പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യംചെയ്ത അയൽവാസിയെ മർദ്ദിച്ചുകൊന്നു; അച്ഛനും മക്കളും അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ കോർപറേഷൻ പരിധിയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്ത അയൽവാസിയെ മർദ്ദിച്ചു കൊന്നപിതാവിനെയും രണ്ടു മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കോർപറേഷൻ പരിധിയിലെ കക്കാട് തുളിച്ചേരി നമ്പ്യാർ മെട്ടയിലെ അമ്പൻഹൗസിൽ അജയകുമാർ(61) ആണ് കൊല്ലപ്പെട്ടത്. അയൽവാസികളായ ടി.ദേവദാസ് , മക്കളായ സഞ്ജയ് ദാസ്, സൂര്യ ദാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഇവരുടെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച്ച വൈകിട്ട ദേവദാസിൻ്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി രാത്രി എട്ടുമണിയോടെ വീണ്ടും തർക്കമുണ്ടാവുകയും ദേവദാസും മക്കളുമെത്തി വീടിന് മുൻവശത്തെ റോഡിൽ വെച്ച് ഹെൽമെറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മർദ്ദിക്കുകയുമായിരുന്നു.

ഇതു തടയാൻ ചെന്ന മറ്റൊരു അയൽവാസിയായ പ്രവീൺ കുമാറിനും (52) തലയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച രാത്രി എട്ടര മണിയോടെ പരുക്കേറ്റ് റോഡിൽ കിടക്കുകയായിരുന്ന അജയകുമാറിനെയും പ്രവീണിനെയും നാട്ടുകാർ കൊയിലി ആശുപത്രിയിലെത്തിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായ അജയകുമാർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.
പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷംമൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ കുമാരൻ്റെ മകനാണ് അജയകുമാർ. സഹോദരങ്ങൾ: രജനി, രാഗിണി, റോജ, സീന.
സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അയൽവാസികളായ ഇവർ തമ്മിൽ നേരത്തെ തർക്കമുണ്ടായതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. അജയകുമാറിനൊപ്പം മർദ്ദനമേറ്റ പ്രവീൺ കുമാറിൻ്റെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കും












Click it and Unblock the Notifications