പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് വധിക്കാൻ ശ്രമം; പൊലീസുകാരൻ അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ നഗരത്തിലെ തളാപ്പ് റോഡിലുള്ള എൻ.കെ. ബി.ടി യെന്ന സ്വകാര്യപെട്രോൾ പമ്പ് ജീവനക്കാരനെ സ്വിഫ്റ്റ് കാറിടിച്ചു വധിക്കാൻ ശ്രമിച്ച പൊലീസ് ഡ്രൈവർ അറസ്റ്റിൽ.
കണ്ണൂർ നഗരത്തിലെ തളാപ്പ് റോഡിൽ കൊറ്റാളി സ്വദേശിയായ അനിലെന്ന പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ചു വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ പൊലിസുകാരനെയാണ് അറസ്റ്റു ചെയ്ത്. കണ്ണൂർ ഡി. എച്ച് ക്യൂ മെസ് ഡ്രൈവർ കെ. സന്തോഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചതിനു ശേഷം മുഴുവൻ തുകയും നൽകാതെ പോകാൻ ശ്രമിച്ച സന്തോഷ് കുമാറിനെ കണ്ണൂർ തളാപ്പ് റോഡിലെ പെട്രോൾ പമ്പ് ജീവനക്കാരൻ തടയാൻ ശ്രമിച്ചപ്പോൾ കാറിടിച്ചു കൊല്ലാൻ ശ്രമിക്കുകയും ജീവൻ രക്ഷിക്കാൻ ബോണറ്റിൽ കയറി പറ്റിയ പെട്രോൾ പമ്പ് ജീവനക്കാരനെയും കൊണ്ടു അപകടകരമായ രീതിയിൽ കണ്ണൂർ ട്രാഫിക്ക് പൊലീസ് സ്റ്റേഷനു മുൻവശം വരെ വാഹനമോടിച്ചുവെന്നാണ് കേസ്.

പ്രതിയെ അന്വേഷണ വിധേയമായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇതേ പൊലിസുകാരൻ തന്നെയാണ് കണ്ണൂർ സിവിൽ സ്റ്റേഷൻ മുൻപിലെ പെട്രോൾ പമ്പിലേക്ക് പൊലിസ് ജീപ്പ് ഓടിച്ചു കയറ്റിയത്. അന്ന് പെട്രോൾ അടിക്കുന്ന മെഷീൻ തകരുകയും എണ്ണയടിക്കാൻ നിർത്തിയിട്ട ഒരു വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
അന്ന് നഷ്ടപരിഹാരം നൽകിയാണ് പൊലിസ് കേസൊ തുക്കിയത്. എന്നാൽ ഇപ്പോഴുണ്ടായ സംഭവത്തെ തുടർന്ന് അന്നത്തെ അപകടം യാദൃശ്ചികമല്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. തൻ്റെ സ്വിഫ്റ്റ് കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചതിനു ശേഷം 2100 രൂപ കൊടുക്കേണ്ട സ്ഥാനത്ത് 1900 രൂപ കൊടുത്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. ബാക്കി സംഖ്യ തരാൻ കഴിയില്ലെന്നും വേണമെങ്കിൽ വാഹനത്തിലെ പെട്രോൾ തിരിച്ചെടുത്തോ വെന്നായിരുന്നു പൊലിസുകാരൻ്റെ ധിക്കാരപരമായ മറുപടി.
ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് പെട്രോൾ പമ്പ് ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലിസുകാരൻ കുടുങ്ങിയത്. ബോണറ്റിൽ അള്ളിപ്പിടിച്ചിരുന്ന ജീവനക്കാരനെയും കൊണ്ടു തിരക്കേറിയ നഗരത്തിലൂടെയാണ് പൊലിസ് ഡ്രൈവർ വാഹനമോടിച്ചു പോയത്.
ജീവനക്കാരൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. പൊലിസുകാർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ണൂർ ജില്ലാ പൊലിസിന് തീരാ തലവേദനയായിട്ടുണ്ട്. ഒരാഴ്ച്ച മുൻപാണ് ഏച്ചൂർ കമാൽ പീടികയിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസർ ഓടിച്ച കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരിയായ വനിതാ സഹകരണ സൊസെറ്റി ജീവനക്കാരി അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു.
ഈ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെ ലിതേഷിനെ ചക്കരക്കൽ പൊലിസ് അറസ്റ്റുചെയ്യുകയും മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തിരുന്നു. ഇയാളെയും അന്വേഷണ വിധേയമായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ സസ്പെൻസ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടക്കുന്നത്. തുടർച്ചയായി പൊലിസുകാരിൽ നിന്നുണ്ടാകുന്ന നിയമ ലംഘനങ്ങൾ നാണ ക്കേടുണ്ടാക്കുന്ന സാഹചര്യത്തിൽ കർശന നടപടിയെടുക്കാനാണ് കണ്ണൂർ ജില്ലാ പൊലിസ് മേധാവിയുടെ തീരുമാത്രം.












Click it and Unblock the Notifications