കണ്ണൂര്‍ അര്‍ബന്‍ നിധി തട്ടിപ്പ് കേസ്: അസിസ്റ്റന്റ് മാനേജര്‍ ജീന റിമാന്‍ഡില്‍
കണ്ണൂര്‍: സംസ്ഥാന വ്യാപകമായി അര്‍ബന്‍ നിധിയുടെ മറവില്‍ നിക്ഷേപകരുടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ അസി.മാനേജര്‍ ആദികടലായി വട്ടക്കുളത്തെ സി.വി ജീനയെ കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 23 വരെയാണ് റിമാന്‍ഡ് ചെയ്തത്. ജീന തിങ്കളാഴ്ച്ച ഉച്ചയോടെയാണ് കണ്ണൂര്‍ ജെ. എഫ്.സി. എം കോടതിയില്‍ കീഴടങ്ങിയത്. അര്‍ബന്‍ നിധിയുമായി ബന്ധപ്പെട്ട 19 കേസുകളില്‍ നാല്, അഞ്ച്. ആറ് സ്ഥാനത്തുളള പ്രതിയാണ് അസി. ജനറല്‍ മാനേജരായ ജീന.
ഇവര്‍ക്കെതിരെ 420, 409 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജീന മുഖേനെയാണ് അര്‍ബന്‍ ബാങ്കില്‍ ഭൂരിഭാഗം നിക്ഷേപങ്ങളുമെത്തിയതെന്നു പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ താന്‍ അവിടെ സ്റ്റാഫ് മാത്രമായിരുന്നുവെന്നും തട്ടിപ്പിനെ കുറിച്ചു തനിക്കൊന്നും അറിയില്ലെന്നും ജീന കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അര്‍ബന്‍ നിധിയിലെ പണം കാണാതായ സംഭവത്തില്‍ തനിക്കൊന്നും അറിയില്ല.
അര്‍ബന്‍ നിധിയിലെ പണം കാണാതായെന്നു അറിയാം. താന്‍ അവിടെ സ്റ്റാഫായി മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും ജീന പറഞ്ഞു. ഇതിനിടെ അര്‍ബന്‍ നിധി തട്ടിപ്പുകേസില്‍ റിമാന്‍ഡിയില്‍ കഴിയുന്ന രണ്ടു പ്രതികളെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങി. തൃശൂര്‍ സ്വദേശി കെ. എം ഗഫൂര്‍(46) മലപ്പുറം സ്വദേശി ഷൗക്കത്തലി(43) എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.
കഴിഞ്ഞ ദിവസം മാത്രം അര്‍ബന്‍ നിധിക്കെതിരെ ആറ് പരാതികള്‍ കൂടിലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ അര്‍ബന്‍ നിധി ഡയറക്ടര്‍ തൃശൂര്‍ കുന്നത്ത് പീടികയിലെ കെ. എം ഗഫൂര്‍, സഹസ്ഥാപനമായ എനി ടൈസ് മണിയുടെ ഡയറക്ടര്‍മാരായ മലപ്പുരം ചങ്ങരംകുളം മേലെപ്പാട്ട് വളപ്പില്‍ ഷൗക്കത്തലി, ആന്റണി, അര്‍ബന്‍ നിധിയുടെ അസി.ജനറല്‍ മാനേജര്‍ കണ്ണൂര്‍ സ്വദേശിനിയായ ജീന, എച്ച്. ആര്‍ മാനേജര്‍ പ്രഭീഷ്, ബ്രാഞ്ച് മാനേജര്‍ ഷൈജു എന്നിവരാണ് കേസിലെ പ്രതികള്‍.
ഉയര്‍ന്ന പലിശയും സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തു 2021 മുതല്‍ നൂറുകണക്കിനാളുകളില്‍ നിന്നും ഏകദേശം നൂറുകോടിയിലേറെ രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. തന്റെ 59.5 ലക്ഷം രൂപയുടെ നിക്ഷേപം നഷ്ടമായതായുളള തലശേരി സ്വദേശി ഡോ. ദീപക്ക് ഉള്‍പ്പെടെയുളളവരുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ടൗണ്‍ പൊലിസ് പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തിയത്.
വിവാഹം വേണ്ടേ വേണ്ട, തനിച്ചുള്ള ജീവിതം പൊളിയെന്ന് അവിവാഹതരായ സ്ത്രീകൾ; സർവ്വേ
ഗഫൂറിനെയും ഷൗക്കത്തലിയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ നിന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇരുവരുടെയും അറസ്റ്റു മയ്യില്‍ പൊലിസും രേഖപ്പെടുത്തും. അതേസമയം ഷൗക്കത്തലിയും ഗഫൂറും സംസ്ഥാന വ്യാപകമായി തട്ടിപ്പു നടത്തിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
മൂന്നുു മാസം മുന്‍പ് തൃശൂരില്‍ പ്രതീക് അര്‍ബന്‍ ആഗ്രോ സൊസൈറ്റി എന്ന പേരില്‍ പുതിയ ധനകാര്യസ്ഥാപനം തുടങ്ങിയതായും നിക്ഷേപംസ്വീകരിച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കേസുകളുടെ ബാഹുല്യം കാരണം കണ്ണൂര്‍ ജില്ലയില്‍ വിവിധ സ്റ്റേഷന്‍ പരിധികളില്‍ തട്ടിപ്പിനിരയായവരുടെ കേസുകള്‍ അതാത് സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് നടന്നുവരുന്നത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് കണ്ണൂര്‍ ജില്ലയിലെ കേസുകളുടെ അന്വേഷണം നടന്നുവരുന്നത്.