എൽഡിഎഫ് പോരാട്ടം നയിക്കാൻ പിണറായി കണ്ണൂരിലേക്ക്: ജന്മനാട്ടിൽ സ്വീകരണം നൽകും
തലശ്ശേരി: ടീമിനെ പുന:സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് യുദ്ധത്തിലെ കലാശക്കളി നയിക്കാൻ ക്യാപ്റ്റൻ കണ്ണൂരിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച്ച കണ്ണൂർ വിമാന താവളത്തിൽ വന്നിറങ്ങുന്നതോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് സിപിഎം അന്തിമ രൂപം നൽകും. മുഖ്യമന്ത്രി വന്നിറങ്ങുന്ന മട്ടന്നൂർ വിമാന താവളത്തിൽ എൽഡിഎഫ് ധർമ്മടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്യുജ്ജ്വല സ്വീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
എൽഡിഎഫ് പോരാട്ടം നയിക്കാൻ ക്യാപ്റ്റൻ കണ്ണൂരിലേക്ക്: ജന്മനാട്ടിൽ സ്വീകരണം നൽകും
അന്നേ ദിവസം വൈകുന്നേരം അഞ്ചു മണിക്ക് പിണറായി കൺവെൻഷൻ സെന്ററിലെത്തുന്ന പിണറായി വിജയൻ എൽഡിഎഫ് സംസ്ഥാന തല തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യും. സ്വന്തം മണ്ഡലത്തിലെത്തുന്ന പിണറായി വിജയനെ സ്വീകരിക്കുന്നതിനായി ധർമ്മടം മണ്ഡലത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുവരികയാണ്. വിവിധയിടങ്ങളിൽ നടക്കുന്ന സ്വീകരണ പരിപാടികളിൽ നൂറ് കണക്കിനാളുകൾ പങ്കെടുക്കും. എൽഡിഎഫ് താര പ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിക്കുന്നത് ധർമ്മടത്തു നിന്നാണെന്ന സവിശേഷത കൂടിയുണ്ട്. ഡോളർ കള്ളക്കടത്ത് ഉൾപ്പെടെ തനിക്കെതിരെ രാഷ്ട്രീയ എതിരാളികളുമുയർത്തുന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണുരിൽ നിന്ന് മറുപടി പറഞ്ഞേക്കും.
എട്ടിന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരത്തു നിന്നും മട്ടന്നൂർ രാജ്യാന്തര വിമാന താവളത്തിൽ വന്നിറങ്ങുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കും. പിണറായി വിജയനെന്ന നേതാവിനെ ഇല്ലാതാകാൻ കേരളത്തിലെ പ്രതിപക്ഷവും വലതു പക്ഷ മാധ്യമങ്ങളും കേന്ദ്ര ഏജൻസികളും ഒരേ മനസോടെ പ്രവർത്തിക്കുന്ന ഘട്ടത്തിൽ ആസുര്യ ശോഭയ പാഴ്മുറം കൊണ്ട് മറയ്കാനാവില്ലെന്ന് പ്രഖ്യാപിക്കുന്ന ഐക്യദാർഡ്യം കൂടിയാണ് ജന്മനാടിന്റെ വരവേൽപ്പെന്ന് എൽ.ഡി.എഫ് ധർമ്മടം നിയോജക മണ്ഡലം ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് തുറന്ന ജീപ്പിൽ കേരളത്തിന്റെ ഭരണ നായകനെ നുറുകണക്കിന് വാഹനങ്ങളുടെയും ബാൻഡ് സംഘത്തിന്റെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെ ജന്മനാടായ പിണറായിയിലേക്ക് ആനയിക്കും. വഴി നീളെ ഒരുക്കുന്ന സ്വീകരണ സമ്മേളനങ്ങളിൽ ആ ബാല വുദ്ധ മാളുകൾ പങ്കെടുക്കും. പടയൊരുക്കമെന്നു പേരിട്ട സ്വീകരണ പരിപാടിയിൽ എൽ.ഡി.എഫ് സംസ്ഥാന നേതാക്കളും പങ്കെടുക്കും. എൽ.ഡി.എഫിന്റെ മുഖ്യ പ്രചാരകനായ പിണറായിക്ക് നൽകുന്ന സ്വീകരണത്തോടെ സംസ്ഥാനത്തെ എൽ.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങും. 16 വരെ മണ്ഡലത്തിലെ വിവിധ മേഖലകളിൽ മുഖ്യമന്ത്രി പ്രചാരണം നടത്തും.
164 ബുത്തിലെ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി വോട്ടർമാരെ കാണുന്നത്. ആദ്യ ലാപ്പ് പൂർത്തിയാക്കിയതിനു ശേഷം മുഖ്യമന്ത്രി 16 ന് ശേഷം മറ്റു മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകും. ചരിത്രത്തിലാദ്യമായി വി.എസ്.അച്യുതാനന്ദൻ പ്രചാരണ രംഗത്തിറങ്ങാത്ത തെരഞ്ഞെടുപ്പിൽ എൽ.ഡി.എ ഫിന്റെ താരാ പ്രചാരകൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഷ്ട്രീയ എതിരാളികൾ ഉയർത്തി കൊണ്ടുവരുന്ന ഡോളർ കള്ളക്കടത്ത് അടക്കമുള്ള ആരോ പണങ്ങൾക്ക് മുഖ്യമന്ത്രി കണ്ണുരിൽ നിന്നും മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് പിണറായി കൺവെൻഷൻ സെന്ററിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് രൂപീകരണ യോഗവും നടക്കും. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, കെ.കെ നാരായണൻ, കെ.കെ ശശി, എം.കെ മുരളി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.