തലശേരിയിൽ ലഹരിവിൽപ്പന സംഘം പിടി മുറുക്കുന്നു: കഞ്ചാവും എം.ഡി.എം.എയുമായി പിടിയിലായ യുവാവ് റിമാൻഡിൽ
തലശേരി : തലശേരി നഗരം വീണ്ടും മയക്കുമരുന്ന് മാഫിയയുടെ താവളമായി മാറുന്നു. കൊടുവള്ളിയിൽ ഇരട്ടക്കൊലപാതകം നടന്നതിന് ശേഷം പൊലിസും എക്സൈസും നടപടി ശക്തമാക്കിയതിന് ശേഷം പിൻവലിഞ്ഞ മാഫിയ സംഘമാണ് വീണ്ടും തല പൊക്കിയത്. നഗരത്തിൻ്റ വിവിധ ഭാഗങ്ങളിൽ എക്സൈസ് രാത്രികാല പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ലഹരി വിൽപനക്കാരനായ യുവാവ് കുടുങ്ങി.
എക്സൈസിനെ കണ്ട്മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ തലശ്ശേരി എക്‌സൈസ് സാഹസികമായി ഓടിച്ചിട്ട് പിടികൂടി.മുഴപ്പിലങ്ങാട് സ്വദേശി സി കെ ഷാഹിന്‍ ഷബാബിനെയാണ് (27)എംഡിഎംയും കഞ്ചാവുമായി തലശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുബിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ച അര്‍ദ്ധരാത്രി 12 മണിയോടെ തലശ്ശേരി കടല്‍പ്പാലം പരിസരത്ത് എക്‌സൈസ് പാര്‍ട്ടിയുടെ പരിശോധനക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പൊഴാണ് ഷാഹിന്‍ ഷബാബിനെ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്ന് 7.3 ഗ്രാം കഞ്ചാവും 2.9 ഗ്രാം എം ഡി എം യും കണ്ടെടുത്തു. തലശ്ശേരി മുഴപ്പിലങ്ങാട് മാഹി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളാണ് ഷാഹിന്‍. അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎം എ വാങ്ങിച്ചത്. 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇയാളുടെ ഇടപാടുകാരെ കണ്ടെത്താനും എക്‌സൈസ്സ് ശ്രമം ആരംഭിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി ഡി സുരേഷ്, സുധീര്‍ വാഴ വളപ്പില്‍ , പ്രിവന്റീവ് ഓഫീസര്‍ മാരായ ലനിന്‍ എഡ്വേര്‍ഡ് , കെ ബൈജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ സരിന്‍രാജ് എന്നിവരും ഉണ്ടായിരുന്നു.
വരും ദിവസങ്ങളിലും ക്രിസ്തുമസ് ന്യു ഇയർ ആഘോഷങ്ങളുടെ ഭാഗമായി റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ വടകര ആൻ്റി നാർക്കോട്ടിക്ക് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications