ഇരിട്ടി താലൂക്കില്‍ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു:
ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കില്‍ കൊവിഡ് പിടിമുറുക്കുന്നു. രണ്ടുപേര്‍ മരിച്ചതോടെ ഈ മേഖലയില്‍ ജനങ്ങള്‍ക്കിടെയില്‍ ഭീതിപരന്നിട്ടുണ്ട്. ഇരിട്ടി, ഇരിക്കൂർ, കൊട്ടിയൂര്‍ മേഖലകളിലാണ് കൊവിഡ് പിടിമുറുക്കിയിരിക്കുന്നത്. ഒരാള്‍ കൊവിഡ് ചികിത്സയിലിരിക്കെയും മറ്റൊരാള്‍ നിരീക്ഷണത്തിലിരിക്കെയുമാണ് മരിച്ചത്.
ഇടുക്കിയില്‍ 31 പേര്‍ക്ക് കൊറോണ രോഗം; 22 പേര്‍ക്ക് രോഗമുക്തി, പുതിയ കണ്ടെയ്ന്മെന്റ് സോണില്ല
പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ഇരിക്കൂര്‍ പടിയൂര്‍ സ്വദേശി സൈമണ (60) നാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ഇദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായിരുന്നു. സ്രവം കൂടുതല്‍ പരിശോധനയ്ക്കായി ആലപ്പുഴ ലാബിലേക്ക് അയച്ചിട്ടുണ്ട്. അസുഖം ഗുരുതരമായതോടെ സൈമണെ ഈ മാസംഏഴിന് കണ്ണൂര്‍ ഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായിരുന്നു. ഇരിട്ടി ആശുപത്രി ഐസിയുവില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണോ രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം ഇദ്ദേഹത്തിന്റെ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതിനിടെ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാളും മരണമടഞ്ഞു. ഇരിട്ടി നഗരത്തിനടുത്തെ പായം പഞ്ചായത്തിലെ കോണ്ടംമ്പ്രറയിലെ കാപ്പാടന്‍ ശശിധരനാ(48)ണ് മരിച്ചത്. അര്‍ബുദം ബാധിച്ച ശശിധരന് ഇരിട്ടി താലൂക്കാശുപത്രിയില്‍ ചികിത്സയ്ക്കിടെ വാര്‍ഡിലുണ്ടായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഡിസ് ചാര്‍ജ് ചെയ്തു ശശിധരനും ബന്ധുക്കളും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്. ഇയാള്‍ക്കു കൊവിഡുണ്ടോയെന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ശശിധരന്റെ സ്രവം കൊവിഡ് പരിശോധനയ്ക്കു അയക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. പരേതരായ ഗോവിന്ദന് -ലക്ഷ്മി ദമ്പതികളുടെ മകനാണ് മരിച്ച ശശിധരന്.ഭാര്യ: നിഷ. മക്കള്‍: ശീതള്‍, നിഷാല്‍. സഹോദരങ്ങള്‍: ചന്ദ്രന്, പത്മിനി, ചന്ദ്രിക.
ഇതിനിടെ ഉറവിടമറിയാത്ത കൊവിഡ് സമ്പര്‍ക്ക കേസുകള്‍ ഇരിട്ടി മേഖലയില്‍ വര്‍ധിക്കുന്നത് ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. 14 കേസുകളാണ് കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ സമ്പര്‍ക്കത്തിലൂടെ ഇരിട്ടി മേഖലയില്‍ മാത്രം റിപ്പോട്ട് ചെയ്തത്. ഇരിട്ടി താലൂക്കാശുപത്രിയില്‍ അഡ്മിറ്റായ രോഗിക്കാണ് ഉറവിടമറിയാത്ത സമ്പര്‍ക്ക രോഗബാധ സ്ഥിരീകരിച്ചിരുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തില്‍പ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ 12 പേര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. ഇതില്‍ പായം പഞ്ചായത്തിലെ ഒരു വീട്ടിലെ മൂന്നുപേരും ഉള്‍പ്പെടും.
ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപികക്കും, അയ്യന്‍കുന്നില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥീരീകരിച്ചതിന്റെയും ഉറവിടം വ്യക്തമായിട്ടില്ല. രോഗികളുടെ വീടുകള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകള്‍ പൂര്‍ണ്ണമായി അടച്ചിട്ട് ശക്തമായ നിയന്ത്രണം തുടരുകയാണ്. ഈ മേഖലയില്‍ അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കും. രോഗം സ്ഥിരീകരിച്ചവരുടെ വിപുലമായ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട മുഴുവന്‍ ആളുകളെയും പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് കണ്ടെത്തി ക്വാറന്റൈന് ചെയ്തു.
ഉളിക്കല്‍ എസ്ബിഐ ബാങ്ക്, അക്ഷയ കേന്ദ്രം തുടങ്ങി നിരവധി വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. ഉറവിടമറിയാത്ത സമ്പര്‍ക്ക കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് അധികൃതരെയും ആശങ്കയിലാക്കുകയാണ്. അതേസമയം നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ഗ്രാമീണ ടൗണുകളിലും, ഇരിട്ടി നഗരത്തിലും ആളുകള്‍ എത്തുന്നത് പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട് സാമൂഹ്യ അകലം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി തുടരുകയാണ്. ജാഗ്രത കൈവിട്ടാല്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമല്ലാതായി തീരുമെന്ന മുന്നറിയിപ്പ് പോലും പല സ്ഥലങ്ങളിലും അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമെന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നുണ്ട്.