'വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്', ഡിവൈഎഫ്ഐ പരാതിക്ക് പിന്നാലെ പ്രതികരിച്ച് അർജുൻ ആയങ്കി
കണ്ണൂര്‍: ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ പരാതി നല്‍കിയതിനോട് പ്രതികരിച്ച് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കി. ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി അടക്കമുളളവര്‍ക്കെതിരെയാണ് ഡിവൈഎഫ്‌ഐയുടെ പരാതി.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായ മനു തോമസ് ആണ് മാധ്യമങ്ങള്‍ക്ക് പാര്‍ട്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് എന്ന പ്രചാരണത്തിന് എതിരെയാണ് പരാതി. പോസ്റ്റിട്ടത് താനല്ലെന്നും തന്നെ അനാവശ്യ കാര്യങ്ങള്‍ക്ക് ഉപദ്രവിക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ലെന്നും അര്‍ജുന്‍ ആയങ്കി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു
അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് കുറിപ്പ്: ''ഒരു ജില്ലാ നേതാവ് ചാനലുകാർക്ക് വാർത്തകൾ ചോർത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ ആ ജില്ലാ നേതാവിനെ മെൻഷൻ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് സംഘടന എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്. പോസ്റ്റിട്ടയാൾ ഞാനല്ല, മെൻഷൻ ചെയ്തു എന്നത് ഒഫൻസുമല്ല, എങ്കിലും മനഃപൂർവ്വം എന്നെയും ഇതിലേക്ക് വലിച്ചിഴച്ച് മറ്റൊരു ദിശയിലേക്ക് വിഷയം കൊണ്ടെത്തിക്കുന്ന പ്രവണത ശരിയല്ല.
അങ്ങനെ വീണ്ടും വീണ്ടും എന്നെ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതികരിക്കാൻ ഞാനും നിർബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണ്. നിങ്ങൾക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. അനാവശ്യകാര്യങ്ങൾക്ക് ഉപദ്രവിക്കാതിരിക്കുക, അതാർക്കും ഗുണം ചെയ്യുകയില്ല.
കമ്മ്യൂണിസ്റ്റ് വിരുദ്ധർക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാൻ ചെയ്തിട്ടില്ല, രാഷ്ട്രീയം ഉപജീവനമാർഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദർശ വിപ്ലവകാരികൾ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നിൽക്കുന്നില്ല. വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. 'പത്രസമ്മേളനം താൽക്കാലികമായി ഉപേക്ഷിക്കുന്നു''.

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജറിന്റെ പ്രതികരണം ഇങ്ങനെ: ''ലഹരി ക്വട്ടേഷൻ മാഫിയ സംഘങ്ങൾക്കെതിരെ ജില്ലയിൽ ഡിവൈഎഫ്‌ഐ കരുത്തുറ്റ പ്രതിരോധമാണ് തീർത്തത്. ഇത്തരം സംഘങ്ങളിലേക്ക് യുവാക്കൾ പോകുന്നത് തടയാൻ ഡിവൈഎഫ്ഐ ഇടപെടൽ കൊണ്ട് സാധിച്ചു. ഇതിന്റെ പ്രതികാരം തീർക്കാൻ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണത്തിന് ക്വട്ടേഷൻ സംഘങ്ങൾ ശ്രമിക്കുകയാണ്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗവും മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ പോസ്റ്റ് ഇതിന്റെ ഭാഗമായി വരികയുണ്ടായി.
'ഇതേത് ആസനം'? ചിരിപ്പിച്ച് പാർവ്വതിയുടെ പുതിയ പോസ്, ചിത്രം വൈറൽ
ഇത്തരം വ്യാജ പ്രചാരണത്തിന് എതിരായ് സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘത്തിനെതിരെ ഇന്നലെ അസി.കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇപ്പോഴും അവശേഷിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ ചിലർ നാടിന് നേർക്ക് നിന്ന് വെല്ലു വിളി ആണെങ്കിൽ ശക്തമായ പ്രതിരോധം തീർക്കേണ്ടി വരും. ഇത്തരം പൊതുശല്യങ്ങളെ ഒറ്റപ്പെടുത്താൻ ഏവരും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു''.












Click it and Unblock the Notifications