പി ജയരാജനെ തഴഞ്ഞതിൽ അണികൾക്കിടയിൽ അമർഷം പുകയുന്നു
കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന് മത്സരിക്കാൻ സീറ്റു നൽകാത്തതിൽ കണ്ണൂരിലെ അണികളിൽ അമർഷം പുകയുന്നു. സി.പി.എം രാഷ്ട്രീയത്തിൽ അണികളുടെ പിൻതുണയും ജനകീയ സ്വാധീനവുമുള്ള പി.ജയരാജനെ അഴിക്കോടു നിന്നും മത്സരിപ്പിക്കുമെന്നാണ് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ പി.ജെയുടെ പേര് വെട്ടിയത് അദ്ദേഹത്തെ ആരാധിക്കുന്ന പി.ജെ ആർമിയിലും കടുത്ത അമർഷമുണ്ടാക്കിയിട്ടുണ്ട്.
പാലാരിവട്ടം പാലം പുനർനിർമ്മാണം പൂർത്തീകരിച്ചത് അഞ്ചര മാസം കൊണ്ട്, അഭിമാനമെന്ന് ജി സുധാകരൻ
കണ്ണൂരിലെ സി.പി.എം രാഷ്ട്രീയത്തില്‍ നിര്‍ണായക വ്യക്തിത്വമായ പി.ജയരാജനെ ഇത്തവണ നിയമസഭയിലേക്ക് മത്സരിപ്പിക്കാതെ മാറ്റി നിർത്തിയത് അണികളിൽ ഭൂരിഭാഗത്തിനും ഇപ്പോഴും ഉൾകൊള്ളാനായിട്ടില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി പാർട്ടിക്കുള്ളിൽ നിരന്തര അവഗണനയേറ്റ നേതാവാണ് പി.ജയരാജനെന്ന വികാരം സാധാരണ പ്രവർത്തകർക്കിടെ യിൽ നിന്നും ഉയരുന്നുണ്ട്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയിൽ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പി.ജയരാജന്. തല്‍സ്ഥാനത്തു നിന്നും നീക്കിയാണ് പാർട്ടിക്ക് ജനകീയ വേരോട്ടം ഏറെയുള്ള കണ്ണൂർ മണ്ഡലം നൽകാതെ കോഴിക്കോടിന്റെ ഭാഗമായ വടകര നല്‍കിയത്. എന്നാല്‍ കെ.മുരളീധരനോട് പരാജയം നേരിട്ട ജയരാജനെ വരുന്ന നിയമസഭയിലേക്ക് മത്സരിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജയരാജനെ സ്നേഹിക്കുന്നവര്‍. ആ പ്രതീക്ഷയും ഇപ്പോള്‍ അസ്ഥാനത്തായി. മൂന്ന് തവണ നിയമസഭാംഗമായ കൂത്തുപറമ്പില്‍ നിന്നോ പാര്‍ട്ടി കോട്ടയായ പയ്യന്നൂരില്‍ നിന്നോ അല്ലെങ്കിൽ അഴിക്കോടു നിന്നോ പി.ജയരാജനും മത്സര രംഗത്തുണ്ടാവുമെന്ന് അണികൾ കണക്കുകൂട്ടിയതും വെറുതെയായി.
ഒരുകാലത്ത് കണ്ണൂര്‍ രാഷ്ട്രീയം കലുഷിതമായ രാഷ്ട്രീയക്കൊലപാതകത്തിന്റെ ദുഷ്പേരില്‍ അറിയപ്പെടുമ്പോള്‍ പി.ജയരാജന് എന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതത്തെയും ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2010ല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്ക് പകരക്കാരനായാണ് ജില്ലാ ആക്ടിംഗ് സെക്രട്ടറിയായി പി.ജയരാജന് എത്തുന്നത്. പിന്നീട് 2011 മുതല്‍ വീണ്ടും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരുന്നതിനിടയില്‍ നടന്ന കൊലപാതകങ്ങള്‍ കേരളം മാത്രമല്ല രാജ്യം തന്നെ ചര്‍ച്ച ചെയ്തു. രാഷ്ട്രീയ കുടിപ്പകയ്ക്കും ആക്രമണങ്ങള്‍ക്കും പേര് കേട്ട കണ്ണൂര്‍ ജില്ലയിലെ അക്രമണ രാഷ്ട്രീയത്തിലെ ഉത്തരവാദിത്വം പി. ജയരാജന്റെ ചുമലിൽ വിഴുകയായിരുന്നു. ആർ.എസ്.എസ് നേതാവ്. കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തതും ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായതും ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ആരോപണ വിധേയനായതും രാഷ്ട്രീയത്തില്‍ തിരിച്ചടിയായി.
എന്നാല്‍ അതിലൊന്നും ജയരാജന് എന്ന രാഷ്ട്രീയ നേതാവിനെ ശിഥിലമാക്കാന്‍ കഴിഞ്ഞില്ലെന്നുവേണം കരുതാന്‍. നിരവധി ജനക്ഷേമ ജീവകാരുണ്യ പദ്ധതികളിലൂടെയും കൃത്യമായ സംഘടനാ രീതികളിലും മുറുകെ പിടിച്ച് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജയരാജന് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിയിട്ടുണ്ട്. ഇടത്കോട്ടയിലെ 'പള്‍സ്' നന്നായി അറിയുന്ന പി.ജെ എന്ന നേതാവിനെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം കണ്ണുരിലെ പാർട്ടിക്കുള്ളിൽ ശക്തമാണ്. അതുകൊണ്ടു തന്നെ 'വ്യക്തിപൂജ'എന്ന ആരോപണം അദ്ദേഹത്തിനു നേരെ ഉയർത്തിയത് രാഷ്ട്രീയപരമായി ഒതുക്കാനുള്ള തന്ത്രമാണെന്ന വിമർശനമാണ് താഴെ ഘടകങ്ങളിൽ നിന്നും ഉയരുന്നത്.
സംസ്ഥാന സെക്രട്ടറിയായും കേരള മുഖ്യമന്ത്രിയായും പിണറായി വിജയന് ലഭിച്ച അതേ പ്രചരണവും സ്വീകാര്യതയും നോക്കുമ്പോള്‍ പി.ജയരാജന് ലഭിച്ച 'വ്യക്തിപൂജ' ഒന്നുമല്ലെന്ന് രാഷ്ട്രീയ നിരിക്ഷകരും ചുണ്ടികാണിക്കുന്നു.. ജില്ലാ സെക്രട്ടറി പദത്തില്‍ നിന്നും പി.ജയരാജനെ രാജിവെപ്പിച്ച് ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ കോട്ടയത്തും എറണാകുളത്തും പാര്‍ട്ടി മറ്റൊരു നിലപാടെടുത്തതും പിന്നീട് തെരഞ്ഞെടുപ്പ് തോല്‍വിയോടെ ജില്ലാ സെക്രട്ടറി സ്ഥാനവും പോയ പി.ജയരാജന് മുഖ്യധാര കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്നിലേക്ക് പോയതും അണികളെ ചൊടിപ്പിച്ചിരുന്നു. അന്നും ഇന്നും പാര്‍ട്ടി തരുന്ന ഉത്തരവാദിത്വവും കടമകളും നിര്‍വഹിക്കുന്ന പാര്‍ട്ടിക്കാരനാണ് താനെന്ന് വിളിച്ചുപറഞ്ഞ് സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ തുടരുന്ന പി.ജയരാജന് ഇനിയെന്ത് സ്ഥാനം നല്‍കുമെന്ന ചോദ്യമാണ് അണികളിൽ നിന്നും ഉയരുന്നത്.