കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ ഫെബ്രുവരിയിൽ തുടങ്ങും
കണ്ണൂർ: കേരളത്തില്‍ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നല്‍കിവരുന്ന സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ഫെബ്രുവരി മാസം തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. പരിയാരത്ത് കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നല്‍കുന്ന അതേ ചികിത്സാ സൗകര്യങ്ങളും മറ്റു മെഡിക്കല്‍ കോളേജുകളേക്കാള്‍ പ്രത്യേക പരിഗണനയും കണ്ണൂര്‍ മെഡിക്കല്‍ കോളേജിനു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഒൻപതു വസുകാരിയെ പീഡിപ്പിച്ച കേസിൽ എൽപി സ്കൂൾ അധ്യാപകന് 22 വർഷം തടവും 10 ലക്ഷം പിഴയും
സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റുന്ന പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കും. ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടവയും ഘട്ടം ഘട്ടമായി പരിഗണിക്കും. ചികിത്സാ രംഗത്ത് ജനങ്ങള്‍ക്ക് സൗജന്യ സേവനം എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാരുണ്യ ഫാര്‍മസികള്‍ വഴി അതിന് സാധിക്കും. പാവപ്പെട്ട രോഗികള്‍ക്ക് അവര്‍ക്കാവശ്യമായി വരുന്ന മരുന്നുകള്‍ വലിയ വില കൊടുത്ത് പുറത്തു നിന്നും വാങ്ങേണ്ടി വരില്ല.
93 ശതമാനം വരെ വിലക്കുറവിലാണ് കാരുണ്യ ഫാര്‍മസി മരുന്നുകള്‍ നല്‍കുക. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ പദ്ധതി വിഹിതം ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. പരിയാരത്തെ മെഡിക്കല്‍ കോളേജിന്റെ മുഖം മിനുക്കിയെടുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. പരിയാരത്തെ മെഡിക്കല്‍ കോളേജിന് പ്രത്യേക പരിഗണന നല്‍കാന്‍ മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശുചിത്വത്തോടൊപ്പം മികച്ച ചുറ്റുപാടുകളും ഉറപ്പുവരുത്തണം.
112 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിക്കഴിഞ്ഞു. കിഫ്ബിയുടെ സഹായത്തോടെ ഒരു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. ടോയ്ലറ്റുകളുടെ നവീകരണം, മികച്ച ക്യാംപസ്, പൂന്തോട്ടങ്ങള്‍, പാര്‍ക്കിങ് തുടങ്ങിയവയൊരുക്കി മെഡിക്കല്‍ കോളേജിനെ ഹൈടെക്കാക്കി മാറ്റും. കാഷ്വാലിറ്റി, ട്രോമ കെയര്‍, കാര്‍ഡിയോളജി വിഭാഗം എന്നിവയും മികച്ച നിലവാരത്തിലേക്കുയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. മറന്നുപോയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ വീണ്ടെടുക്കുകയാണ് സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.