കണ്ണൂരിൽ വമ്പൻ മാറ്റങ്ങളുമായി സിപിഎം; തളിപ്പറമ്പിൽ ഇത്തവണ എംവി ഗോവിന്ദനെ ഇറക്കും, പുതിയ നീക്കം
കണ്ണൂര്‍: സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ തുടര്‍ഭരണം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടന്ന് നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈവരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.
എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വമ്പന്‍ മാറ്റങ്ങളുമായാണ് സിപിഎമ്മിന്റെ വരവ്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ഇത്തവണ മുതിര്‍ന്ന സിപിഎം നേതാവ് എം വി ഗോവിന്ദന്‍ മാസ്റ്ററെ കളത്തിലിറക്കാനാണ് സിപിഎം തീരുമാനം. ഇക്കാര്യം നേതൃത്വം സ്ഥീരീകരിച്ചെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങളിലേക്ക്...
ജയിംസ് മാത്യു
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ജയിംസ് മാത്യുവാണ് തളിപ്പറമ്പ് മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചിട്ടുള്ളത്. എന്നാല്‍ ഇത്തവണ ജയിംസ് മാത്യു മത്സരരംഗത്തുണ്ടാവില്ലെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. 1996ലും 2001ലും എം വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ നിന്നാണ് നിയമസഭയിലേക്കെത്തിയത്.
ഇടത് കോട്ട
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് തളിപ്പറമ്പ്, അതുകൊണ്ട് തന്നെ എംവി ഗോവിന്ദന് വലിയ വെല്ലുവിളി മത്സരരംഗത്ത് നേരിടേണ്ടി വരില്ല. കൂടാതെ ആന്തൂര്‍ ഉള്‍പ്പടെയുള്ള ഇടതുകോട്ടകള്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്.
സുപ്രധാന പദവി
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന ഗോവിന്ദന്‍ മാസ്റ്റര്‍ എകെജി സെന്റര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ ഏകോപനം ഏറ്റെടുത്ത് നടത്താനാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തവണ സിപിഎമ്മിന് ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ മന്ത്രിസഭയിലെ സുപ്രധാന പദവിയിലേക്ക് പരിഗണിക്കാവുന്ന നേതാവാണ് എംവി ഗോവിന്ദന്‍.
സെക്രട്ടറി സ്ഥാനത്തേക്ക്
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നതിനെ തുടര്‍ന്ന് തല്‍ സ്ഥാനത്തേക്ക് എംവി ഗോവിന്ദനെ പരിഗണിച്ചിരുന്നു. എന്നാല്‍ സെക്രട്ടറി സ്ഥാനം വിജയരാഘവനെ തേടിയെത്തുകയായിരുന്നു.
മുഖ്യമന്ത്രി ധര്‍മ്മടത്ത്
അതേസമയം, സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി ഇപി ജയരാജനും മത്സരിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. മുഖ്യമന്ത്രി ധര്‍മ്മടത്ത് ജനവിധി തേടുമ്പോള്‍, ഇപി ജയരാജന്‍ മട്ടന്നൂരില്‍ നിന്ന് കല്യാശേരിയിലേക്ക് മാറും. മട്ടന്നൂരിലേക്ക് ആരോഗ്യമന്ത്രി കെകെ ശൈലജ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
തോമസ് ഐസക്കും ബാലനും
കൂടാതെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ മന്ത്രി തോമസ് ഐസക്ക്, എകെ ബാലന്‍ എന്നിവര്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ല. നാല് തവണ തുടര്‍ച്ചയായി മത്സരിച്ചതിനാല്‍ മാറി നില്‍ക്കുമെന്നാണ് സൂചന. മന്ത്രി ജി സുധാകരനും തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാനുള്ള സാധ്യതയുണ്ട്.
സിദ്ദിഖ് കാപ്പന്‍ വിഷയത്തില്‍ കൈമലര്‍ത്തി മുഖ്യമന്ത്രി; ഇടപെടാനാകില്ല, പരിമിതികളുണ്ട്
അഭിജിത്തിനെ കൊയിലാണ്ടിയില്‍ നിന്നുവെട്ടി, ഇനി കോഴിക്കോട് നോര്‍ത്തില്‍; സിപിഎം കോട്ടയില്‍ പോരാട്ടം
കുട്ടികള്‍ക്ക് ഒരു കരുതല്‍; താലോലം പദ്ധതിക്ക് 5.29 കോടി അനുവദിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ