ഇത്തവണ ഇല്ലെന്നായിരുന്നു ഷാജിയുടെ നിലപാട്: നിർബന്ധിച്ചാണ് മത്സരത്തിനിറക്കുന്നതെന്ന് കെ സുധാകരൻ
കണ്ണൂർ: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. കെഎം ഷാജിയെ അഴീക്കോട് മണ്ഡലത്തിൽ മത്സരിപ്പിക്കില്ലെന്നും പകരം കാസർഗോഡ് മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയാക്കുമെന്നുമുള്ള തരത്തിൽ ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് കെ സുധാകരൻ രംഗത്തെത്തിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം
പാലാരിവട്ടം മേല്‍പ്പാലം തുറന്നു: ആഘോഷമാക്കി ജനങ്ങള്‍, സിപിഎമ്മിന്‍റെ ബൈക്ക് റാലിയും
അഴീക്കോട് ഉറപ്പ്
അഴീക്കോട് മണ്ഡലത്തിൽ നിന്ന് തന്നെ കെഎം ഷാജി ഇത്തവണ ജനവിധി തേടുമെന്നും കഴിഞ്ഞ തവണത്തേതിനേക്കാൾ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുമാണ് കെ സുധാകരൻ ചൂണ്ടിക്കാണിക്കുന്നത്. ഇത്തവണ മത്സരരംഗത്തേക്കില്ല എന്നായിരുന്നു ഷാജിയുടെ നിലപാട്. മത്സരിക്കുന്നതിന് വേണ്ടി തങ്ങൾ നിർബന്ധിക്കുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാർത്ത മാത്രമോ?
' ഷാജി കാസർക്കോട്ടേക്ക് പോകുമെന്നത് മാധ്യമങ്ങളുണ്ടാക്കിയ വാർത്തയാണ്. ഷാജിയോ ലീഗിന്റെ നേതൃത്വമോ പറഞ്ഞിരുന്നോ ഷാജി കാസർക്കോട്ടേക്ക് പോകുമെന്ന്? മാധ്യമങ്ങൾ ഉണ്ടാക്കിയ കടങ്കഥയാണത്. അതിന് ഉത്തരം പറയേണ്ടത് നിങ്ങളാണ്. ഇത്തവണ മത്സരമേ വേണ്ട എന്നായിരുന്നു ഷാജിയുടെ ആദ്യത്തെ താത്പര്യം. അതാണ് സത്യമെന്നും സുധാകരൻ ചൂണ്ടിക്കാണിക്കുന്നു.
എന്തുകൊണ്ട് പിന്നോട്ട്?
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെഎം ഷാജിക്ക് കുറേയധികം കുടുംബപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതു കൊണ്ട് തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നുമായിരുന്നു അദ്ദേഹം സ്വീകരിച്ച നിലപാട്. കാസർക്കോടോ കണ്ണൂരോ എന്നതായിരുന്നില്ല വിഷയം. പിന്നീട് ഞങ്ങളൊക്കെ സഹോദര ബുദ്ധ്യാ ഉപദേശിച്ച്, നിർബന്ധിച്ചാണ് അദ്ദേഹം മത്സരിക്കാൻ തീരുമാനിച്ചതെന്നും സുധാകരൻ ചൂണ്ടിക്കാണിച്ചു. പാർട്ടിയും യുഡിഎഫും നിർബന്ധിച്ചു. കെ എം ഷാജി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷത്തോടെ അഴീക്കോട്ടു നിന്ന് വിജയിച്ചു വരുമെന്നും സുധാരകൻ പറഞ്ഞു.
നാണമില്ലേ?
അഴിമതിക്കേസാണ് ഷാജിക്കെതിരെയുള്ളത് എന്ന് ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോട്, എന്തഴിമതി? ഈ ചോദ്യം ചോദിക്കാൻ നാണവും മാനവുമുണ്ടോ എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ തിരിച്ചുള്ള ചോദ്യം. പ്ലസ്ടു ബാച്ച് അനുവദിക്കാൻ പണം വാങ്ങിയെന്ന കേസിൽ ഷാജിക്കെതിരെ പോലീസ് അന്വേഷണം നടത്തിവരിയാണ്.
ധാർമികതയ്ക്ക് അനുയോജ്യമോ?
'പിണറായി വിജയൻ ഭരിക്കുന്ന ഈ സംസ്ഥാനത്ത് ഒരു സ്‌കൂൾ മാനേജ്‌മെന്റ് വാങ്ങിയ കാശ് എംഎൽഎയുടെ അക്കൗണ്ടിൽപ്പെടുത്തി അഴിമതി, അഴിമതി എന്ന് പറയുന്നത് ധാർമികതയ്ക്ക് യോജിച്ചതാണോ? നിങ്ങൾ ഈ ദിവസങ്ങളിൽ കേട്ട കഥയെന്താണ്? ഒരു കൊള്ളക്കാരനാണ് ഈ നാടു ഭരിക്കുന്നത്. ഈ രാജ്യത്തെ തലങ്ങും വിലങ്ങും കൊള്ളയടിക്കുന്ന ഒരു കൊള്ളസംഘത്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി നേതൃത്വം നൽകുന്നത്. ആ മുഖ്യമന്ത്രിയുടെ നാട്ടിൽ ഒരു മാനേജ്‌മെന്റ് വാങ്ങിയ പൈസ അതഴിമതിയാണ് എന്ന് പറഞ്ഞ് ഷാജിയെ കുറ്റപ്പെടുത്താൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു? എന്നും സുധാകരൻ ചോദിച്ചു.
പരിഹരിക്കും
വലതുമുന്നണിയിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകള്‍ നടക്കുന്നകിനിടെ ലീഗിന്റെയും കേരള കോൺഗ്രസിന്റെയും അവകാശവാദങ്ങളിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കാലത്തും തർക്കങ്ങളുണ്ടായിട്ടുണ്ട്. ഞങ്ങൾ അതു പരിഹരിക്കും. മൂന്ന് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്