റോഡിന്റെ ശോച്യാവസ്ഥ: ട്വന്റി ട്വന്റി മോഡൽ പാർട്ടി രൂപീകരിച്ച് സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ജനങ്ങൾ
ശ്രീകണ്ഠാപുരം: കണ്ണൂർ വിമാനത്താവളത്തിലെക്കെത്താൻ മലയോര ജനതയുടെ ആശ്രയമായ റോഡ് തകർന്ന് തരിപ്പണമായതിൽ പ്രതിഷേധം ശക്തമാകുന്നു. ഈ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണമാണ് നടക്കുന്നത്. എന്നാൽ പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളൻമാരായി നിൽക്കുന്ന പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും സർക്കാരിന്റെയും കണ്ണു തുറപ്പിക്കാൻ കിഴക്കമ്പലത്തെ ട്വന്റി ട്വന്റി മോഡൽ പാർട്ടി രൂപീകരിച്ചു അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്.
ജില്ലയുടെ മലയോര ഗ്രാമങ്ങളായ ശ്രീകണ്ഠാപുരം, ചെങ്ങളായി ഭാഗങ്ങളിൽ കണ്ണുർ നിന്നും കണ്ണൂർ വിമാനതാവളത്തിലുടെ വിദേശത്ത് പോയി വരുന്ന ഒട്ടേറെ പ്രവാസികളുണ്ട്.
ഇവർക്ക് എളുപ്പത്തില്‍ എത്തിച്ചേരാൻ സാധിക്കുന്ന വളക്കൈ-കൊയ്യം റോഡാണ് തകര്‍ന്ന് ചെളിക്കുഴിയായി മാറിയത്. ഇതിലൂടെ യാത്ര നിലവില്‍ ദുഷ്‌കരമായിരിക്കുകയാണെന്ന് ഇവർ പറയുന്നത്.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോഴും വളകൈ-കൊയ്യം റോഡ് ഇപ്പോഴും പഴയതുപോലെ തുടരുകയാണ്. ഇടയ്ക്കിടയ്‌ക്കെത്തുന്ന മഴയില്‍ ചളിക്കുളമായിരിക്കുകയാണ് റോഡ്. ഇതുസമീപത്തെ ജനങ്ങള്‍ക്ക് തീരാദുരിതമായി മാറിയിട്ടുമുണ്ട് ഈ റോഡ്. വേനലിന്റെ വരവോടെ കടുത്ത പൊടി ശ്വസിച്ച് വേണം കടന്നു പോകാന്‍. ഈ മേഖലയിലെ പ്രധാന റോഡുകളില്‍ ഒന്നാണിത്. കൊയ്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊയ്യം മര്‍കസ് തുടങ്ങിയ സ്ഥാപനങ്ങളൊക്കെ ഈ റൂട്ടിലാണ്. ഈ റോഡ് നേരെ ചെന്നെത്തുക മയ്യില്‍ എന്ന പ്രദേശത്താണ്. മറ്റു റോഡുകളെ അപേക്ഷിച്ച് വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്താനുള്ള മാര്‍ഗമായിട്ടും അധികൃതര്‍ ഗൗനിക്കുന്നില്ലെന്നാണ് പരാതി.
സമീപത്തുള്ള മറ്റ് റോഡുകള്‍ മെക്കാഡം ടാര്‍ ചെയ്തിട്ടും എന്തിനാണ് ഇതിനോട് മാത്രം ഇത്രേം അവഗണനയെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. ഇതിലൂടെ കാൽ നടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയുന്നില്ല ഇരു വശങ്ങളിലും വീതിയില്ലാത്തത് കാരണം റോഡില്‍ അപകടങ്ങള്‍ പതിവാണ്. ഒരു ഭാഗം പുഴയായതിനാല്‍ അരിക് ഒതുക്കി റോഡിലുടെ കടന്നുപോകാമെന്ന് വാഹനയാത്രക്കാർ വിചാരിച്ചാല്‍ തന്നെ ചിലപ്പോള്‍ അടുത്ത കാല്‍വെപ്പ് അപകടത്തിലായിരിക്കും.
റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് പ്രദേശത്തെ യുവാക്കളുടെയും മറ്റും കൂട്ടായ്മയായ ഓഫ് റോഡ് വാട്സ്ആപ്പ് കൂട്ടായ്മ നടത്തിയ കാളവണ്ടി സമരം നടത്തിയിരുന്നു. കൂടാതെ ടയര്‍ ഉരുട്ടുകയും, കളിപ്പാട്ടവണ്ടി വലിക്കുകയും ചെയ്ത സമരങ്ങളും നടന്നു. പുറത്തുനിന്നും കാളവണ്ടിയെത്തിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. സംഭവം ഗതാഗത മന്ത്രി ജി.സുധാകരന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇരിക്കൂര്‍ മണ്ഡലത്തിലെ റോഡ് വികസനത്തിനായി തളിപ്പറമ്പ് എം.എല്‍.എ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് എം.എല്‍.എയുമായി നടത്തിയ ചര്‍ച്ചയില്‍ താല്‍കാലികമായി ടാര്‍ ചെയ്യുകയാണുണ്ടായത്.
റോഡ് പണിയരംഭിക്കുന്നതുവരെ സമരം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിന്റെ ഭാഗമായി വളക്കൈ മുതല്‍ കൊയ്യാം വരെ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കാനും സമൂഹ മാധ്യമങ്ങളിലൂടെ കൂടുതൽ ട്രോളുകള്‍ പ്രചരിപ്പിക്കാനുമാണ് ഭാവി പരിപാടിയെന്ന് ഓഫ് റോഡ് വാട്സ്ആപ്പ് കൂട്ടായ്മ പ്രതിനിധികള്‍ പറഞ്ഞു. നിലവില്‍ ഫേസ്ബുക്കില്‍ ഓഫ് റോഡ് എന്ന ഹാഷ്ടാഗ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെയാണ് ട്രോളുകള്‍ മറ്റും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. കൂടാതെ ഓഫ് റോഡ് എന്ന പേരില്‍ വാട്‌സാപ് കൂട്ടായ്മയുമുണ്ട്.












Click it and Unblock the Notifications