മദ്രസാ വിദ്യാർത്ഥികളെ പറ്റിച്ച് 12 പവൻ സ്വർണ്ണം തട്ടി ഉസ്താദ്: പിടിവീഴുമെന്ന് ഉറപ്പായപ്പോൾ മുങ്ങി
മട്ടന്നൂർ: മന്ത്രവാദത്തിന്റെ പേര് പറഞ്ഞ് കുട്ടികളിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയ മദ്റസാ അധ്യാപകനായി തിരച്ചിൽ ശക്തമാക്കി പോലീസ്. മദ്റസാ പഠനത്തിലെ ശ്രദ്ധക്കുറവിന് കാരണം ജിന്ന് ബാധയാണെന്ന് വിശ്വസിപ്പിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ഒരേ പോലെ വഞ്ചിച്ചാണ് ഉസ്താദ് സ്വർണ്ണവുമായ മുങ്ങിയത്. കണ്ണൂർ ജില്ലയിലെ ഇരിട്ടി ഉളിക്കലാണ് സംഭവം.മദ്രസാ പഠനത്തിനായി വരുന്ന വിദ്യാർഥികളെ പലതും പറഞ്ഞ് കബളിപ്പിച്ച് വീടുകളിൽ നിന്ന് സ്വർണാഭരണങ്ങൾ കൈക്കലാക്കിയിരുന്ന മദ്റസാ അധ്യാപകനെ കാണാനില്ലെന്നാണ് പരാതി.
'എന്‍ഐഎ സെക്രട്ടേറിയറ്റില്‍ എത്തിയത് മലയാളികള്‍ക്ക് നാണക്കേട്; മുഖ്യമന്ത്രി രാജിവെച്ച് ഇറങ്ങി പോവണം'
12 പവൻ സ്വർണാഭരങ്ങളാണ് ഇതുവരെ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. നാല് പരാതികളാണ് ഉസ്താദിനെതിരെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. മതപഠനത്തിനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും മർദ്ദിച്ചും വീടുകളിൽ നിന്ന് സ്വർണാഭരണങ്ങൾ വരുത്തി തട്ടിയെടുത്തെന്ന പരാതിയിലാണ് അബ്ദുൾ കരീമിനെതിരേ (50) യാണ് ഉളിക്കൽ പോലീസ് കേസെടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു പരാതിയിൽ പോലീസ് കേസെടുത്തതോടെ നിരവധി പരാതികളാണ് ഉസ്താദിനെതിരെ ലഭിച്ചിരിക്കുന്നത്. നാല് വർഷത്തിലധികമായി ഇയാൾ നുച്യാട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഉളിക്കൽ എസ്ഐ കെ വി നിഷിത്തിന്റെ നേതൃത്വത്തിലാണ് സംഭവത്തിൽ അന്വേഷണം നടക്കുന്നത്.
സ്വർണം തന്നാൽ കുട്ടികളെ ബാധിച്ചിരിക്കുന്ന ജിന്നുകളെ മാറ്റി ദിവ്യാത്ഭുത ശേഷിയുണ്ടാവുമെന്നും ദൈവത്തെ നേരിൽ കാണാമെന്നുമൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് കബളിപ്പിക്കൽ നടന്നതെന്ന് ഉളിക്കൽ പോലീസിൽ ലഭിച്ച പരാതികളിൽ പറയുന്നു. രക്ഷിതാക്കളോട് പരാതിപ്പെടുന്ന കുട്ടികൾക്ക് ഉസ്താദ് മുന്നറിയിപ്പും നൽകിയിരുന്നു. ഇത്തരത്തിൽ സ്വർണാഭരണങ്ങൾ വീടുകളിൽ നിന്ന് നഷ്ടപ്പെട്ടവർ നൂറിലധികം പേരുണ്ടെന്നാണ് കബളിപ്പിക്കപ്പെട്ടവർ പറയുന്നത്. പലരും മാനഹാനി ഭയന്ന് പരാതിപ്പെടാൻ തയാറാവാത്ത നിലയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ആഭരണങ്ങൾ എത്തിക്കാത്ത കുട്ടികളെ പേടിപ്പിച്ചും മർദ്ദിച്ചും വരുതിയിൽ നിർത്തിയതായും ആക്ഷേപമുയർന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഒരു വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണമാല നഷ്ടപ്പെട്ടതാണ് പരാതി പുറത്തുവരുന്നതിന് ഇടയാക്കിയിട്ടുള്ളത്. വീട്ടിൽ മറ്റാരും വന്നിരുന്നില്ല. സ്വർണം നഷ്ടപ്പെട്ട വിവരം മദ്രസാ അധ്യാപകനെ തന്നെ അറിയിച്ചതോടെ വെട്ടിപ്പിനെക്കുറിച്ച് സൂചന ലഭിക്കുന്നത്.ആഭരണം വീട്ടിൽ തന്നെയുണ്ടെന്നും താൻ വന്ന് നേരിട്ട് എടുത്ത് തരാമെന്നും അധ്യാപകൻ അറിയിച്ചു.
വീട്ടിലെത്തിയ ഇയാൾ മറ്റുള്ളവരെ കൊണ്ട് കണ്ണടപ്പിച്ച് മറ്റൊരു പെൺകുട്ടിയുടെ കൺമുന്നിൽ ആഭരണം കാട്ടിക്കൊടുത്തു. പെൺകുട്ടിക്ക് ചെകുത്താന്റെ ഉപദ്രവമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉപദേശിച്ചതോടെയാണ് വീട്ടുകാർക്കുൾപ്പെടെ സംശയം ബലപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു തുടർന്ന് ഉളിക്കൽ പൊലിസ് അന്വേഷണമാരംഭിച്ചതോടെയാണ് ഉസ്താദ് രക്ഷപ്പെടുന്നത്. ഇയാൾ വീരാജ് പേട്ട ഭാഗത്തേക്ക് കടന്നതായാണ് സൂചന. ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്ന് പോലീസ് പറയുന്നത്.