കുട്ടിക്കൂറ ഇട്ടിരിക്കുകയല്ല സഖാക്കളെ, നായ്ക്കരണ പൊടിയാണ്, വൈറലായി യുഡിഎഫ് പ്രവർത്തകന്റെ കുറിപ്പ്
കണ്ണൂര്‍: കണ്ണൂരിലും കാസര്‍കോടും ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് ദിവസം സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങളുടെ ചിത്രങ്ങളാണ് ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കണ്ണൂരിലെ വ്യാപക കള്ളവോട്ടുകളും, ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടിക ക്രമക്കേടുകളും ഉള്‍പ്പെടെ ചര്‍ച്ചയായ കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിക്ക് മുമ്പില്‍ മാഹീന്‍ അബൂബക്കറിന്റെ ഫെയ്‌സ്ബുക്ക് പോസറ്റും വൈറലായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ദിവസം നീലേശ്വരത്ത് ബൂത്ത് ഏജന്റായി ഇരുന്ന വനിതയെ കള്ളവോട്ട് തടഞ്ഞതിന് മുളകുപൊടി കലക്കിയ വെള്ളം ദേഹത്ത് ഒഴിച്ചതുള്‍പ്പെടെ ഞെട്ടിപ്പിക്കുന്നനിരവധി സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രാജ്യത്തെ അതിസമ്പന്നരായ രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങൾ എന്തൊക്കെയാണ്; ഞെട്ടിക്കുന്ന കണക്കുകൾ
നായ്ക്കരണ പൊടിയാണ്
മഹീന്‍ അബൂബക്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: കല്യാണത്തിന് പോവാന്‍ ക്യുട്ടികൂറ പൗഡര്‍ ഇട്ടിരിക്കുകയല്ല സഖാക്കളെ നായ്ക്കരണ പൊടിയാണ് ദേഹത്ത്. കണ്ണൂരിലെ യുഡിഎഫ് ബൂത്ത് ഏജന്റ് വിനോദിന്റെ ചിത്രമാണിത്. ബൂത്തിലിരുന്നതിന്റെയും കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്റെ പേരിലുമാണ് വിനോദിന് ഈ ക്രൂരമായ ആക്രമണം ഏല്‍ക്കേണ്ടി വന്നത്. അത് പോലെ നീലേശ്വരത്തു ബൂത്ത് ഏജന്റ് ആയി ഇരുന്ന വനിതയെ കള്ളവോട്ട് തടഞ്ഞതിന്റെ പേരില്‍ വീട്ടിലേക്ക് പോകും വഴി മുളക് പൊടി കലക്കിയ വെള്ളം ദേഹത്ത് ഒഴിച്ച് ആക്രമിച്ചിട്ടുണ്ട്.
വിമർശനം
എകെജി സെന്ററില്‍ നിന്നും പ്രസ്താവന വരുമ്പോള്‍ പോരാളി ഷാജിയുടെ ഫോട്ടോഷോപ്പുമായി സ്ത്രീകളെ ആക്രമിക്കുന്നെ എന്ന് നിലവിളിക്കുന്ന ദീപ നിശാന്തൊന്നും നീലേശ്വരത്തെ സ്ത്രീയെ കാണില്ല. ഈ ചിത്രത്തില്‍ നില്‍ക്കുന്ന സ്ത്രീകളുടെ വേദന അറിയില്ല. കണ്ണൂരെന്താണെന്നും, കണ്ണൂരില്‍ കമ്മ്യുണിസ്റ്റ് ഗുണ്ടകള്‍ നടത്തുന്ന ഫാസിസം എന്താണെന്നും അറിയാഞ്ഞിട്ടല്ല ഇപ്പോഴും ഈ ന്യായീകരണം. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ ഊര് വിലക്കും, ജയരാജന്റെ പാര്‍ട്ടി കോടതിയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സമാന്തര ഭരണകൂടമായി കാണുന്ന സഖാക്കള്‍ ഇന്നും ഉളുപ്പില്ലാതെ പറയുന്നത് കേട്ടു, കണ്ണൂരോ, കൈയേറ്റമോ..ഏയ്....
വനിതാ മതിൽ മാത്രം പോര
വനിത മതില്‍ കെട്ടാന്‍ മാത്രമല്ല, പാര്‍ട്ടിയിലെ പുരുഷ കേസരികളുടെ അഭിമാനം സംരക്ഷിക്കാന്‍ കള്ള വോട്ടെങ്കില്‍ കള്ള വോട്ട് എന്ന് പറഞ്ഞിറങ്ങി തിരിക്കുന്ന സ്ത്രീകളുടെ ചെയ്തികളാണോ വാഴ്ത്തപ്പെടേണ്ടത്, അതോ ജനാധിപത്യത്തില്‍ നേര്‍ക്ക് നേര്‍ പോരാടി ജയിക്കാന്‍ അറിയാതെ കയ്യൂക്കിന്റെ ആണത്ത അഹങ്കാരം കൊണ്ട് നിലകൊള്ളുന്ന കണ്ണൂരിലെ ആണ്‍ സഖാക്കളാണോ വാഴ്ത്തപ്പെടേണ്ടത് ?
നിസാരവൽക്കരിക്കേണ്ട
ബൂത്തിലിരുന്നില്ല, ഏജന്റില്ല, അപ്പോള്‍ പറഞ്ഞില്ല, ഇപ്പോള്‍ പറഞ്ഞിട്ടെന്താ എന്നൊക്കെയുള്ള മുടന്തന്‍ വാദങ്ങള്‍ നിരത്തി പ്രശ്‌നത്തെ നിസാരവത്കരിക്കാന്‍ നോക്കണ്ട. അത് കൊണ്ടൊന്നും കണ്ണൂരിലെ സിപിഎമ്മിന്റെ ഫാസിസം മറച്ചു പിടിക്കപെടുമെന്നോ, മായ്ച്ചു കളയപ്പെടുമെന്നോ ധരിക്കേണ്ട. കള്ളവോട്ടുനടക്കുമ്പോള്‍ യൂഡിഎഫ് ബൂത്ത് ഏജന്റ് എവിടെയായിരുന്നു എന്ന മണ്ടന്‍ ചോദ്യവുമായി ഇനിയും വരണം ഈ വഴിത്താരയിലൂടെ... എന്നിങ്ങനെയാണ് മാഹിന്‍ അബൂബക്കറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ