ഭക്ഷണവുമായി പോയത്. എന്നാല്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ് ഒരു വനപാലകന് പരിക്കേറ്റതായും മാവോയിസ്റ്റ് സംഘത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന് കൃത്യമായി ധാരണയില്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

ഇപ്പോള്‍ നരിക്കുറ്റി എന്ന സ്ഥലത്താണ് വനപാലകരുള്ളത്. ഇരിട്ടിയില്‍ നിന്നടക്കം വന്‍ പോലിസ് സന്നാഹം സംഭവസ്ഥലത്തേക്ക് എത്തി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കര്‍ണാടക വനവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ആറളം വന്യജീവി സങ്കേതം. നേരത്തെ കൊട്ടിയൂര്‍ അമ്പായത്തോടും ശാന്തിഗിരിയിലെ രാമച്ചിയിലും അയ്യന്‍ കുന്നിലും മാവോയിസ്റ്റുകള്‍ ഭക്ഷണം ശേഖരിക്കുന്നതിനായി പ്രദേശവാസികളുടെ വീടുകളിലെത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിയുതിര്‍ത്തതായി പരാതിയുയര്‍ന്നത്. നേരത്തെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയത് മാവോയിസ്റ്റ് കബനീ ദളം കമാന്‍ഡറായ സി.പി. മൊയ്തീനും സംഘവുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ക്കെതിരെ യു.എ.പി.എ കേസുമെടുത്തിട്ടുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളില്‍ മാവോയിസ്്റ്റുകള്‍ പിടിമുറുക്കുകയാണെന്ന് നേരത്തെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി സംസ്ഥാന ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നിലമ്പൂര്‍ വെടിവയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനു ശേഷം കണ്ണൂര്‍, വയനാട് വനമേഖലയിലേക്കാണ് മാവോയിസ്റ്റുകള്‍ ചേക്കെറിയത്. എന്നാല്‍ വനാതിര്‍ത്തിയില്‍ തണ്ടര്‍ബോള്‍ട്ട് ക്യാംപ് ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ മാവോയിസ്റ്റുകളെ കണ്ടെത്താനായിട്ടില്ല. ജനവാസ കേന്ദ്രങ്ങളില്‍ മാവോയിസ്റ്റുകളെത്തി മണിക്കൂറുകള്‍ പിന്നിട്ടതിനു ശേഷമാണ് പൊലിസിന് ഇവിടെയെത്താന്‍ കഴിയുന്നത്.
നേരത്തെ മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാനുളള പാക്കേജ് പ്രഖ്യാപിച്ചു കൊണ്ടു പൊലിസ് പോസ്റ്റര്‍ പ്രചാരണം അമ്പായത്തോട്, അയ്യന്‍കുന്ന്, ആറളം, രാമച്ചി വനമേഖലകളില്‍ നടത്തിയിരുന്നുവെങ്കിലും മാവോയിസ്റ്റുകള്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. മാവോയിസ്റ്റുകളെ കുറിച്ചുവിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെങ്കിലും സായുധധാരികളായെത്തുന്ന മാവോയിസ്റ്റുകളെ കുറിച്ചുളള വിവരങ്ങള്‍ നല്‍കാന്‍ പ്രദേശവാസികള്‍ ഭയപ്പെടുകയാണ്.












Click it and Unblock the Notifications