ഒന്നര വയസുകാരന്റെ മരണം: ശരണ്യയുടെ മൊഴിയിൽ ദുരൂഹതയെന്ന് പോലിസ്, കാമുകനെ വീണ്ടും ചോദ്യം ചെയ്തു
കണ്ണൂർ: പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തിൽ റിമാൻഡിലായ അമ്മയുടെ മൊഴിയിൽ അടിമുടി ദുരൂഹതയെന്ന് പൊലിസ്. കണ്ണൂർ സിറ്റി സിഐയുടെ നേത്യത്യത്തിലാണ് അന്വേഷണം നടത്തി വരുന്നത്. മൊഴിയിലെ അവ്യക്തത ഇല്ലാതാക്കുന്നതിന് കുട്ടിയുടെ അമ്മയെ ഒരിക്കൽ കൂടി ചോദ്യം ചെയ്യും. ഇതിനായി കോടതിയിൽ ഹർജി നൽകുമെന്നും പൊലിസ് അറിയിച്ചു.
ശനിയാഴ്ച്ച കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ കാമുകനെ പൊലിസ് വീണ്ടും ചോദ്യം ചെയ്തു. കുട്ടിയുടെ മരണത്തിൽ ഈ യുവാവിന് പങ്കുണ്ടോയെന്നറിയാനാണ് കണ്ണൂർ സിറ്റി സിഐ യുടെ നേത്യത്വത്തിൽ വാരം സ്വദേശിയായ യുവാവിനെ വീണ്ടും ചോദ്യം ചെയ്തത്.

ശനിയാഴ്ച്ച രാവിലെ ഒൻപതിന് തുടങ്ങിയ ചോദ്യം ചെയ്യൽ അഞ്ചു മണിക്കൂറോളം നീണ്ടു നിന്നു. എന്നാൽ വാരം സ്വദേശിയായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകം നടന്ന ദിവസം സിറ്റി തയ്യിൽ കടപ്പുറം ഭാഗങ്ങളിൽ യുവാവിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് പ്രദേശവാസികളിൽ ചിലർ പറഞ്ഞിരുന്നു. ഇതു കൂടാതെ കൊലപാതകത്തെ കുറിച്ച് കുട്ടിയുടെ അമ്മ ശരണ്യ പറഞ്ഞ കാര്യങ്ങളും മുഴുവനായി പൊലിസ് വിശ്വസിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അമ്മയുടെ കാമുകനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്.
ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം വിട്ടയച്ച യുവാവ് നേരെ എറണാകുളത്തേക്കാണ് പോയത്. ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലിസ് ആവശ്യപ്പെട്ടതനുസരിച്ചാണ് വീണ്ടും നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം കാമുകനായ യുവാവ് ആത്മഹത്യ ചെയ്തുവെന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അറസ്റ്റിലായ ശരണ്യ കണ്ണുരിലെ സ്പെഷ്യൽ ജയിലിൽ റിമാൻഡിലാണ്. ഇവരെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടുന്നതിനായി പൊലിസ് ഹരജി നൽകിയിട്ടുണ്ട്.നേരത്തെ ഇതിനു സമാനമായ കേസിൽ റിമാൻഡിലായ പിണറായിയിലെ സൗമ്യ ആത്മഹത്യ ചെയ്ത അനുഭവം മുൻനിർത്തി ശരണ്യയ്ക്ക് കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയിട്ടുള്ളത്.












Click it and Unblock the Notifications