കല്ലേറിനും കുറുവടിക്കുമെതിരെ പുഞ്ചിരി; കണ്ണൂരിനെ സ്നേഹത്തിന്റെ ഭാഷ പഠിപ്പിച്ച ഉമ്മന്‍ചാണ്ടി
കണ്ണൂര്‍: കല്ലേറും കുറുവടി കൊണ്ടുളള അപായപ്പെടുത്തല്‍ ഭീഷണിയും നല്‍കിയിട്ടും കണ്ണൂരിലെ അന്ധമായ രാഷ്ട്രീയവൈര്യത്തിന് ഉമ്മന്‍ ചാണ്ടി തിരിച്ചു നല്‍കിയത് സ്നേഹോഷ്മളായ പുഞ്ചരിമാത്രം. വന്‍സുരക്ഷാക്രമീകരണങ്ങളുള്ള മുഖ്യമന്ത്രിയെന്ന ഉന്നത സ്ഥാനത്തിരിക്കവെ രാഷ്ട്രീയ പ്രതിയോഗികള്‍ തന്റെ നേര്‍ക്ക്് കല്ലെറിഞ്ഞിട്ടും കരുണ വറ്റാതെ കണ്ണൂരിനെ സ്നേഹിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിക്കുകയെന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യ സംഭവങ്ങളിലൊന്നായിരുന്നു. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടാണ് കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ 2013- ഒക്ടോബര്‍ 27- ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്.

കാറില്‍ മുഖ്യമന്ത്രിയോടൊപ്പം മന്ത്രി കെ.സി ജോസഫും ടി.സിദ്ദിഖുമുണ്ടായിരുന്നു. കല്ല് കാറിന്റെ ചില്ലില്‍ തട്ടി തെറിച്ചു മുഖ്യമന്ത്രിക്ക് നെറ്റിക്ക് മുറിവേറ്റു. മുറിവേറ്റു ചോരയൊഴുകിയ നിലയിലാണ് അദ്ദേഹം പൊലീസ് മേളയുടെ സമാപനവേദിയിലെത്തിയത്. പിന്നീട് അവിടെ നിന്നും ആശുപത്രിയിലേക്ക് തിരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തെങ്കിലും അതില്‍ നിന്നും പിന്തിരിപ്പിച്ചതും മുഖ്യമന്ത്രി തന്നെയായിരുന്നു.
ഇതോടെ കണ്ണൂരില്‍ സിപിഎം -കോണ്‍ഗ്രസ് സംഘര്‍ത്തിന്റെ മഞ്ഞുരുകകയും ചെയ്തു. സി കൃഷ്ണന്‍, കെകെ നാരായണന്‍ എന്നിങ്ങനെ രണ്ടു സിപിഎം എംഎല്‍എമാരുടെ നേതൃത്വത്തില്‍ അക്രമം നടത്തിയെന്നായിരുന്നു കേസ്. 110 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസില്‍ മൂന്ന് പേരെ കോടതി ശിക്ഷിക്കുകയും മറ്റുളളവരെ വെറുതെ വിടുകയും ചെയ്തു. എന്നാല്‍ ഈ കേസ് നടത്തുന്നതിനോട് തുടക്കത്തിലെ ഉമ്മന്‍ചാണ്ടി താല്‍പര്യം കാണിച്ചിരുന്നില്ല.
നേരിട്ടു അറിയാവുന്ന രണ്ട് നിയമസഭാ സമാജികരുടെ പേരും അദ്ദേഹം കോടതിയില്‍ പറഞ്ഞില്ല. കേസിലെ പ്രതിയായി പിന്നീട് ശിക്ഷിക്കപ്പെട്ട സിഒടി നസീറിനെ തലശ്ശേരിയിലെ ഒരു പൊതുപരിപാടിക്കിടെ കണ്ടപ്പോള്‍ വാരി പുണര്‍ന്ന് സ്നേഹം പ്രകടിപ്പിക്കാനും ഉമ്മന്‍ ചാണ്ടി മറന്നില്ല. കൊന്നും കൊലവിളിച്ചും മുന്നേറിയിരുന്ന കണ്ണൂര്‍ രാഷ്ട്രീയത്തിന് പുത്തന്‍ അനുഭവമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിശാലഹൃദയവും കാരുണ്യവും നിറഞ്ഞ വഴികള്‍.
അതുകൊണ്ടു തന്നെ കണ്ണൂരിലെ ജനങ്ങള്‍ രാഷ്ട്രീയഭേദമില്ലാതെ കൂടുതല്‍ ആത്മാര്‍ത്ഥമായി അദ്ദേഹത്തെ സ്‌നേഹിച്ചു. ഗുരുതരമായ സുരക്ഷാവീഴ്ച്ചയുണ്ടെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂരിലെ കല്ലേറ് കേസില്‍ നിന്നും തന്റെ ഗണ്‍മാനായ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറുടെ ജോലി സംരക്ഷിച്ചതും ഉമ്മന്‍ചാണ്ടിയുടെ കാരുണ്യം മാത്രമായിരുന്നു.
അക്രമം നടക്കുമ്പോള്‍ ഗണ്‍മാന്‍ പുറകിലത്തെ സീറ്റിലായിരുന്നു ഇരുന്നത്. ടി സിദ്ദീഖായിരുന്നു മുന്‍വശത്തിരുന്നത്. എന്നാല്‍ വിവാദമുണ്ടായപ്പോള്‍ ഗണ്‍മാന്‍ മുന്‍പിലിരിക്കണമെന്ന നിഷ്‌കര്‍ഷ തനിക്കുണ്ടായിരുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി കോടതിയില്‍ നല്‍കിയ മൊഴി.












Click it and Unblock the Notifications