പയ്യന്നൂർ -ബാഗമണ്ഡലം -ബംഗളൂ-
ചെറുപുഴ: പയ്യന്നൂർ - ബംഗളൂരു-കാനനപാതയ്ക്ക് വേണ്ടിയുള്ള കർമസമിതി പുനഃസംഘടിപ്പിച്ചു. ചെറുപുഴ ജെഎംയുപി സ്കൂളിൽ ചേർന്ന യോഗത്തിലാണ് കർമസമിതി പുനഃസംഘടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്ക് മുന്പ് വളരെ സജീവമായിരുന്ന പാതയ്ക്ക് വേണ്ടിയുള്ള ചർച്ച തെരഞ്ഞെടുപ്പിന് ശേഷം നിർജീവമായിരുന്നു. യോഗത്തിൽ രണ്ട് നിർദേശമാണ് ഉയർന്ന് വന്നത്. പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേക്ക് ചെറുപുഴ -പുളിങ്ങോം - ബാഗമണ്ഡലം വഴിയുള്ളതാണ് ഒരു നിർദേശം. പുളിങ്ങോം -കാനംവയൽ-കോറങ്കാല വഴിയുള്ളതാണ് രണ്ടാമത്തെ നിർദ്ദേശം.

ഇവ രണ്ടും സംബന്ധിച്ച് പഠനം നടത്താനും പാത യാഥാർഥ്യമാക്കുന്നതിനുമായി സർക്കാർ തലത്തിൽ കമ്മിറ്റിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാരിനും കേന്ദ്ര സർക്കാരിനും നിവേദനം നൽകി കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായി. എംപി, എംഎൽഎ എന്നിവരുൾപ്പെടെയുള്ളവരെ ചേർത്ത് വിപുലമായ കർമ സമിതി രൂപവത്കരിക്കുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
കെ.യു. തോമസ്, എം. ബാലകൃഷ്ണൻ, കെ. എം. ഷാജി, പലേരി ശശി, കെ.ഡി. അഗസ്റ്റിൻ, ടോമി പ്ലാച്ചേരി, മോഹനൻ പലേരി, രാജു ചുണ്ട, ജോസഫ് മുള്ളൻമട, ടോണി ജോസഫ്, കുടിയിൽ കൃഷ്ണൻ, അഭിലാഷ് കരിച്ചേരി, റെജിജോൺ, ജോൺസൺ ജെ. പടിഞ്ഞാത്ത് പ്രസംഗിച്ചു. കെ. കുഞ്ഞികൃഷ്ണൻ നായരെ രക്ഷാധികാരിയായും, കെ.കെ. ശ്രീധരനെ പ്രസിഡന്റായും തെരഞ്ഞെടുത്തു.












Click it and Unblock the Notifications