കതിരൂർ സ്ഫോടനം സിപിഎം പ്രതിരോധത്തിൽ: നരി വയലിൽ പോലീസ് റെയ്ഡ് നടത്തി
കണ്ണുർ: കതിരൂർ സ്ഫോടനത്തിൽ സിപിഎം പ്രതിരോധത്തിൽ. പാർട്ടി ഗ്രാമമായ പൊന്ന്യം നരി വയലിൽ നിർമ്മാണത്തിനിടെ ബോംബു പൊട്ടി മൂന്നു പേർക്ക് പരുക്കേൽക്കാനിടയായ സംഭവത്തിൽ പാർട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നു ആവശ്യപ്പെട്ടത് സിപിഎം തലശേരി ഏരിയാ സെക്രട്ടറി എംസി പവിത്രൻ മാത്രമാണ് രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിനെതിരെ പാർട്ടി പൊതു സമൂഹത്തിൽ കോൺഗ്രസ് അക്രമ രാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്തി കൊണ്ടിരിക്കെ ബോംബുനിർമാണത്തിനിടെ പൊട്ടി പ്രവർത്തകർക്ക് പരുക്കേറ്റത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കണ്ണൂർ കലക്ടർ വിളിച്ചു ചേർത്ത സർവകക്ഷി സമാധാനയോഗം കഴിഞ്ഞ് മണിക്കുറുകൾ പിന്നിടുമ്പോഴാണ് കതിരൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്.
കണ്ണൂരിൽ 21 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്; 179 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ!!
കതിരൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റത് സിപിഎം പ്രവർത്തകർക്കാണെന്ന് പോലീസാണ് ആദ്യം വെളിപ്പെടുത്തിയത്. ഇത് സ്ഥിരം ബോംബ് നിർമാണ കേന്ദ്രമാണെന്നും പൊലിസ് വെളിപ്പെടുത്തിയിരുന്നു. ഇതും പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. പൊന്ന്യം നരി വയലിലെ ചുളയിൽ ആളൊഴിഞ്ഞ സ്ഥലത്താണ് പ്ളാസ്റ്റിക് ഷീറ്റുകൊണ്ടു കെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡ് പ്രവർത്തിച്ചിരുന്നത് ' പുഴയോരത്തുള്ള ഈ ഷെഡ് മത്സൃ ബന്ധനം നടത്തുന്നവർക്കുള്ളതാണെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. നരി വയലിലുള്ള ഈ സ്ഥലം വിജനമാണ് ഇവിടേക്ക് പുറത്തു നിന്നുമുള്ളയാളുകളെത്താറില്ല.
ഇവിടെ നിന്നും മുന്നു തരത്തിലുള്ള ബോംബുകളാണ് പിടിച്ചത് ഉഗ്രശബ്ദത്തോടെ പൊട്ടുമ്പോൾ തീയും പുകയും മാത്രമുള്ള ചണ നാരിൽ കെട്ടിയ ഏതാനും നാടൻ ബോംബുകളും12 മൊന്തയിലുണ്ടാക്കിയ മാരകമായ സ്റ്റിൽ ബോംബും ഒരു മാറ്റൊരു ടൈപ്പ് സ്റ്റിൽ ബോംബുമാണ് പിടികൂടിയത്. സ്ഫോടനമുണ്ടായ സ്ഥലത്തു നിന്നും കണ്ടെത്തിയ ഈ ബോംബുകൾ പൊലിസ് പിന്നിട് നിർവീര്യമാക്കി. സ്റ്റീൽ ബോംബ് ഉഗ്രസ്ഫോടന ശേഷിയുള്ളതാണെന്നാണ് വിലയിരുത്തൽ.
പരുക്കേറ്റ മുന്നു പേരിൽ ടിപി വധക്കേസിലെ പ്രതിയായിരുന്ന മാഹി അഴിയൂർ സ്വദേശി രെമീഷിന്റെ കൈപ്പത്തി പൂർണമായും തകർന്നിട്ടുണ്ട്. ഇയാളുടെ കൂടെയുണ്ടായിരുന്ന ധീരജിന് കണ്ണിനാണ് പരുക്ക്. ഇവരെ തലശേരി സഹകരണാശുപത്രിയിലും ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നാമനെ കണ്ണൂർ എ കെ ജി സഹകരണാശുപത്രിയിൽ വ്യാജപേരിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവ സ്ഥലത്തുണ്ടായിരുന്നത് അഞ്ചു സിപിഎം പ്രവർത്തകരാണെന്നും സ്ഫോടനത്തിൽ പരുക്കേറ്റ ഇവർ പുഴയിൽ ചാടി നീന്തി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.
പരിസരവാസികളായ സിപിഎം പ്രവർത്തകരാണ് പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ എത്തിച്ചത്. തലശേരിയിലെ സഹകരണാശുപത്രിയിലും കണ്ണൂരിലെ ഒരു ആശുപത്രിയിലും കനത്ത സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ശനിയാഴ്ച്ച രാവിലെ മുതൽ ഈ പ്രദേശത്ത് ബോംബ് ഡോഗ് സ്ക്വാഡുകൾ റെയ്ഡ് നടത്തിവരികയാണ്. എന്നാൽ ഇതുവരെയൊന്നും കണ്ടെത്തിയിട്ടില്ല.