കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാകണ്‍ട്രോളര്‍ ഡോ.പി.ജെ വിന്‍സെന്റ് സ്ഥാനമൊഴിഞ്ഞു
കണ്ണൂര്‍: പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് വിവാദങ്ങള്‍ ചൂടുപിടിച്ചു നില്‍ക്കവെ കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ.പി ജെ വിന്‍സെന്റ് സ്ഥാനമൊഴിഞ്ഞു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് തീരുമാനം. ചോദ്യപേപ്പര്‍ ആവര്‍ത്തനത്തിന് കാരണം കോവിഡ് സാഹചര്യത്തില്‍ സ്‌ക്രൂട്ട്‌നി നടക്കാതിരുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. വിമര്‍ശനങ്ങള്‍ വേദനിപ്പിച്ചുവെന്നും പിജെ വിന്‍സന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പരീക്ഷാ നടത്തിപ്പിലുണ്ടായ തുടര്‍ച്ചയായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഡോ. പിജെ വിന്‍സന്റ് കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനമൊഴിഞ്ഞത്.. ഡെപ്യൂട്ടേഷന്‍ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.. വിവാദങ്ങള്‍ വേദനിപ്പിച്ചുവെങ്കിലും തീരുമാനം വ്യക്തിപരമാണെന്ന് പിജെ വിന്‍സന്റ് പ്രതികരിച്ചു.
സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യപേപ്പറില്‍ ചോദ്യങ്ങള്‍ മുന്‍ വര്‍ഷത്തെ ചോദ്യപേപ്പറില്‍നിന്ന് ആവര്‍ത്തിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിന് പിന്നാലെ പരീക്ഷാ കണ്‍ട്രോളര്‍ക്കെതിരെയും വലിയ വിമര്‍ശനം ഉണ്ടായി.
സര്‍വ്വകലാശാലകളില്‍ ചോദ്യ ബാങ്കുകള്‍ വരുന്നതോടെ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുമെന്ന് പിജെ വിന്‍സന്റ് കൂട്ടി ചേര്‍ത്തു.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപക തസ്തികയിലേക്കാണ് അദ്ദേഹത്തിന്റെ മടക്കം. ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാലയുടെ പരീക്ഷാനടത്തിപ്പ് ക്രമക്കേടില്‍ കെ. എസ്.യുവും സേവ് യൂനിവേഴ്‌സിറ്റ് ഫോറവും വി.സിക്കെതിരെ പ്രതിഷേധം അതിശക്തമാക്കി.
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പിലെ തുടര്‍ച്ചയായുള്ള വീഴ്ചകള്‍ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ പരീക്ഷാ സമ്പ്രദായം ആട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമെന്ന് കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
Recommended Video
ഗുരുതരമായ വീഴ്ചകള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നത് കേവലം സാധാരണ നിലയിലുള്ള വീഴ്ച്ചകള്‍ എന്നതിനപ്പുറത്തേക്ക് വന്‍ അട്ടിമറിയുടെ ഭാഗമാണ്. വൈസ് ചാന്‍സാലറുടെ പ്രത്യേക താല്പര്യങ്ങളും പുതിയ രീതികളും സര്‍വ്വകാലാശാലയിലെ പരീക്ഷാ നടത്തിപ്പില്‍ നടപ്പിലാക്കുന്നതിനുള്ള അജണ്ടയുടെ ഭാഗമായിട്ടാണ് ഗുരുതരമായ ഇത്തരമൊരു അട്ടിമറി നീക്കം. ഈ നീക്കങ്ങളുടെ ഭാഗമായിട്ടാണ് വീഴ്ചകളുടെ ഉത്തരവാദിത്തം പരീക്ഷാ കണ്‍ട്രോളറുടെ മാത്രം തലയിലിട്ട് വി സി നേരിട്ട് ഇടപെട്ട് അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിച്ചതെന്നും ഷമ്മാസ് വിമർശിച്ചു.നാലാം സെമസ്റ്റര്‍ എം.എസ്.സി മാത്‌സ് പപരീക്ഷയുടെ ചോദ്യപേപ്പറും കഴിഞ്ഞ വര്‍ഷത്തെ തനിയാവര്‍ത്തനമായതോടെ വേലി തന്നെ വിളവ് തിന്നുന്ന ഗൗരവതരമായ സാഹചര്യമാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്നതെന്നും പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.












Click it and Unblock the Notifications