കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ജെഎൻയു മോഡൽ സമരം തുടരുന്നു, ഉടൻ പരിഹാരമില്ലെങ്കിൽ നിരാഹാര സമരമെന്ന്
കണ്ണൂർ: എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ ജെഎൻയു മോഡൽസമരം ശക്തമാക്കി. സ്വാശ്രയ ഫീസ് പുനഃപരിശോധന ആവശ്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. 2018 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് സമരം ചെയ്യുന്നത്. മെഡിക്കല്‍ കോളേജ് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും ഫീസ് ഇളവടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.
ദില്ലി ആദ്മി തൂത്തുവാരും: ബിജെപിയെ കാത്തിരിക്കുന്നത് മൂന്നാമത്തെ തിരിച്ചടി? എബിപി- സീ വോട്ടർ ഫലം
സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് സ്വാശ്രയ സംവിധാനത്തില്‍ പ്രവേശനം നേടിയവരാണ് സമര രംഗത്തുള്ളത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായ ശേഷവും സ്‌പെഷ്യല്‍ ഫീ ഇനത്തിലടക്കം ഭീമമായ തുക അടയ്‌ക്കേണ്ടി വരുന്നുവെന്നാണ് ഇവരുടെ പരാതി. സഹകരണ മെഡിക്കല്‍ കോളേജായിരുന്ന സമയത്തെ കമ്മിറ്റി നിശ്ചയിച്ച സ്വാശ്രയ ഫീസാണ് ഇവര്‍ അടയ്ക്കുന്നത്. ഈ കമ്മിറ്റി ഇപ്പോഴില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ലക്ഷങ്ങളുടെ അന്തരമാണ് ഫീസിന്റെ കാര്യത്തില്‍ ഒരേ കോഴ്‌സ് പഠിക്കുന്ന ഇവരും, ഇവര്‍ക്ക് ശേഷം പ്രവേശനം നേടിയവരും തമ്മിലുള്ളത്. സ്‌പെഷ്യല്‍ ഫീസായി നാല്‍പ്പതിനായിരം രൂപ വരെ വാങ്ങുന്നുവെന്നും നേരത്തെ ഉറപ്പ് നല്‍കിയത് പ്രകാരമുള്ള പുനഃപരിശോധനയെങ്കിലും വേണമെന്നുമാണ് ഇവരുടെ ആവശ്യം. വിഷയത്തില്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ തീരുമാനം വന്നിട്ടില്ലെന്നും, നേരത്തെ കളമശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്തപ്പോഴും സ്ഥിതി ഇങ്ങനെയായിരുന്നുവെന്നുമാണ് അധികൃതര്‍ നല്‍കുന്ന മറുപടി.
ഫീസടക്കാന്‍ തയാറാകാതിരുന്നവരെ പുറത്താക്കുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍ ഭീമമായ സ്‌പെഷ്യല്‍ ഫീസ് കുറയ്ക്കണമെന്ന ആവശ്യം ന്യായമാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. നേരത്തെനായനാര്‍ സ്മാരകസര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തപ്പോള്‍ എല്ലാവര്‍ക്കും ഫീസ് കുറച്ചു നല്‍കിയെന്നതടക്കം ചൂണ്ടികാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ സമരവുമായി മുൻപോട്ടു നീങ്ങുന്നത്.